മരടിന് ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചതായുള്ള ആദ്യ കേസ് ; ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? കോടതി വിധി ഇന്ന്; ഞെട്ടലോടെ കുടുംബം
മരടിലെ ഫ്ലാറ്റ് പൊളിക്കലും വിവാദങ്ങളും മറക്കുന്നതിന് മുൻപ് ഇപ്പോഴിതാ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ്. തീരദേശപരിപാലന നീയമം ലംഘിച്ച് പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ വീട് നിര്‍മ്മിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും. മരടിന് ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചതായുള്ള ആദ്യ കേസാണ് ഇത്. കേസില്‍ പത്താം പ്രതിയാണ് എം.ജി.ശ്രീകുമാര്‍. എറണാകുളം ബോള്‍ഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11 .5 സെന്റ്സ്ഥലത്ത് നിര്‍മ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്നാണ് ആരോപണം. ഒരു നില കെട്ടിടത്തിന് അനുമതി വാങ്ങിയശേഷം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് മൂന്ന് നിലകള്‍ നിര്‍മ്മിച്ചുവെന്നും ആരോപണമുണ്ട്. മുളവുകാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി സൈനബ ബീവി ഒന്‍പതാം പ്രതിയാണ്. കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയതും സൈനബയാണ്. ഈ പെര്‍മിറ്റ് റദ്ദാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കെട്ടിടത്തിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് രാജ് ആക്‌ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്. കായലില്‍നിന്ന് ഒന്നരമീറ്റര്‍ പോലും അകലം പാലിക്കാതെയായിരുന്നു നിര്‍മാണം. ഇക്കാര്യം അറിഞ്ഞിട്ടും നിര്‍മാണം തടയാനോ, കാരണംകാണിക്കല്‍ നോട്ടിസ് കൊടുക്കാനോ അധികൃതര്‍ തയാറായില്ല. വിജിലന്‍സ് കോടതി പരിഗണിക്കുന്ന ഈ കേസില്‍ അഴിമതി സംബന്ധിച്ച ആരോപണങ്ങളുമുണ്ട്. കേസില്‍ ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ മുളവുകാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരാണ്. ഒന്നാം പ്രതി കെ. പത്മിനി, രണ്ടാം പ്രതി പി.എം ഷഫീക്ക്, മൂന്നാം പ്രതി ജെസി ചെറിയാന്‍, നാലാം പ്രതി കെ.വി മനോജ്, അഞ്ചാം പ്രതി എസ്. കൃഷ്ണകുമാരി, ആറാം പ്രതി പി.എസ് രാജന്‍, ഏഴാം പ്രതി സലീമ, എട്ടാം പ്രതി ആര്‍ മണിക്കുട്ടി എന്നിവരാണ്.
https://www.facebook.com/Malayalivartha