മെഡിക്കൽ ലീവിൽ വന്നു കഴിഞ്ഞ മാസം തിരികെ പോകുമ്പോൾ അവൻ പറഞ്ഞിരുന്നു, നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്.. അന്ന് ഞങ്ങൾ തമാശയായി കരുതിയെങ്കിലും, ഇന്ന്... വാക്കുകൾ മുഴുമിപ്പിക്കാനാകാതെ വിങ്ങലോടെ സുഹൃത്തുക്കൾ:- കശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യുവരിച്ച സൈനികന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാട്

പൊളിഞ്ഞുവീഴാറായ ആ പഴയ വീടിന്റെ മുറ്റത്ത് ബുധനാഴ്ച പതിനൊന്നോടെ അഭിജിത്തിന്റെ ചലനമറ്റ ശരീരം എത്തിച്ചപ്പോൾ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അത് തീരാവേദനയാക്കുകയായിരുന്നു. എട്ടു സെന്റ് പുരയിടം മാത്രമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഭിജിത്ത്. കരസേനയിൽ പരിശീലനം പൂർത്തിയാക്കി ഓണത്തിന് നാട്ടിലെത്തിയപ്പോൾ പുതിയ വീട് പണിയണമെന്ന തന്റെ സ്വപ്നം കൂട്ടുകാരുമായി പങ്കുെവച്ചിരുന്നു. എസ്.ബി.ഐ.യിൽ പോയി ഭവനവായ്പയെടുക്കുന്നതിന്റെ വിവരങ്ങൾ തിരക്കിയിരുന്നു. വീട് എന്ന മോഹം ബാക്കിവെച്ചാണ് അഭിജിത്ത് യാത്രയായത്.
കശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യുവരിച്ച സൈനികൻ അഞ്ചൽ ഇടയം സ്വദേശി അഭിജിത്തിനെക്കുറിച്ച് പറയുമ്പോൾ സുഹൃത്തുക്കൾക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ‘മെഡിക്കൽ ലീവിൽ വന്നു കഴിഞ്ഞ മാസം തിരികെ പോകുമ്പോൾ അവൻ പറഞ്ഞിരുന്നു, നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്. എന്നാൽ ഞങ്ങൾ കൂട്ടുകാർ അതു തമാശയായാണ് കരുതിയത്.’ ഉറ്റ സുഹൃത്തുക്കൾക്ക് ഇപ്പോഴും അഭിജിത്തിന്റെ മരണവാർത്ത ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.
ഒരു മാസം മുൻപു പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്നു മെഡിക്കൽ അവധിയെടുത്താണ് അഭിജിത്ത് വീട്ടിലെത്തിയത്. അബദ്ധത്തിൽ ഷെല്ലുകൾ പൊട്ടിത്തെറിച്ചായിരുന്നു ആ അപകടം. എന്നാൽ പരുക്കേറ്റ വിവരം അഭിജിത്ത് വീട്ടിൽ ആരെയും അറിയിച്ചിരുന്നില്ല. ഏറ്റവുമടുത്ത സുഹൃത്തുകളോടു മാത്രമേ പറഞ്ഞിരുന്നുള്ളൂ. അന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ പരുക്ക് അവൻ കാണിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കളെ മിക്കവാറും ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കിടുന്ന ശീലമുണ്ടായിരുന്നു അഭിജിത്തിന്. എന്നാൽ ഇക്കഴിഞ്ഞ അവധിക്കു വന്നു തിരിച്ചു പോയ ശേഷം വിളിച്ചിരുന്നില്ല. കശ്മീരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ വീട്ടിലേക്കു മാത്രമേ അഭിജിത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഫോൺ ചെയ്തിരുന്നുള്ളൂവെന്നും സുഹൃത്തുക്കൾ പറയുന്നു.
അമ്മ ശ്രീകലയുടെയും ഡിഗ്രി പഠനം പൂർത്തിയാക്കിയ സഹോദരി കസ്തൂരിയുടെയും പ്രതീക്ഷയായിരുന്നു അഭിജിത്ത്. ബാങ്ക് ലോൺ അടച്ചുതീർക്കൽ, ഡിഗ്രി പഠനം പൂർത്തിയായി നിൽക്കുന്ന സഹോദരി കസ്തൂരിയുടെ വിവാഹം നടത്തൽ, ഒരു പുതിയ വീടുണ്ടാക്കൽ എന്നീ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് അഭിജിത് യാത്രയായത്. ഔദ്യോഗിക ബഹുമതിയോടെയാണ് ധീര ജവാന്റെ സംസ്കാരം നടത്തിയത്. പാങ്ങോട് സൈനിക ക്യാംപിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ത്രി കെ.രാജുവാണ് ഏറ്റുവാങ്ങിയത്.
https://www.facebook.com/Malayalivartha






















