അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്. എന്നാൽ ഓഹരികൈമാറ്റത്തിന്റെ വിശദമായ ചർച്ചകൾ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്നതായി സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട്. സർക്കാരുമായി യാതൊരു കൂടിയാലോചനയുമില്ലാതെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനം സർക്കാരിനെ ശരിക്കും ഞ്ഞെട്ടിച്ചു. ഇടതു സർക്കാരിന്റെ കാലത്ത് ചർച്ചകൾ നടന്നോ എന്ന സംശയം തോന്നിയത് അങ്ങനെയാണ്. ഏതായാലും മുൻ മുഖ്യമന്ത്രി പിണറായിവിജയൻ അദാനിക്കെതിരെ ശക്തമായി രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം.
സർക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ആവശ്യമെങ്കിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കും.മുഖ്യമന്ത്രിയുടെ വിരട്ട് വന്നതിന് പിന്നാലെ അദാനി ഓട്ടംപിടിച്ചെന്നാണ് അണിയറ വർത്തമാനം. കേരള സർക്കാരിനെ നോക്കുകുത്തിയാക്കാനായിരുന്നു ശ്രമം നടന്നത്. എന്നാൽ ഭരിക്കുന്നത് സതീശനാണെന്ന കാര്യം അദാനി മറന്നു. സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിച്ചു എന്ന മട്ടിലായിരുന്നു പിണറായിയുടെ പ്രതികരണം. ഒന്നും അദ്ദേഹം കണ്ടതുമില്ല. കേട്ടതുമില്ല.
സംസ്ഥാന സർക്കാരിനെ അറിയിക്കുകയോ സർക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. സർക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കൺസഷെനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കും.
സംസ്ഥാനത്തിന്റെ താൽപര്യം പൂർണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിൽ മത്സരക്ഷമമായ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയിൽ അതിന്റെ പൂർണ സാധ്യതകൾ കൈവരിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.നേരത്തെ, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കത്തുനൽകിയിരുന്നു. 49 ശതമാനം ഓഹരി എം.എസ്.സി.ക്ക് കൈമാറാനുള്ള തീരുമാനം അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഔദ്യോഗികമായി ബുധനാഴ്ചയാണ് സർക്കാരിനെ അറിയിച്ചത്. തുറമുഖ നടത്തിപ്പിന് സർക്കാരുമായുള്ള കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറുന്നത് സംബന്ധിച്ച തീരുമാനം വിവാദമായതോടെയാണ് നടപടി വേഗത്തിലാക്കിയത്.വിഴിഞ്ഞം പോർട്ടിൽ 49% നിക്ഷേപം നടത്താമെന്ന ധാരണയാണ് എംഎസ്‍സിയും അദാനിയും തമ്മിലുള്ളത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ അംഗീകാരം വാങ്ങിയശേഷമാണു വിവരം പുറത്തുവിട്ടത്. സംസ്ഥാന സർക്കാരിന് ഈ ധാരണയുടെ വിശദാംശം സഹിതം അപേക്ഷ നൽകുന്നതാണ് അടുത്ത നടപടി. സർക്കാർ അംഗീകാരത്തിനുശേഷം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അംഗീകാരം വാങ്ങണം. ഈ പ്രക്രിയ പൂർത്തീകരിക്കാൻ 6 മാസം വരെ സമയമെടുക്കും. ഇതിനുശേഷമേ നിക്ഷേപ കൈമാറ്റം സാധ്യമാവുകയുള്ളൂ.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അവസാനഘട്ട വികസനം 2028 ഡിസംബറിനകം പൂർത്തീകരിച്ചാൽ 20 വർഷം അധികമായി തുറമുഖം കൈവശം വയ്ക്കാനുള്ള അർഹതയിലേക്ക് അദാനി പോർട്സ് എത്തും.
സംസ്ഥാന സർക്കാർ അനുവദിച്ചാൽ 2060 ന് അവസാനിക്കേണ്ട കൈവശകാലാവധി 2080 വരെ നീട്ടിക്കിട്ടും. ഈ ലക്ഷ്യം മുൻനിർത്തിക്കൂടിയാണ് അവസാനഘട്ട വികസനം സമയത്തു പൂർത്തിയാക്കാനായി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‍സി) നിക്ഷേപം അദാനി സ്വീകരിക്കുന്നത്. വായ്പയെടുത്തു നിർമാണം നടത്തുന്നതിനു പകരം നിക്ഷേപസമാഹരണത്തിലുടെ പണം കണ്ടെത്തുന്നു. പണം മുടക്കുന്ന എംഎസ്‍സി അവരുടെ പ്രധാന കേന്ദ്രമാക്കി വിഴിഞ്ഞത്തെ മാറ്റുന്നതോടെ വരുമാനവും വർധിക്കും.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എംഎസ്‌സി കമ്പനി 13,000 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നതു സംബന്ധിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയിൽ പറഞ്ഞു. വിദേശനിക്ഷേപം നടക്കുന്നുവെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി സര്‍ക്കാരിനോട് അനുമതി തേടിയിട്ടില്ല. കരാറിലെ ക്ലോസ് അഞ്ച് പ്രകാരം സര്‍ക്കാരിന്റെ അംഗീകാരം ഇല്ലാതെ അവര്‍ക്ക് ഈ ഷെയര്‍ കൈമാറ്റം ചെയ്യാന്‍ പറ്റില്ല. സംസ്ഥാന സര്‍ക്കാരിന്റെയും ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെയും അനുമതി വേണം. അങ്ങനെ അനുമതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 49% ഓഹരിയാണ് എംഎസ്‌സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ടിഐഎല്‍) വാങ്ങുന്നത്.അതേസമയം, സംസ്ഥാന സര്‍ക്കാരിനെ അറിയിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. ഓഹരി കൈമാറ്റം സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) ആണ് ആദ്യം അറിയിച്ചത്.
തുടര്‍ന്ന് നിരവധി അനുമതികള്‍ ഇതിനായി ആവശ്യമുണ്ട്. അടുത്ത ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ച് അനുമതി തേടുക. തുടര്‍ന്ന് വിദേശനിക്ഷേപം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വിവിധ ഏജന്‍സികളെ അറിയിച്ച് അനുമതി തേടും. ഇത്തരത്തില്‍ അംഗീകാരങ്ങള്‍ എല്ലാം ലഭിച്ച ശേഷം മാത്രമേ ഓഹരികൈമാറ്റം സാധ്യമാകൂ എന്നും അദാനി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.തുറമുഖ നടത്തിപ്പ് സംബന്ധിച്ച് 2015ല്‍ ആദ്യ കരാറും 2024ല്‍ സര്‍ക്കാരും അദാനിയും തമ്മിലുള്ള ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സപ്ലിമെന്ററി കരാറും വച്ചിരുന്നു. കരാര്‍ പ്രകാരം 2034 മുതലാണ് സംസ്ഥാന സര്‍ക്കാരിനു വരുമാനവിഹിതം ലഭിച്ചുതുടങ്ങുന്നത്.
2024 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച തുറമുഖം 2060 വരെ കൈവശം വയ്ക്കാനാണ് അദാനി കമ്പനിക്ക് അനുമതിയുള്ളത്. ഓഹരി പങ്കാളിത്തത്തിലേക്ക് എംഎസ്‌സിയുടെ വരവു സര്‍ക്കാരും അദാനിയും തമ്മിലുള്ള കരാറിലെ ഏതെങ്കിലും വ്യവസ്ഥയെ പരോക്ഷമായെങ്കിലും ബാധിക്കുന്നതാണെങ്കില്‍ കരാറിലടക്കം ഭേദഗതി വേണ്ടിവരും.ഇതിനു നിയമപരമായ പരിശോധനയും മന്ത്രിസഭയുടെ അംഗീകാരവും വേണ്ടിവരും. അദാനി കമ്പനിയുമായി 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ട കണ്‍സഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ 5(3) പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറ്റം, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മാറ്റം എന്നിവ 'ഉടമസ്ഥതാ കൈമാറ്റം' ആയാണു കണക്കാക്കുക. അദാനി ഗ്രൂപ്പ് ഓഹരികൈമാറ്റ വിവരം അറിയിച്ചാല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി പരിശോധിച്ചു സര്‍ക്കാരിലേക്കു ശുപാര്‍ശ ചെയ്യണം.
