ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ആരുമറിയാതെ 2018ൽ രജിസ്റ്റര്‍ വിവാഹം; മാസങ്ങൾ പിന്നിട്ടപ്പോൾ ക്രൂരനായി മാറിയ ഭർത്താവ്... മരണശേഷം വൈറലായി മാറിയ കൃതിയുടെ ടിക് ടോക്ക് വീഡിയോ
രണ്ടാം വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ കൊല്ലം സ്വദേശിയായ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കൃതിയുടെ രണ്ടാം ഭർത്താവ് വൈശാഖയിരുന്നു കൊലക്കേസിലെ പ്രതി. കൊലപ്പെടുത്തി കടന്നുകളഞ്ഞ ശേഷം പോലീസിൽ കീഴടങ്ങിയ വൈശാഖ് കൊല്ലപ്പെട്ട കൃതിയെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയായിരുന്നു. 2018ലായിരുന്നു പ്രണയത്തെ തുടര്‍ന്ന് ഇരുവരും റജിസ്റ്റര്‍ വിവാഹം ചെയ്തത്. പിന്നാലെ വീട്ടുകാര്‍ വിവാഹം അംഗീകരിക്കുകയുമായിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കതിർമണ്ഡപത്തിൽ സന്തോഷവതിയായി കാണപ്പെടുന്ന കൃതിയുടെ വിഡിയോ കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ഇരുവരുടെ വിവാഹം. വൈശാഖിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. കൃതിയുടെ ആദ്യ വിവാഹ ബന്ധത്തിലെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമായിരുന്നു കൃതി വൈശാഖിനെ രണ്ടാമത് വിവാഹം ചെയ്തത്.
എന്നാൽ വിവാഹശേഷം കൃതിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വൈശാഖിനാല്‍ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതി സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.
എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയതിന് ശേഷമായിരുന്നു വൈശാഖ് കൃതിയെ കൊലപ്പെടുത്തിയത്.കുണ്ടറ പോലീസില്‍ കീഴടങ്ങി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. വഴക്കിനിടയില്‍ താനാണ് ഭാര്യ കൃതി മോഹനെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും വൈശാഖ് പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏഴിന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയില്‍ കൃതിയുമായി സംസാരിച്ചു പിണങ്ങി.
ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നുവെന്നും, വൈശാഖ് നൽകിയ മൊഴിയിൽ പറയുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങിയതെന്ന് വൈശാഖ് പോലീസിന് മൊഴി നൽകിയിരുന്നു.
https://www.facebook.com/Malayalivartha