പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പുകളില്‍ പതിങ്ങുയിരുന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് പിടിച്ചിരുന്ന സമുദായ സംഘടനകള്‍ ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ പരസ്യമായി രംഗത്തെത്തിയതോടെ ഇടത്, വലത് മുന്നണികള്‍ അങ്കലാപ്പിലായി

പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പുകളില്‍ പതിങ്ങുയിരുന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് പിടിച്ചിരുന്ന സമുദായ സംഘടനകള്‍ ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ പരസ്യമായി രംഗത്തെത്തിയതോടെ ഇടത്, വലത് മുന്നണികള്‍ അങ്കലാപ്പിലായി. കയിച്ചിട്ട് ഇറക്കാനും വയ്യ തുപ്പാനും വയ്യാത്ത അവസ്ഥയിലാണ്. എന്‍.എസ്.എസിനോട് പരമാവധി രമ്യതയിലെത്താന്‍ നോക്കിയ ശേഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പമെങ്കിലും സ്വരംകടുപ്പിച്ച് സംസാരിക്കാന്‍ തയ്യാറായത്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഓര്‍ത്തഡോക്‌സ് സഭയും ഇരുമുന്നണികളെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. എന്‍.എസ്.എസിന്റെ എതിര്‍പ്പ് ഇടത് മുന്നണിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട് യു.ഡി.എഫിനും തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസ് എന്‍.എസ്.എസിനെ പ്രതിരോധിക്കുമ്പോള്‍ ബി.ജെ.പി മൗനം തുടരുകയാണ്.
കോന്നിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ വോട്ട് ചോദിക്കാനെത്തി. കോതമംഗലത്ത് നിന്ന് ഫാദര്‍ വര്‍ഗീസ് നേരിട്ടാണ് എത്തിയത്. സഭയിലെ വിവിധ നിലകളിലുള്ള അംഗങ്ങള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. ഞങ്ങളോട് ഇടത് വലത് മുന്നണികള്‍ ചെയ്ത് നീതികേടിന് മറുപടി നല്‍കാന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലകളിലെ പള്ളി തര്‍ക്കങ്ങളില്‍ സഭയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ എന്‍.ഡി.എ നേതാക്കള്‍ കഴിഞ്ഞ കുറേ കാലമായി തയ്യാറായി. അതിന്റെ ഗുണം അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ പ്രാര്‍ത്ഥനാ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. 2017ലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയത് വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിന് ഇടയാക്കായിരുന്നു. അത് വകവയ്ക്കാതെ തിരുവനന്തപുരം ഭദ്രാസനം മെത്രാപോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് സര്‍ക്കാരിന്റെ നവോത്ഥാന സമിതിയുടെ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തതിനെതിരെ വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സഭയിലെ സന്യാസി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവയ്ക്ക് പരിഹാരം കാണാതെ സര്‍ക്കാരിന്റെ സമതിയില്‍ പ്രവര്‍ത്തിക്കാന്‍ മെത്രാപോലീത്ത തയ്യാറായത് ശരിയല്ലെന്നും ഇടവകാംഗങ്ങളായ 11,000 പേര്‍ വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കോന്നിയിലും അരൂരിലും എസ്.എന്‍.ഡി.പി വോട്ടുകള്‍ നിര്‍ണായകമാണ്. യു.ഡി.എഫുമായും കോണ്‍ഗ്രസുമായും യോഗം ഇടഞ്ഞ് നില്‍ക്കുകയാണ്. പാലാ ഉപതെഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകളാണ് എല്‍.ഡി.എഫിന് അനുഗ്രഹമായത്. അങ്ങനെ അന്‍പത് വര്‍ഷത്തിലധികമായി കയ്യിലിരുന്ന മണ്ഡലം നഷ്ടമായി. ആ നിലപാട് കോന്നിയിലും ആവര്‍ത്തിച്ചാല്‍ കാല്‍നൂറ്റാണ്ടോളമായി അടൂര്‍പ്രകാശ് പിടിച്ചടക്കിവച്ചിരുന്ന കോന്നിയും പോയേക്കും. തുടക്കത്തില്‍ ഇഴവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാന്‍ അടൂര്‍പ്രകാശ് തന്നെ ശ്രമിച്ചതും കോണ്‍ഗ്രസിന് വിനയായിട്ടുണ്ട്. അരൂരില്‍ എസ്.എന്‍.ഡി.പിയേയും മുസ്്‌ലിം സമുദായത്തെയും പ്രീണിപ്പെടുത്താന്‍ മഞ്ഞ, പച്ച കൊടികളില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത് ഇടത് യുവജന സംഘടനകള്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നിട്ടവര്‍ എന്‍.എസ്.എസിന്റെ ശരിദൂരത്തെ തള്ളിപ്പറയുകയാണ്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ ക്ഷേത്രദര്‍ശനവും വഴിപാടും നടത്തിയ ശേഷമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയത്. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് ജാതിയും മതവും ആചാരവും കയ്യിലെടുക്കുകയും അല്ലാത്തിടത്ത് തള്ളിപ്പറയുകയുമാണ് എല്‍.ഡി.എഫ് ചെയ്യുന്നത്. യു.ഡി.എഫ് ആകട്ടെ തന്ത്രപരമായ മൗനം സ്വീകരിക്കുകയും പരസ്യപിന്തുണ നല്‍കിയ എന്‍.എസ്.എസിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ബി.ജെ.പിയാകട്ടെ എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഓര്‍ത്തഡോക്‌സഭ കൂടെയുള്ളത് വലിയ ആത്മവിശ്വാമാണ് എന്‍.ഡി.എ ക്യാമ്പിന് നല്‍കുന്നത്. സമുദായങ്ങള്‍ ഇറങ്ങി കലങ്ങിമറിയുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ വഷളാകുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളതെങ്കിലും ഒരു രാഷ്ട്രായ പാര്‍ട്ടിയും മുന്നണിയും ഇതിനൊക്കെ അതീതമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല എന്നത് ജനാധിപത്യത്തിന്റെ അപചയമാണ്.
https://www.facebook.com/Malayalivartha
