ദേശീയ സുരക്ഷ, പൊതുതാല്‍പര്യം, കരാറിലെ വ്യവസ്ഥകള്‍, വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട നയം എന്നിവ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാം.സര്‍ക്കാരിന്റെ തീരുമാനമായിരിക്കും അന്തിമം. ഉടമസ്ഥതാ കൈമാറ്റം മൂലം അദാനി കമ്പനിക്കുണ്ടാകുന്ന ഒരു ബാധ്യതയ്ക്കും സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നു കരാറില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.അദാനി പോര്‍ട്‌സിനു കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49% ഓഹരികളാണ് യൂറോപ്യന്‍ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ്‌സി) സ്വന്തമാക്കുന്നത്. എവിപിപിഎലിനു 285 കോടി ഡോളര്‍ (ഏകദേശം 27,000 കോടി രൂപ) മൂല്യം വിലയിരുത്തി 139.7 കോടി ഡോളറിനാണ് (ഏകദേശം 13,270 കോടി രൂപ) ഓഹരി വാങ്ങുന്നത്. എംഎസ്‌സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡാണ് (ടിഐഎല്‍) വിഴിഞ്ഞത്തു നിക്ഷേപം നടത്തുന്നത്.
ഗുജറാത്തിലെ മുന്ദ്രയ്ക്കും തമിഴ്‌നാട്ടിലെ എന്നൂറിനും പിന്നാലെ, അദാനിയും എംഎസ്‌സിയും തമ്മില്‍ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്.വിഴിഞ്ഞം തുറമുഖത്ത് എംഎസ്‌സി കമ്പനിയുമായി അദാനി ഗ്രൂപ്പ് പങ്കാളിത്തമുണ്ടാക്കുമ്പോള്‍ കുത്തക അവകാശം സ്ഥാപിതമാകുമെന്നും അതു കേരളത്തിന്റെ വാണിജ്യതാല്‍പര്യത്തിനും തുറമുഖത്തിന്റെ ഭാവിവികസനത്തിനും അപകടകരമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. റോഡ് വഴിയുള്ള ചരക്കു നീക്കം ആരംഭിച്ചു കഴിയുമ്പോള്‍ ഒരു നിശ്ചിത കമ്പനിയുടെ കണ്ടെയ്‌നറിലൂടെ മാത്രം ചരക്കു ബുക്ക് ചെയ്യാന്‍ കഴിയുന്ന അവസ്ഥയുണ്ടാകും. അവര്‍ നിശ്ചയിക്കുന്ന നിരക്ക് എല്ലാ വ്യവസായികളും അംഗീകരിക്കേണ്ടിവരും. കുത്തകവല്‍ക്കരണം വരുമ്പോള്‍ മറ്റു കമ്പനികള്‍ക്ക് അവസരം ഇല്ലാതാകുകയും മത്സരക്ഷമത ഒഴിവാകുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2015 ഓഗസ്റ്റിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ കൺസഷൻ കരാർ പ്രകാരം 2055 വരെയായിരുന്നു അദാനിക്കു തുറമുഖം കൈവശം വയ്ക്കാവുന്ന കാലാവധി. നിർമാണം ഏറ്റെടുത്ത വർഷം മുതൽ 40 വർഷത്തേക്ക് എന്നതാണു കരാറിലുള്ളത്. എന്നാൽ, ആദ്യഘട്ട നിർമാണ പൂർത്തീകരണം വിവിധ കാരണങ്ങളാൽ വൈകിയതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സർക്കാരും അദാനിയും ആർബിട്രേഷൻ നടപടികളിലേക്കു നീങ്ങിയിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി 2024 നവംബറിൽ സപ്ലിമെന്ററി കരാർ വച്ചു. ഇതനുസരിച്ച് അദാനി വരുത്തിയ കാലതാമസം സർക്കാർ മാപ്പാക്കി. ആർബിട്രേഷൻ നടപടിയിൽനിന്ന് അദാനിയും പിൻമാറി. 2055 ൽ തീരേണ്ട കൺസഷൻ കാലാവധി 2060 വരെ ദീർഘിപ്പിച്ചു നൽകി.
2015 ലെ കരാർ പ്രകാരം, 30 വർഷത്തിനകം (2045) അദാനി തുറമുഖം വികസിപ്പിച്ചു പൂർണശേഷി (കപ്പാസിറ്റി ഓഗ്‌മെന്റേഷൻ) കൈവരിച്ചാൽ, കൺസഷൻ കാലാവധി തീരുന്ന 2055 നുശേഷം 20 വർഷം വരെ (2075) അധികമായി കാലാവധി ലഭിക്കുമെന്ന വ്യവസ്ഥയുണ്ട്. പക്ഷേ, ഇതിന് സർക്കാരും അദാനിയും സമ്മതിക്കണം. വിഴിഞ്ഞത്തിന്റെ വിജയസാധ്യത മനസ്സിലാക്കി, സപ്ലിമെന്ററി കരാറിൽ പൂർണശേഷി 2028 ഡിസംബറിനകം കൈവരിക്കുമെന്ന് അദാനി വാഗ്ദാനം ചെയ്തു. സപ്ലിമെന്ററി കരാറിൽ കൺസഷൻ കാലാവധി 2060 ആയി നിശ്ചയിച്ചതിനാൽ 2080 വരെ നീട്ടിക്കിട്ടാനുള്ള ‘ക്ലെയിം’ ഇതുവഴി അദാനിക്കു ലഭിക്കാം.കൺസഷൻ കാലാവധി നീട്ടി നൽകുന്നില്ലെങ്കിൽ 2060 ൽ സംസ്ഥാന സർക്കാരിന് പോർട്ട് അവിടെയുള്ള മുതൽമുടക്ക് അടക്കം പൂർണമായി കൈമാറണമെന്നാണു വ്യവസ്ഥ.
പുതിയ കരാർ വച്ച് അദാനിയെ ഏൽപിക്കുകയോ, ടെൻഡറിലൂടെ മറ്റാരെയെങ്കിലും ഏൽപിക്കുകയോ ചെയ്യാം. വി എസ് ദുർബലനായതോടെയാണ് അദാനി പിണറായിയുമായി ബന്ധം സ്ഥാപിച്ചത്. പിണറായി മുഖ്യമന്ത്രിയായതോടെ അദാനി ഭരണത്തിൽ പിടിമുറുക്കി. ഇതിൻെറ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത്. കരൺ അദാനിയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നുമാണ് കേരള സർക്കാർ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിന്റെ നിയമോപദേശം വാങ്ങിയത്. ഇത് അദാനിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. കരൺ അദാനിയുടെ കമ്പനിയാണെന്ന് അറിയാതെയല്ല കേരള സർക്കാർ അവരിൽ നിന്ന് നിയമ ഉപദേശം വാങ്ങിയത്. അതായത് അദാനിക്ക് തന്നെ വിമാനത്താവളം നൽകുക എന്ന ലക്ഷ്യമാണ് കേരള സർക്കാരിന് ഉണ്ടായിരുന്നതെന്ന് വ്യക്തം.
കരൺ അദാനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹം ബി ജെ പിയുടെ വിശ്വസ്തനാണ്. ഒരു പ്രമുഖ കോൺഗ്രസ് നേതാവ് അദ്ദേഹത്തിനെതിരായ ക്രിമിനൽ കേസ് കേന്ദ്ര സർക്കാരിനെ സ്വാധീനിച്ച് ഒതുക്കിയത് കരൺ അദാനി വഴിയാണ്. അദ്ദേഹവും വിമാനത്താവളം അദാനിക്ക് നൽകിയതിനെ അനുകൂലിക്കുന്നു. അദാനിയുടെ ഭാര്യയുടെ കമ്പനി കേരള സർക്കാരിന്റെ നിയമ കൺസൾട്ടന്റല്ല.വിമാനത്താവളം കേസിന് വേണ്ടി മാത്രം കേരള സർക്കാർ അവരെ സമീപിച്ചത് ദുരൂഹമാണ്. വിമാനത്താവളം അദാനിക്ക് നൽകിയാൽ സ്വർണ്ണക്കടത്ത് അദാനി തന്നെ ഒതുക്കുമെന്ന് കേരള സർക്കാർ കരുതുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.ലാവ്ലിൻ കേസിലും അദാനി ഇടപെട്ടതായി ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടർ വിളിച്ചത്
അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയാണെന്ന ആരോപണത്തിൽ വിശദീകരണവുമായി സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി രംഗത്തെത്തിയിരുന്നു.. വിമാനത്താവളത്തിൽ എത്തുന്ന ഒരു യാത്രക്കാരന് 135 രൂപ എന്ന നിരക്കാണ് നടത്തിപ്പിനുള്ള കരാർ ലഭിക്കാൻ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. 168 രൂപ വാഗ്ദാനം ചെയ്ത അദാനിക്ക് കരാർ കിട്ടി. കേരള സർക്കാർ ക്വാട്ട് ചെയ്യുന്നത് 135 രൂപയാണെന്ന് അദാനി നേരത്തെ മനസ്സിലാക്കിയെന്ന് വ്യക്തം. അന്നത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയാണ് 135 രൂപ എന്ന തുക നിശ്ചയിച്ചതെന്ന് കെഎസ്ഐഡിസി വിശദീകരിക്കുന്നു. അതിനാൽ സർക്കാർ ഉന്നതർക്കെല്ലാം ഇക്കാര്യം നേരത്തെ വ്യക്തമായിരുന്നു.
വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടർ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുക്കാനായി വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപ. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ്. .കെപിഎംജിയും പിന്നെ സിറിൽ അമർചന്ദ് മംഗൾദാസും. ആദ്യത്തെ കമ്പനിയാണ് പ്രളയത്തിൽ വിവാദമായത്. നിയമസ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസും ടെണ്ടർ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സർക്കാറിനെ കുരുക്കിയത്... സ്ഥാപനത്തിൻറെ മാനേജിംഗ് പാർട്ണർ സിറിൽ ഷ്രോഫിൻറെ മകൾ പരീധി ഗൗതം അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യയാണ്. പരിധിക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന് ലിംഗ്ഡിൻ പ്രൊഫൈൽ വ്യക്തമാക്കുന്നു. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കെഎസ്ഐഡിസി ടെണ്ടറിൽ ക്വാട്ട് ചെയ്തത് 135 രൂപയായിരുന്നു.
168 നിർദ്ദേശിച്ച അദാനിക്ക് ടെണ്ടർ കിട്ടി. ഒന്നാമെതെത്തിയ കമ്പനിയും കെഎസ്ഐഡിസി തുകയും തമ്മിൽ പത്ത് ശതമാനത്തിൻറെ വ്യത്യാസമേ ഉള്ളൂ എങ്കിൽ റൈറ്റ് ഓഫ് റഫ്യൂസൽ പ്രകാരം കെഎസ്ഐഡിസിക്ക് വീണ്ടും ക്വാട്ട് ചെയ്യാൻ കേന്ദ്രം സമ്മതിച്ചിരുന്നു. എന്നാൽ അതിനും മുകളിലാണ് അദാനി നിർദ്ദേശിച്ച തുക എന്നത് കൊണ്ടാണ് കെഎസ്ഐഡിസിക്ക് കരാർ കിട്ടാതിരുന്നത്. ടെണ്ടർ തുക നിശ്ചയിക്കുന്നതിൽ സിറിൽ അമർചന്ദ് മംഗൾദാസ് എന്തെങ്കിലും നിർദ്ദേശം നൽകിയോ എന്ന് ഇതുവരെ വ്യക്തമല്ല. അദാനി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയത് രാഷ്ട്രീയവിവാദമവുമായി.ഇത്തരത്തിൽ അദാനിയും പിണറായിയും കൈകോർത്താണ് നീങ്ങിയത്. അതിനാൽ ഇപ്പോഴത്തെ നീക്കങ്ങളും മുമ്പേ ആരംഭിച്ചിരിക്കാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha























