സി പി എമ്മിനെ ബൈപാസ് ചെയ്ത മുത്തൂറ്റിന് പണികിട്ടി; സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു; മുത്തൂറ്റ്യ അടക്കമുള്ള മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വരെയുള്ളവർക്ക് മാന്യമായ ശമ്പളം കൊടുത്തേ മതിയാവൂ
സി ഐ ടി യുവിനോട് കളിച്ച മുത്തൂറ്റിന് പിണറായി പണി കൊടുത്തു. സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചാണ് പണി കൊടുത്തത്. തൊഴിൽ വകുപ്പാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു ബാധകമാകത്തക്ക വിധമാണ് മിനിമം വേതനം പ്രഖ്യാപിച്ചത്. എന്നാൽ പ്രധാന ലക്ഷ്യം മുത്തൂറ്റ് തന്നെയാണ്.
ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫിസ് അറ്റൻഡന്റ്, മെസഞ്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി 10150--14650 രൂപ എന്ന സ്‌കെയിലിൽ കുറയാതെ മാസ വേതനം ലഭിക്കും. ഗാർഡനർ, സായുധരല്ലാത്ത ഗാർഡ് എന്നിവർക്ക് 10750--15250 എന്ന സ്‌കെയിലിലും ഡ്രൈവർമാർക്ക് 11500-16000 എന്ന സ്‌കെയിലിലും അടിസ്ഥാന വേതനം ലഭിക്കും.
കളക്ഷൻ എക്‌സിക്യൂട്ടിവ്, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 13250-20750 രൂപയായിരിക്കും. ക്ലാർക്ക്, ജൂനിയർ ഓഫിസർ തസ്തികകളിലുള്ളവർക്ക് 14750--22750 എന്ന സ്‌കെയിലിലും കാഷ്യർ തസ്തികയിൽ 16250-25250 എന്ന അടിസ്ഥാന സ്‌കെയിലിലും വേതനം ലഭിക്കും.
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 18500--30550 എന്നതായിരിക്കും അടിസ്ഥാന ശമ്പള സ്‌കെയിൽ. ബ്രാഞ്ച് മാനേജർ തസ്തികയിൽ 20500--33750 സ്‌കെയിലിലും അടിസ്ഥാന വേതനം നൽകണം.
അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേൽ വർധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം. ഏതെങ്കിലും തൊഴിലാളികൾക്ക് ഉത്തരവിൽ പറയുന്നതിനേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നുണ്ടെങ്കിൽ അവർക്ക് തുടർന്നും അതേ നിരക്കിൽ വേനം നൽകണമെന്നും വിജ്ഞാപനത്തിലുണ്ട്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചതോടെ ഈ രംഗത്തു നിലവിലുള്ള വേതന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാന്യമായ വേതനം ഉറപ്പുവരുത്തുന്നതാണു നടപടി. ഈ മേഖലയിൽ ഇതാദ്യമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിക്കുന്നത്. ഇതോടെ ഓരോ തസ്തികയ്ക്കും നൽകേണ്ട മിനിമം വേതനം സംബന്ധിച്ച തർക്കങ്ങളും ഇല്ലാതാകും.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള മിനിമം വേതനം നിശ്ചയിച്ച് 2016 ഓഗസ്റ്റ് ഒമ്പതിന് സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതു കോടതി താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നതിനാൽ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു വൈകി. ചുരുക്കത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് സർക്കാർ പറയുന്ന ശമ്പളം നൽകി കേരളത്തിൽ പ്രവർത്തിക്കാനാവില്ല.
കാറിൽ സഞ്ചരിക്കുകയായിരുന്ന മുത്തൂറ്റ് ഉടമയെ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് വച്ച് കല്ലെറിഞ്ഞതിന് പിന്നാലെയാണ് മിനിമം വേതനം സർക്കാർ പ്രഖ്യാപിച്ചത്. കല്ലെറിഞ്ഞവരെ പോലീസ് ഇതുവരെയും പിടികൂടിയിട്ടില്ല. മുതലാളിയെ സംബന്ധിച്ചടത്തോളം കല്ലെറിയുന്നതിനെക്കാൾ വേദനാ ജനകമാണ് സർക്കാരിന്റെ തീരുമാനം. കാരണം മിനിമം വേതനം നൽകാൻ മുത്തൂറ്റ് മുതലാളിയല്ല ആരും തയ്യാറാവുകയില്ല.
മുത്തൂറ്റിന് സർക്കാർ നൽകുന്നത് വ്യക്തമായ സൂചനയാണ്. അതായത് എത്ര വലിയവനായാലും സി പി എമ്മിനോട് ഉടക്കിയാൽ കേരളത്തിൽ ജീവിക്കാനാവില്ല.
https://www.facebook.com/Malayalivartha