ഈ കണ്ണീരിന് സ്വാദേറും... ഇഷ്ടപ്പെട്ടവനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവിലാക്കിയ യുവതിക്ക് മാംഗല്യം; ഗഫൂറിന്റെ മണവാട്ടിയായി സാബിക രജിസ്റ്ററില്‍ ഒപ്പു വയ്ക്കുമ്പോള്‍ കണ്ണ് നനഞ്ഞുപോയി
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയാറ്. ഭൂമിയില്‍ കണ്ടെത്തുന്നു എന്നു മാത്രം. അത് ആരൊക്കെ തടഞ്ഞാലും വഴി പോലെ നടക്കും. അതിനൊരുദാഹരണമായി മാറുകയാണ് പെരിന്തല്‍മണ്ണയിലെ ഈ സംഭവം. പ്രണയബന്ധത്തിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഒരു മാസത്തോളം മാനസികാരോഗ്യ കേന്ദ്രത്തില്‍ മകളെ തടവിലാക്കിയെന്ന വാര്‍ത്ത കേരളം അത്യന്തം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഇപ്പോള്‍ സന്തോഷം തരുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തുകയാണ്. യുവതി എന്തിന്റെ പേരിലാണോ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടച്ചത് അത് സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ സാബിക കാമുകനായ വരന്തരപ്പിള്ളി സ്വദേശി ഗഫൂറിനെ വിവാഹം കഴിച്ചു. ഏഴ് വര്‍ഷത്തെ നീണ്ട പ്രണയം പ്രതിസന്ധികള്‍ക്കൊടുവില്‍ സാഫല്യത്തിലെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോടാലി രജിസ്റ്റര്‍ ഓഫീസില്‍ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഗഫൂറിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഗഫൂറുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍മാറാതെ വന്നതോടെ പ്രകോപിതരായ വീട്ടുകാര്‍ സാബികയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന സാബിക ഒരു മാസത്തോളം എറണാകുളം ജില്ലയിലെ രണ്ട് മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിലായിരുന്നു. ഗഫൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലീസ് സാബികയെ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് മോചിപ്പിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സാബികയുടെ പിതാവ്, സഹോദരന്‍, ബന്ധു എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
വളരെ ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്ത കേട്ടതം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ടു മാനസീകാരോഗ്യകേന്ദ്രത്തിലാണ് യുവതിയെ പ്രവേശിപ്പിക്കപ്പെട്ടത്. ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ സാബികയും തൃശൂരില്‍ വ്യവസായിയായ ഗഫൂറും തമ്മിലുള്ള വിവാഹത്തോട് സാബികയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. നവംബര്‍ 3 ന് രാത്രി യുവതിയെ മയക്കിക്കിടത്തി മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. മൂന്ന് പേര്‍ വീട്ടില്‍ വന്ന് വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ തന്നെ മരുന്ന് കഴിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ബോധം വന്നപ്പോള്‍ താന്‍ ആശുപത്രിയിലെ ബെഡ്ഡില്‍ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. മാനസീക രോഗികള്‍ക്കിടയിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ബെഡ് ഷീറ്റില്‍ പതിച്ചിരുന്ന ചിഹ്നം കണക്കാക്കി ഇത് ഇടുക്കിയിലെ പൈനിക്കുളത്തെ ആശുപത്രിയാണെന്ന് തിരിച്ചറിഞ്ഞതായി യുവതി പറഞ്ഞു.
യുവാവിന്റെ പരാതിയില്‍ വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിനു കോടാലി രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് യുവതിയെ പിതാവും സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്നു വിളിച്ചുകൊണ്ടു പോയത്. പിന്നീട് ഗഫൂര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത് അറിഞ്ഞ് യുവതിയെ എസ് എച്ച് ഹോസ്പിറ്റിലില്‍ നിന്നും എറണാകുളം ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഈ ഹോസ്പിറ്റലില്‍ നിന്നും ഡിസംബര്‍ 5 ന് കോടതിയില്‍ എത്തിച്ചു എന്നുമാണ് വിവരം. ആറുമാസത്തിനുള്ളില്‍ വിവാഹം നടത്താമെന്നു പറഞ്ഞാണു യുവതിയെ കൂട്ടിക്കൊണ്ടുപോയതെന്നു ഗഫൂര്‍ പറഞ്ഞിരുന്നു. പിന്നീട് യുവതിയുമായി സംസാരിക്കാനോ കാണാനോ അനുവാദം തന്നില്ല.
അതേ സമയം പിതാവ് മറ്റൊരു ആവശ്യം മുന്നോട്ടു വച്ചു. തങ്ങളുടെ കുടുംബത്തിന് ചേരാത്ത തരത്തിലുള്ള ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ ആവശ്യം. മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത തന്നെ രണ്ട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ആവശ്യമില്ലാത്ത മരുന്നുകളും ഇഞ്ചക്ഷനും നല്‍കി പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴിയില്‍ പിതാവിനും സഹോദരനും ഒരു ബന്ധുവിനുമെതിരേ പോലീസ് കേസെടുത്തു. യുവതിക്ക് യുവാവിനൊപ്പം താമസിക്കാനും തുടര്‍ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം യുവതിയെ ആത്മഹത്യാ പ്രവണത കാട്ടുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമാണ് ആശുപത്രിയില്‍ കൊണ്ടുവന്നത് എന്നാണ് ആശുപത്രി പറഞ്ഞത്.
എന്തായാലും ഇത്രയും ദുരിതത്തിനൊടുവില്‍ ഗഫൂറിന്റെ കൈപിടിക്കുമ്പോള്‍ സാബികയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഒപ്പം മലയാളികളുടേയും.
https://www.facebook.com/Malayalivartha