സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം; കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
രാജ്യമൊട്ടാകെ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയില്‍ നിന്നെത്തിയവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേകം പരിശോധിക്കാനും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയില്‍ ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് ഒമ്പത് പേരാണ് മരണപ്പെട്ടത്. മുന്നൂറിലേറെപേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. ബുധനാഴ്ച അമേരിക്കിയിലും ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ കൊച്ചി അടക്കമുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറസ് ബാധയില്‍ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
കൊറോണ വൈറസ് ബാധ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുധനാഴ്ച യുഎന്‍ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ വലിയ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണ്.
കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2003-2004 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലുമായി നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ സാര്‍സ് വൈറസുമായി ഈ അജ്ഞാത വൈറസിന് സാമ്യമുണ്ടെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട നോവല്‍ കൊറോണ വൈറസ്.(ncov-2019) രോഗകാരണമെന്ന് കണ്ടെത്തി. വൈറസ് ബാധ മരണത്തിനു വരെ കാരണമാവുന്നു എന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദേശമാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. വുഹാന്‍ കൊറോണ വൈറസ്, ചൈനീസ് ന്യൂമോണിയ, വുഹാന്‍ ന്യുമോണിയ, 2020 നോവല്‍ കോറോണ വൈറസ് എന്നീ പേരുകളിലും രോഗം അറിയപ്പെടുന്നു.
https://www.facebook.com/Malayalivartha