നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചര്‍ച്ച നടത്താനാകില്ല; ഷെയ്ന്‍ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ഷെയ്ന്‍ നിഗം വിവാദത്തില്‍ ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് രംഗത്ത്. നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും,നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചര്‍ച്ച നടത്താനാകില്ലെന്ന് രഞ്ജിത്ത് വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ ഷെയ്ന്‍ നിഗം മാദ്ധ്യമങ്ങളോട് നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. ഇത് നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചു.
ഷെയിനിന്റെ 'മനോരോഗി' പരാമര്‍ശത്തിന് തൊട്ടുപിന്നാലെ സിനിമകളില്‍ സഹകരിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയില്‍ നിന്ന് താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും പിന്‍മാറിയിരുന്നു. കഴിഞ്ഞ ദിവസം ഷെയ്ന്‍ മന്ത്രി എം.കെ ബാലനെക്കണ്ട് പരാതി പറഞ്ഞിരുന്നു. സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇത്തരത്തില്‍ സര്‍ക്കാരിനെകൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും പിന്‍മാറ്റത്തിനു കാരണമായി.
ഷെയിന്‍ നീങ്ങുന്നത് തന്നിഷ്ടപ്രകാരമാണെന്നും ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ക്ക് ഫെഫ്കയില്ലെന്ന് ബി ഉണ്ണികൃഷ്ണനും വ്യക്തമാക്കി. അയാള്‍ സ്വന്തം വഴിക്ക് നീങ്ങുമ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്തുറപ്പാണ് ഞങ്ങള്‍ക്ക് നല്‍കാനാകുക. ഈ നിലപാട് തന്നെയാണ് തുടരുന്നതെങ്കില്‍ ഒത്തുതീര്‍പ്പിന് ഫെഫ്കയില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഷെയിന്‍ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്ന നിലപാടായിരുന്നു അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നത്. ഷെയിനിന്‍റെ ഉമ്മ സുനില ഹുബൈബും മോഹന്‍ലാലിനോട് ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha