അവളുടെ മൃതദേഹം കുടുംബത്തിന് വേണ്ട...!
അട്ടപ്പാടിയില്‍ വെടിയേറ്റുമരിച്ച മാവോയിസ്റ്റ് അജിതയെ (20) ഫോട്ടോയില്‍ തിരിച്ചറിഞ്ഞ ശേഷം കൂടംകുളം അഴകപ്പപുരത്തെ വീട്ടില്‍ അമ്മ സ്വര്‍ണമേരി ക്രൈംബ്രാഞ്ച് സംഘത്തിനോടു പറഞ്ഞു, അവളുടെ മൃതദേഹം നാടിന് വേണ്ട, കുടുംബത്തിനും വേണ്ട! അജിതയുടെ മൃതദേഹം വേണ്ടെന്നു കാണിച്ച് അമ്മ പൊലീസ് സംഘത്തിനു കത്തും നല്‍കിയിട്ടുണ്ട്.
അജിതയെയും രണ്ട് ആണ്‍കുട്ടികളെയും, അച്ഛന്‍ സേവ്യര്‍ മരിച്ചശേഷം അടുക്കള പണിയെടുത്താണ് സ്വര്‍ണമേരി പഠിപ്പിച്ചത്. അജിത കൂടുംകുളത്തെ മിഷനില്‍ സജീവമായിരുന്നു. കന്യാകുമാരിയില്‍ പ്രൈവറ്റായി ബിഎ ജയിച്ച് ജേര്‍ണലിസം പഠിക്കാന്‍ 2013-ല്‍ മകള്‍ ചെന്നൈയില്‍ പോയെന്ന് അമ്മ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ പഠനം ഉപേക്ഷിച്ച് വീട്ടിലെത്തി, തൊട്ടടുത്തവര്‍ഷം മധുര ലോ കോളജില്‍ എല്‍എല്‍ബിക്കു ചേര്‍ന്നശേഷം പിന്നീട് വീട്ടില്‍ വന്നിട്ടില്ല. 6 മാസം കഴിഞ്ഞപ്പോള്‍ താന്‍ സുഹൃത്തിനെ വിവാഹം ചെയ്തുവന്നു പറഞ്ഞുള്ള കത്ത് കിട്ടി.
തമിഴ്‌നാട് നക്‌സല്‍ വിരുദ്ധസേന, മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാന്‍ നല്‍കിയ പരസ്യത്തില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോട്ടോകളില്‍ നിന്നും മകളെ അമ്മ തിരിച്ചറിഞ്ഞു. ആദ്യം മൃതദേഹം ഏറ്റുവാങ്ങാന്‍ തോന്നിയെങ്കിലും പിന്നീട് വേണ്ടെന്നു വച്ചുവത്രേ. വര്‍ഷങ്ങള്‍ക്കുശേഷം അജിതയെ കാണണമെന്ന ആഗ്രഹവും ഉപേക്ഷിച്ചതായി അമ്മയ്‌ക്കൊപ്പം സഹോദരങ്ങളും പൊലീസിനോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് സംഘം, തമിഴ്‌നാട് നക്‌സല്‍വിരുദ്ധസേനയുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്. മോര്‍ച്ചറിയിലുള്ള ശ്രീനിവാസിന്റെ അവകാശികളെയും കൃത്യമായി തീരുമാനിച്ചിട്ടില്ല. സ്ഥലത്തെത്തിയ സഹോദരനും ബന്ധുവും ഫോട്ടോയില്‍ ആളെ തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം കണ്ടപ്പോള്‍ ആശയക്കുഴപ്പമുണ്ടായി. തുടര്‍ന്ന് മരിച്ചയാളുടെയും ബന്ധുക്കളുടെയും ഡിഎന്‍എ ടെസ്റ്റിനു നടപടി പൂര്‍ത്തിയാക്കി. രണ്ടുദിവസത്തിനകം ഫലം അറിഞ്ഞശേഷം തുടര്‍ നടപടി സ്വീകരിക്കും. 6 വര്‍ഷമായി ശ്രീനിവാസിനെ കാണാനില്ലെന്ന് രേഖാമൂലം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. രക്ഷിതാക്കള്‍ ജീവിച്ചിരിപ്പില്ല. സുഖമില്ലാതായ സമയത്ത് അമ്മയുടെ ആഗ്രഹമനുസരിച്ച് മകനെ കണ്ടെത്താന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
അവകാശി സഹോദരനും ബന്ധുവുമാണെന്നതിനാല്‍ ഡിഎന്‍എ ഫലം ഭാഗികമായിരിക്കും. രണ്ടു മാവോയിസ്റ്റുകളുടെയും മൃതദേഹം 3 ആഴ്ചയായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണുള്ളത്. വീട്ടുകാര്‍ രേഖാമൂലം അനുമതി നല്‍കിയതിനാല്‍ അജിതയുടെ മൃതദേഹം ഇന്ന് മറവുചെയ്യാനാണ് സാധ്യത.
ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഏറ്റമുട്ടല്‍ നടന്ന അട്ടപ്പാടിയിലെ പുതുര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ക്രൈംബ്രാഞ്ച് എസ്.പി.കെ.വി.സന്തോഷ്‌കുമാര്‍ കത്തു നല്‍കി. നിയമനുസരിച്ച് ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് നടപടിയെടുക്കേണ്ടത്. പുതൂരില്‍ പൊതുശ്മശാനമില്ലാത്തതിനാല്‍ പഞ്ചായത്ത് ഇടപെട്ട് തൃശൂരില്‍ പകരം സംവിധാനം ഒരുക്കാനാണു സാധ്യത. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം.ഷെഫീഖാണ് ഏറ്റുമുട്ടല്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍.
https://www.facebook.com/Malayalivartha