ബെംഗളൂരുവിലേക്കു രക്ഷപ്പെടാന്‍, ആവശ്യമായ പണവും വാഹനവും നല്‍കാമെന്ന് ബന്ധുവിനെകൊണ്ട് പറയിച്ചു, കൊലയാളികള്‍ എത്തിയപ്പോള്‍ ചാടിവീണത് പൊലീസ്!

പെട്രോള്‍ പമ്പുടമയെ കൊന്ന കേസിലെ പ്രതി അന്‍സാര്‍ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചത് 'ബെംഗളൂരുവിലേക്കു രക്ഷപ്പെടാന്‍ പണവും വാഹനവും വേണം' എന്ന ആവശ്യവുമായാണ്. പെരുമ്പിലാവിലെത്തിയാല്‍ പണവും കാറും കൈമാറാമെന്നു ബന്ധു അറിയിച്ചു. ഈ വാക്ക് വിശ്വസിച്ച പ്രതികള്‍ പമ്പുടമയുടെ കാര്‍ അങ്ങാടിപ്പുറത്തു റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച ശേഷം പെരുമ്പിലാവിലേക്കു വണ്ടി കയറി. പെരുമ്പിലാവില്‍ എത്തിയപ്പോള്‍ മുന്‍പു പറഞ്ഞതുപോലെ തന്നെ ബന്ധു കാറുമായി നില്‍ക്കുന്നു. സസന്തോഷം വണ്ടിയില്‍ കയറി രക്ഷപ്പെടാനൊരുങ്ങിയപ്പോള്‍ റൂറല്‍ പൊലീസ് സംഘം ചാടി വീണു പ്രതികളെ കീഴ്‌പ്പെടുത്തി. അപ്പോള്‍ മാത്രമാണ് പൊലീസിന്റെ തിരക്കഥയില്‍ വിരിഞ്ഞ കെണിയില്‍ കുടുങ്ങിയെന്ന് പ്രതികള്‍ക്കു മനസിലായത് !
ആറുമാസത്തോളം നീണ്ട നിരീക്ഷണത്തിനു ശേഷമാണ്, മുന്‍പു കാര്യമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പശ്ചാത്തലമൊന്നും ഇല്ലാത്ത മൂന്നംഗ സംഘം പമ്പുടമയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ തലേന്നു തന്നെ ദൗത്യം നടപ്പാക്കാന്‍ നോക്കിയെങ്കിലും മനോഹരന്‍ അതിവേഗത്തില്‍ കാറോടിച്ചു പോയതിനാല്‍ പ്രതികള്‍ക്കു പിന്നാലെ പായാനായില്ല. സംഭവദിവസം മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ആദ്യം വണ്ടിവിട്ടത് പറവൂര്‍ വഴി കളമശേരി ഭാഗത്തേക്കാണ്. പൊലീസ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നെത്തിയാല്‍ വഴിതെറ്റിക്കാന്‍ വേണ്ടി ഫോണിലെ സിം കാര്‍ഡുകള്‍ കളമശേരിയില്‍ ഒടിച്ചുകളഞ്ഞു. ഈ ഭാഗത്തേക്ക് അന്വേഷണം കേന്ദ്രീകരിച്ചോളും എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. കാറിന്റെ നമ്പര്‍ പ്ലേറ്റും ഊരിമാറ്റി.
മൃതദേഹവുമായി കാറില്‍ മലപ്പുറത്തേക്കു പുറപ്പെട്ടത് തിരികെ കയ്പമംഗലം വഴി തന്നെ ആയിരുന്നു. പോകുന്നവഴി മമ്മിയൂരില്‍ വഴിയരികില്‍ മൃതദേഹം തള്ളി. ബെംഗളൂരുവിലേക്കു കടക്കുകയെന്ന ലക്ഷ്യത്തോടെ അങ്ങാടിപ്പുറത്ത് കാര്‍ ഉപേക്ഷിച്ചു. പക്ഷേ, പൊലീസ് പരിശോധനയില്‍ കുടുങ്ങിയേക്കുമെന്ന തോന്നലിലാണ് ബന്ധുവിനെ വിളിച്ചു സഹായം അഭ്യര്‍ഥിക്കാന്‍ ശ്രമിച്ചത്. ഇതിനകം പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന കിട്ടിയിരുന്നതിനാല്‍ അവര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവരുടെയും നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. അടുത്ത ബന്ധുവിനെ വിളിച്ച് അന്‍സാര്‍ സഹായം അഭ്യര്‍ഥിച്ചതോടെ ബന്ധുവിനെ കൂട്ടി നേരെ പെരുമ്പിലാവിലേക്ക് അന്വേഷണ സംഘം കുതിച്ചു. പ്രതികളെ വിളിച്ചുവരുത്തി കയ്യോടെ പൊക്കി.
കളിത്തോക്ക് നെറ്റിയില്‍ വച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ ഒന്നും കയ്യിലെടുത്തിട്ടില്ലെന്നു മനോഹരന്‍ സത്യം പറഞ്ഞു. മനോഹരന്റെ കൈവശം 15 ലക്ഷം രൂപയെങ്കിലും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. അതിനാല്‍, പറഞ്ഞതു വിശ്വാസം വരാതെ പ്രതികള്‍ വണ്ടിമുഴുവന്‍ അരിച്ചുപെറുക്കി. ആകെ കിട്ടിയത് മനോഹരന്റെ പോക്കറ്റിലുണ്ടായിരുന്ന 200 രൂപ മാത്രം. വണ്ടിക്കുള്ളില്‍ ഏതെങ്കിലും രഹസ്യ അറയിലായിരിക്കും പണം സൂക്ഷിച്ചിരിക്കുകയെന്ന ധാരണയില്‍ വണ്ടിയുടെ വിവിധ ഭാഗങ്ങള്‍ വെട്ടിപ്പൊളിക്കാന്‍ വരെ പ്രതികള്‍ ആസൂത്രണം ചെയ്തു. എന്നാല്‍, മൃതശരീരവുമായി വണ്ടിയില്‍ അധികനേരം യാത്ര ചെയ്യുന്നത് അപകടമായേക്കും എന്ന കണക്കുകൂട്ടലില്‍ പൊളിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഡിഐജിയുടെ പത്രസമ്മേളനത്തിനിടെ ക്യാമറകള്‍ക്കു മുന്നില്‍ ഹാജരാക്കിയപ്പോള്‍ അന്‍സാര്‍ മുഖംമറച്ചും ശിരസുകുനിച്ചും നില്‍ക്കാന്‍ നോക്കി. എന്നാല്‍, മീശപിരിച്ചുകൊണ്ട് കൂസലില്ലാതെ നിന്ന സ്റ്റിയോ, 'തലപൊക്കിപ്പിടിക്കെടാ, അവര്‍ കാണട്ടെ' എന്നു രണ്ടുവട്ടം അന്‍സാറിനോടു പറഞ്ഞു. ചെയ്തുപോയ തെറ്റിന്റെ നേരിയ കുറ്റബോധം പോലും കാട്ടാതിരുന്ന സ്റ്റിയോ ലഹരിഗുളികകള്‍ പതിവായി ഉപയോഗിക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുന്ന സമയത്തും ഇയാള്‍ ലഹരി ഗുളികകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.
പ്രതികള്‍ കേരളം വിടുന്നതിനു മുന്‍പു തന്നെ ആസൂത്രിതമായി കുടുക്കാന്‍ കഴിഞ്ഞതു റൂറല്‍ പൊലീസിന്റെ മികവ്. ഡിഐജി എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ പൊലീസ് മേധാവി കെ.പി. വിജയകുമാരന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, സിഐ കെ.ആര്‍. ബിജു, എസ്‌ഐമാരായ ജയേഷ് ബാലന്‍, പി.ജി. അനൂപ്, ക്രൈം ബ്രാഞ്ച് എസ്‌ഐ എം.പി. മുഹമ്മദ് റാഫി, സീനിയര്‍ സിപിഒമാരായ സി.എ. ജോബ്, എം.കെ. ഗോപി, സൂരജ് വി. ദേവ്, ഷഫീര്‍ ബാബു, ഇ.എസ്. ജീവന്‍, എം.വി. മാനുവല്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പിടികൂടിയത്.
ജനപ്രതിനിധികള്‍ അടക്കം വന്‍ജനാവലി അന്ത്യോപചാരമര്‍പ്പിച്ച ശേഷം ഇന്നലെ 10:30-ന് വീട്ടുമുറ്റത്ത് മനോഹരന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. മക്കളായ ലാല്‍, സന്ദീപ് എന്നിവരാണ് ചിതയ്ക്ക് തീകൊളുത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പമ്പില്‍ നിന്നു കാറില്‍ വീട്ടിലേക്ക് പോയ മനോഹരന്റെ അപ്രതീക്ഷിത മരണം അറിഞ്ഞു പ്രദേശവാസികള്‍ ഞെട്ടലിലായിരുന്നു. സംസ്‌കാര ചടങ്ങിന് മുന്‍പ് തന്നെ കൊലയാളികളെ പിടികൂടാനായതാണ് ആകെയുള്ള ആശ്വാസം. മൃതദേഹവുമായി കാറില്‍ ദേശീയപാതയിലൂടെ രണ്ടുമണിക്കൂറോളം ചുറ്റിത്തിരിഞ്ഞെങ്കിലും മൂവര്‍ സംഘം ടോള്‍ പ്ലാസ ഒഴിവാക്കിയാണ് സഞ്ചരിച്ചത്. ടോളില്‍ വരിയില്‍ നില്‍ക്കുമ്പോള്‍ കാറിനുള്ളില്‍ മൃതദേഹം കിടത്തിയിരിക്കുന്നത് ആരെങ്കിലും കാണാനിടയായാലോ എന്നായിരുന്നു യുവാക്കളുടെ പേടി. അതുകൊണ്ടു തന്നെ ടോള്‍ പ്ലാസകള്‍ ഒഴിവാക്കിയായിരുന്നു സഞ്ചാരം. ടോള്‍ പ്ലാസയിലെ ക്യാമറകളെയും ഇവര്‍ ഭയന്നിരുന്നു.
https://www.facebook.com/Malayalivartha






















