ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാളെ യുവതീപ്രവേശന വിധിയില്‍മേലുള്ള പുന:പ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ഭക്തര്‍ ആശങ്കയില്‍
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാളെ യുവതീപ്രവേശന വിധിയില്‍മേലുള്ള പുന:പ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ഭക്തര്‍ ആശങ്കയില്‍. കഴിഞ്ഞ തവണത്തെ പോലെ മണ്ഡലമകരവിളക്ക് ഉത്സവം കലുഷിതമാകരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ഭക്തര്‍. 56 പുന:പ്പരിശോധനാ ഹര്‍ജികളാണ് കോടതി പരിശോധിച്ചത്. പരിശോധിച്ച വേളയില്‍ വിധി സ്്‌റ്റേ ചെയ്യാന്‍ ഭരണഘടനാ ബെഞ്ച് തയ്യാറായിരുന്നില്ല. എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാനും കോടതി തയ്യാറായിരുന്നില്ല. ഭൂരിപക്ഷം പേരോടും പറയാനുള്ളത് എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടത്. അതിലൂടെ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനായെന്ന ഉത്തമവിശ്വാസത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല കര്‍മസമിതിയും അടക്കമുള്ളവര്‍.
ശബരിമലയിലേത് ലിംഗപരമായ പ്രശ്‌നമല്ലെന്നും ആചാരത്തിന്റെ പ്രശ്‌നമാണെന്നും കോടതിയെ ബോധിപ്പിക്കാനായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. വിധിയുടെ മറവില്‍ ഭക്തരെ വേര്‍തിരിച്ച് കാണുകയും പലരെയും ജയിലില്‍ അടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി വിശ്വാസികളെ ഏറെ വേദനിപ്പിച്ചിരുന്നു. അതിനുള്ള മറുപടി ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ അവര്‍ നല്‍കി. അത് മനസ്സിലാക്കിയ സി.പി.എം തെറ്റ്പറ്റിയെന്ന് തുറന്ന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നവോത്ഥാനം വെറും കാപട്യമാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അയോധ്യാ വിധി വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ ബി.ജെ.പിയും വിശ്വികളും വലിയ ആത്മവിശ്വാസത്തിലാണെന്ന് എം.ടി രമേശും പ്രതികരിച്ചു.
നിയമത്തിനും കോടതിക്കും അപ്പുറമാണ് വിശ്വാസം എന്നാണ് അയോധ്യവിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന അജയ് തറയില്‍ പറഞ്ഞു. കോടതി വിധികള്‍ പ്രായോഗികമായിരിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കണം. സര്‍ക്കാര്‍ വലിയ ഫോഴ്‌സിനെ ഇറക്കിയിട്ടും വിധി നടപ്പാക്കാനായില്ല. ശബരിമലയില്‍ ഇതുവരെ യുവതികള്‍ നിന്ന് തൊഴുന്നതിന്റെ ദൃശ്യങ്ങളോ, മറ്റ് തെളിവുകളോ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ കയ്യിലില്ല. വിധി സ്‌റ്റേ ചെയ്യുമെന്ന് കരുതുന്നില്ല. ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുമെന്നാണ് വിശ്വസിക്കുന്നതെന്നും അജയ് തറയില്‍ പ്രതികരിച്ചു. യുവതികളെ മലചവിട്ടിക്കാതിരിക്കാനുള്ള അക്രമരഹിതമായ എല്ലാ മാര്‍ഗങ്ങളും കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് മുന്‍ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും വ്യക്തമാക്കി.
വിധി സ്റ്റേ ചെയ്യുകയോ, ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുകയോ ചെയ്തില്ലെങ്കില്‍ മണ്ഡലകാലം വീണ്ടും കലുഷിതമാകാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്്ചാത്തലത്തില്‍ പൊലീസ് സംരക്ഷണത്തില്‍ യുവതികളെ മലകയറ്റേണ്ടെന്ന തീരുമാനത്തിലാണ് സി.പി.എമ്മും സര്‍ക്കാരും. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞതവണത്തേത് പോലുള്ള പ്രകോപനം ഇത്തവണയുണ്ടാകില്ലെന്നാണ് അറിയുന്നത്. നാളെ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha