ഞങ്ങള്‍ക്കും കുട്ടികളുണ്ട്... പൊന്നുമോള്‍ക്ക് ആണി കൊണ്ടെന്ന് സ്‌കൂളില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ മേളെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരാനുള്ള അവസാനത്തെ യാത്രയാണെന്ന് ആ പിതാവ് കരുതിയില്ല; അധ്യാപകര്‍ക്ക് കാറുകളുണ്ടായിരുന്നിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല; ഹൃദയം തകര്‍ന്ന വേദനയോടെ അഡ്വ. അസീസ്
ഷഹ്‌ല ഷെറിന്റെ പിതാവ് അഡ്വ. അസീസിന്റെ വേദന കേരളത്തിന്റെ മൊത്തം വേദനയായി മാറുകയാണ്. മകളെത്തേണ്ട സമയത്ത് സ്‌കൂളില്‍ നിന്നുള്ള ആ വിളി ആശങ്കയോടെയാണ് എടുത്തത്. എന്നാല്‍ മകളുടെ കാലില്‍ ആണി കൊണ്ടെന്നും പെട്ടെന്ന് വരാനാണ് അവര്‍ പറഞ്ഞത്. ആണിയല്ലേ കൊണ്ടെത് എന്ന് ആശ്വസിച്ച് യാത്ര തിരിക്കുമ്പോള്‍ അത് മകളെ വിളിക്കാനുള്ള അവസാനത്തെ യാത്രയാണെന്ന് ആ പിതാവ് കരുതിയില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചങ്ക് പിടയുകയാണ്. എത്ര ലാഘവത്തോടെയാണ് സ്‌കൂള്‍ അധികൃതരും ആശുപത്രിക്കാരും അത് കൈകാര്യം ചെയ്തത്.
നിറഞ്ഞ വേദനയോടെയാണ് മാധ്യമങ്ങളുടെ മുമ്പില്‍ അഡ്വ. അസീസ് സംഭവം അവതരിപ്പിക്കുന്നത്. ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മകളെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സ്‌കൂളില്‍ എത്തുന്നതുവരെ കാത്തിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അഡ്വ. അസീസ് പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.36നാണ് സ്‌കൂള്‍ അധികൃതര്‍ വിളിച്ചത്. ഉടന്‍ തന്നെ കോടതിയില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ സ്‌കൂളിലെത്തി. കുട്ടിയെ കസേരയില്‍ ഇരുത്തിയിരിക്കുകയായിരുന്നു.
കാലില്‍ രണ്ടു മുറിവുകളാണുണ്ടായിരുന്നത്. മുറിവേറ്റ ഭാഗം നീലിച്ചതായി കണ്ടിരുന്നു. പാമ്പു കടിയേറ്റതാണെന്ന് തനിക്ക് വ്യക്തമായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍വച്ച് കുട്ടിക്ക് ആന്റിവെനം നല്‍കണമെന്ന് താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ല. താന്‍ നിര്‍ബന്ധിച്ചിട്ടല്ല കോഴിക്കോട്ടേക്കു കൊണ്ടുപോയത്. സംഭവത്തില്‍ ആരോടും പരാതിയില്ലെന്നും ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും ഹൃദയം തകര്‍ന്ന വേദനയോടെ അഡ്വ. അസീസ് പറഞ്ഞു.
കുട്ടിക്കു പാമ്പുകടിയേറ്റ ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസിന്റെ തറയില്‍ രണ്ടു മാളങ്ങള്‍ ഉണ്ട്. മുമ്പും ക്ലാസ് മുറിയില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നു കുട്ടികള്‍ പറയുന്നു. ചുവരിനോടു ചേര്‍ന്നുള്ള വലിയ മാളത്തിലാണു ഷഹ്‌ല ഷെറിന്റെ കാല്‍ കുടുങ്ങിയത്. കാല്‍ വലിച്ചെടുത്തപ്പോള്‍ ചോര കിനിയുന്നുണ്ടായിരുന്നു. തറയില്‍ ദ്വാരമുണ്ടായിട്ടു നാളുകളായെങ്കിലും അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ല.
കാല്‍നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് അഞ്ചാം ക്ലാസ് പ്രവര്‍ത്തിക്കുന്നത്. കുട്ടിയെ കടിച്ച പാമ്പിനെ കണ്ടെത്താന്‍ ഇന്നലെ പാമ്പുപിടിത്തക്കാരനെ കൊണ്ടുവന്നിരുന്നു. കോണ്‍ക്രീറ്റ് തകര്‍ത്താലേ പാമ്പിനെ കണ്ടെത്താന്‍ കഴിയൂവെന്നതിനാല്‍ ദൗത്യം വിജയിച്ചില്ല.
പാമ്പുകടിയേറ്റ വിദ്യാര്‍ഥിനിക്ക് ചികിത്സ നല്‍കുന്നതില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും വീഴ്ച വരുത്തിയതായി ആരോപണം ഉയരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയുമായി ഒരു മണിക്കൂറോളമാണു ചെലവഴിച്ചത്. രണ്ടു തവണ രക്ത പരിശോധന നടത്തി.
ഒടുവില്‍ പാമ്പു കടിച്ചതാണെന്നു വ്യക്തമായിട്ടും ആന്റിവെനം നല്‍കിയില്ല. പാമ്പിന്‍ വിഷത്തിനുള്ള പ്രതിരോധ മരുന്നായ ആന്റിവെനം ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നെന്നും എന്തുകൊണ്ടാണ് പ്രതിരോധ മരുന്ന് നല്‍കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും വയനാട് ഡി.എം.ഒ: രേണുക 'മംഗള'ത്തോടു പറഞ്ഞു. ഉച്ചകഴിഞ്ഞ് മുന്നേകാലിനാണു കുട്ടിയെ പാമ്പു കടിച്ചത്. 3.36നു പിതാവിനെ സ്‌കൂളില്‍നിന്നു വിവരമറിയിച്ചു. ഉടന്‍ പിതാവ് സ്‌കൂളിലെത്തി. 3.50 ഓടു കൂടി കുട്ടിയെ ബത്തേരിയെ ബത്തേരിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് നേരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. 4.50 വരെ കുട്ടി താലൂക്ക് ആശുപത്രിയിലായിരുന്നു. രണ്ടു തവണ കുട്ടിയുടെ രക്തം പരിശോധിച്ചു. ഒടുവില്‍ വിഷം തീണ്ടിയതാണെന്നു മനസിലായി.
ആന്റിവെനം നല്‍കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിനുള്ള നടപടികള്‍ വൈകുമെന്നും കോഴിക്കോട്ടേക്കു കൊണ്ടുപോവുകയാണു നല്ലതെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ റഫര്‍ ചെയ്യുകയായിരുന്നുവെന്ന് പിതാവ് അസീസ് പറയുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി നില വഷളായി. വൈത്തിരിയില്‍വച്ച് ആറുമണിയോടെ കുട്ടി മരിച്ചു.
https://www.facebook.com/Malayalivartha