വെണ്മണി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട ചെറിയാന്റെ ഫോണ്‍ കൈവശം ഉണ്ടായിരുന്നത് പ്രതികളെ കുടുക്കി
ചെങ്ങന്നൂരിനടുത്ത് വെണ്‍മണിയില്‍ ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലബലുവിനെയും ജൂവലിനേയും ഇന്ന് വൈകുന്നേരത്തോടെ വിമാനമാര്‍ഗം കേരളത്തില്‍ എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രതികളെ രാത്രി 7.30-ഓടെ വെണ്‍മണിയില്‍ എത്തിക്കും. പ്രതികളെ നാളെ തെളിവെടുപ്പിനായി കൊലപാതകം നടന്ന കോടുകുളഞ്ഞി ആഞ്ഞിലിമൂട്ടില്‍ എത്തിക്കും. ഇതിന് ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാകൂ.
കൊലപ്പെടുത്താനുണ്ടായ സാഹചര്യം, മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ഇനിയും അന്വേഷണ സംഘത്തിന് വ്യക്തമാകാനുണ്ട്. കൊല നടന്ന വെണ്‍മണി ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ നിന്നും സംഭവ ദിവസം ഓട്ടോറിക്ഷയില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും തിങ്കളാഴ്ച വൈകുന്നേരം 5.26-നുള്ള തിരുവനന്തപുരം ചെന്നൈ മെയിലില്‍ കയറുകയും ചെയ്ത പ്രതികള്‍ വെണ്‍മണിയില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ വിളിച്ചു.
കൊല്ലപ്പെട്ട ചെറിയാന്റെ ഫോണും ഈ സമയം ഇവരുടെ കൈവശം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.56-ന് ചെന്നൈയില്‍ എത്തുകയും കൊല്‍ക്കത്ത (ഹൗറ) യിലേക്കുള്ള കൊറമണ്ഡല്‍ എക്‌സ്‌സ്പ്രസില്‍ രാവിലെ 8.46-ന് ചെന്നൈയില്‍ നിന്നും കയറുകയും ചെയ്തു. ചെറിയാന്റെ ഫോണിന്റെ ഐഎംഇഐ നമ്പറും പ്രതികളിലൊരാളുടെ ഫോണ്‍ വിളികളും പിന്തുടര്‍ന്നതും ചെങ്ങന്നൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായതുമാണ് പ്രതികളെ പിന്തുടരാനും കുടുക്കാനും സഹായിച്ചത്.
ഇവര്‍ ചെന്നൈയ്ക്ക് പുറപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത് നാട്ടിലുള്ള കൂട്ടാളികളെ പോലീസ് ചോദ്യം ചെയ്തതിലൂടെയാണ്. ചോദ്യം ചെയ്തപ്പോള്‍ ലബലുവും ജൂവലും ഒന്നിച്ചെടുത്ത സെല്‍ഫിയും ഇവര്‍ പോലീസിന് കൈമാറിയിരുന്നു. ഇത് ലുക്ക് ഔട്ട് നോട്ടീസായി ഇറക്കിയതു വേഗത്തില്‍ പ്രതികള്‍ പിടിയിലാകാന്‍ കാരണമായി. കൊല്‍ക്കത്തയില്‍ നിന്നും ജലമാര്‍ഗം ബംഗ്ലാദേശിലേക്ക് പ്രതികള്‍ രക്ഷപെടാനുള്ള പദ്ധതി ഇട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha