വിദ്യാര്‍ഥികളുടെ അപകട മരണക്കേസില്‍ 3 വര്‍ഷത്തിനുശേഷം പുനരന്വേഷണം, മരണസമയത്ത് എടുത്ത ചിത്രത്തില്‍ ഉള്ളതില്‍ നിന്നും വ്യത്യസ്തമായി പിന്നീടെടുത്ത ചിത്രത്തില്‍ ശരീരമാസകലം ശസ്ത്രക്രിയ പോലുള്ള മുറിവുകള്‍!

വന്നേരി സ്‌കൂള്‍ മൈതാനത്തു നടക്കുന്ന ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ തൃശൂര്‍ ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ദീന്‍ (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ് (16) എന്നീ വിദ്യാര്‍ഥികള്‍ പൊന്നാനി പെരുമ്പടപ്പിലുണ്ടായ ബൈക്ക് അപകടത്തില്‍പെടുന്നത് 2016 നവംബര്‍ 20-ന് രാത്രിയാണ്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനു മുന്‍പിലായിരുന്നു അപകടം. തുടര്‍ന്നു ഇരുവരെയും 2 വാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റ വാഹിദ് ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പേ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നജീബുദ്ദീന്‍ മൂന്നാം ദിവസമാണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
അപകട സമയത്തു ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടെത്തിയതോടെ മകന്റെ മരണം 'ജോസഫ്' ചലച്ചിത്രം മോഡലില്‍ അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്നാരോപിച്ച് നജീബുദ്ദീനിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ രംഗത്തെത്തുകയായിരുന്നു.
മകന്റെ മരണം സംബന്ധിച്ചു 2 വര്‍ഷം കൊണ്ട് ശേഖരിച്ച രേഖകളും ചിത്രങ്ങളും തെളിവായി ഉയര്‍ത്തിക്കാട്ടിയാണ് നജീബുദ്ദീന്റെ പിതാവ് ഉസ്മാന്‍ മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നത്. അവയവ മാഫിയയുടെ ഇടപെടല്‍ ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി ലഭിച്ചതോടെ വിദ്യാര്‍ഥികളുടെ അപകട മരണക്കേസില്‍ 3 വര്‍ഷത്തിനുശേഷം മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണം ഇന്ന് ആരംഭിക്കും. അപകടം നടന്ന സ്ഥലം ഡിവൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ സന്ദര്‍ശിക്കും. മരിച്ച നജീബുദ്ദീനിന്റെ പിതാവ് ഉസ്മാനോടും ഇവിടേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ഉസ്മാന്‍ നല്‍കിയ ഉന്നയിച്ച പരാതിയിലെ പ്രധാന വിവരങ്ങള്‍ ഇപ്രകാരമാണ്. അപകടത്തില്‍ പരുക്കേറ്റ നജീബുദ്ദീനിനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നത് സംബന്ധിച്ച് ഈ രണ്ട് ആശുപത്രികളിലും രേഖകളില്ല. മകനെ ആശുപത്രിയിലേക്കു കൊണ്ടുപോയവരെ സംബന്ധിച്ച് അപകടം നടന്ന സ്ഥലത്തെ പ്രദേശവാസികള്‍ക്കും അറിവില്ല.
അപകടത്തിന് തൊട്ടുപിന്നാലെയെടുത്ത ചിത്രങ്ങളില്‍ കുട്ടിയുടെ മുഖത്ത് മാത്രമാണ് കാര്യമായ മുറിവുണ്ടായിരുന്നത്. എന്നാല്‍ മരണശേഷമെടുത്ത ചിത്രത്തില്‍ ശരീരമാസകലം ശസ്ത്രക്രിയ നടത്തിയത് പോലുള്ള മുറിവുകള്‍ കണ്ടു. പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. ഇന്‍ക്വസ്റ്റ് സമയത്തെടുത്ത ചിത്രം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ചിത്രങ്ങള്‍ കാണാനില്ലെന്ന മറുപടിയാണു പെരുമ്പടപ്പ് പൊലീസില്‍ നിന്നു ലഭിച്ചത്.
നജീബുദ്ദീനിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുന്നതു സംബന്ധിച്ചോ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ചോ രക്ഷിതാവായ എന്നെ ഒന്നും അറിയിച്ചില്ല. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും സൗകര്യം ഉണ്ടായിരിക്കെ പോസ്റ്റ്‌മോര്‍ട്ടം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മതിയെന്ന് പൊലീസ് നിര്‍ബന്ധം പിടിച്ചു.
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടം മാത്രമായി പെരുമ്പടപ്പ് പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും മകന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടു കണ്ടെത്തിയതോടെ ഉസ്മാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. അപകട സമയത്തും മരണശേഷവും എടുത്ത ചിത്രങ്ങളും വിവരാവകാശ രേഖകളിലൂടെ ശേഖരിച്ച വിവരങ്ങളും സഹിതമാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
കഴുത്തിലും വയറിന്റെ ഇരുവശങ്ങളിലും ഉള്‍പ്പെടെ നജീബുദ്ദീനിന്റെ ശരീരത്തില്‍ എട്ടിടങ്ങളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് പിതാവിന്റെ ആരോപണം. മരിച്ച വാഹിദിന്റെ ഇരു കൈകളിലും കഴുത്തിലും കെട്ട് മുറുകിയ തരത്തിലുള്ള കറുത്ത പാടുകള്‍ ഉണ്ടായിരുന്നെന്നും ഉസ്മാന്‍ ആരോപിക്കുന്നുണ്ട്. ചികിത്സയുടെ ഒരു ഘട്ടത്തിലും ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. മരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ തനിക്കെതിരെ രണ്ടുതവണ വധശ്രമമുണ്ടായെന്നും കേസില്‍ നിന്നു പിന്‍മാറാന്‍ ഭീഷണിയുണ്ടെന്നും ഉസ്മാന്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















