രക്ഷിക്കൂ മുഖ്യാ... പുറത്തിറങ്ങാന്‍ ഭയം; തനിക്കെതിരായി വ്യാപകമായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സജിതാ മഠത്തില്‍
തനിക്കെതിരായി വ്യാപകമായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സജിതാ മഠത്തില്‍. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത മഠത്തില്‍.
അലന്‍ ഷുഹൈബിന്റെമേൽ യുഎപിഎ ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന നിലയിലുമുള്ളതായ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വ്വം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സജിത പറയുന്നു.
തന്റെ നേര്‍ക്ക് പൊതുസ്ഥലത്തുവെച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തില്‍ പരാതിയില്‍ വ്യക്തമാക്കുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയില്‍ പറയുന്നു.
തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും സജിത മഠത്തില്‍ പറയുന്നു. കഴിഞ്ഞ എട്ടാം തിയതിയാണ് സജിത വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സജിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലിങ്കും കൈമാറിയിട്ടുണ്ട്.
ഡി.ജി.പിക്കും സജിത മഠത്തിൽ പരാതി നൽകിയിരുന്നു. സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സജിത നേരിട്ടത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടും നടി ആക്രമികപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടും ചേര്‍ത്തായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha