മരിച്ചതല്ല അവളെ കൊന്നതാണ്; അദ്ധ്യാപകർക്കെതിരെ മുദ്രാവാക്യവിളിയുമായി കുഞ്ഞു കൈകളിൽ പ്ലക്കാർഡുകൾ; വയനാട് ബത്തേരി സാർവജന സ്കൂളിൽ വിദ്യാർഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്
വയനാട് ബത്തേരി സർവജന സ്കൂളിൽ വിദ്യാർഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. അദ്ധ്യാപകർക്കെതിരെ മുദ്രാവാക്യവിളിയുയർത്തി. മരിച്ചതല്ല കൊന്നതാണ് എന്ന പ്ളക്കാഡുകൾ ഉയർത്തി പ്രതീകാത്മകമായി പാമ്പിനെയടക്കം കഴുത്തിൽ തൂക്കിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. അദ്ധ്യാപകർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. തങ്ങളുടെ കൂട്ടുകാരിയുടെ ജീവൻ നഷ്ടപ്പെടുത്തിയതിനുത്തരവാദികൾ അധ്യാപകരാണെന്ന അമർഷത്തിലാണ് സഹപാഠികളെല്ലാം.
സ്കൂൾ അധികൃതർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ മുന്നോട്ട് വരുകയാണ്. ഷെഹ്‌ല മരിക്കുന്നതിനു തോട്ടുതലേന്നും സ്കൂളിൽ പാമ്പിനെ കണ്ടിരുന്നു. എന്നാൽ ഇതു പറഞ്ഞപ്പോൾ അധ്യാപകർ അടിക്കാൻ വന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
‘ഇരിക്കാൻ പോലുമായില്ല, അട്ട കടിച്ചെന്ന് സാർ പറഞ്ഞു; അട്ടകടിച്ചാൽ ഇത്രേം ചോര വരുമോ?’
കുട്ടികള്‍ ചെരുപ്പിട്ട് ക്ലാസിൽ കയറിയാൽ പത്തു രൂപ ഫൈൻ ഈടാക്കും. എന്നാൽ അധ്യാപകർക്കും അവരുടെ മക്കൾക്കും ചെരുപ്പിട്ട് ക്ലാസ് മുറിയിൽ കയറാമെന്നും വിദ്യാർഥികൾ പറഞ്ഞു. അധ്യാപകർക്കുള്ളിലും വിഷമാണ്. ആ കുട്ടിയെ കൊലയ്ക്കു കൊടുത്തതാണ്. ഷെഹ്‌ലയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
ഷെഹല പാമ്പുകടിയേറ്റ് ജീവനറ്റ ക്ലാസ് മുറിയിൽ കാണാൻ സാധിക്കുന്നത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ ആണ്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.
സംഭവത്തില്‍ സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ ആരോപണവിധേയനായ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു.
പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് കഴിഞ്ഞ ദിവസം ക്ലാസ്മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായില്ല. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്‌ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. കടുത്ത അമര്‍ഷത്തോടെയും വികാരനിര്‍ഭരവുമായിട്ടാണ് കുട്ടികള്‍ പ്രതികരിച്ചത്.
ക്ലാസില്‍ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ല. സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളാണ് ഉള്ളത്. ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ പാടില്ല. അതേ സമയം അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണു വിദ്യാർഥികൾ. ഷെഹ്‌ലയുടെ മരണത്തിനു കാരണക്കാരായ എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് വയനാട് ജില്ലയിലെ മറ്റ് സ്കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി ചെയർമാന്‍ കൂടിയായ കലക്ടർ ഉത്തരവിട്ടു. സ്കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കി. ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യം ചെയ്യുന്നതിന് വനംവകുപ്പിന്‍റെ സേവനം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്കൂളുകളിലും സുരക്ഷാ പരിശോധന നടത്തുകയാണ്. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടറും ആവശ്യപ്പെട്ടു.
ജില്ലാ ജഡ്ജിയടക്കം സ്കൂളിലെത്തി പരിശോധന നടത്തി. ഹെെക്കോടതി വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. "കേരളം ഏറ്റെടുത്ത വിഷയമാണ് ഷഹലയുടെ മരണം. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. കേവലം ഒരു പരിശോധനയിൽ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോർട്ടും അതിൽ നടപടിയും ഉണ്ടാകുമെ"ന്നും ജില്ലാ ജഡ്ജി പറഞ്ഞു.
https://www.facebook.com/Malayalivartha