ഗവർണറെ കൈയിലെടുക്കാൻ സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സി പി എമ്മിനും കോൺഗ്രസിനുമുള്ള തർക്കം കോൺഗ്രസിലേക്ക് മാത്രമായി ചുരുങ്ങുന്നു; ഗവർണർക്കെതിരെയുള്ള നീക്കങ്ങളിൽ നിന്നും സി പി എം പൂർണമായി പിൻമാറും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സി പി എമ്മിനും കോൺഗ്രസിനുമുള്ള തർക്കം കോൺഗ്രസിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഗവർണർക്കെതിരെയുള്ള നീക്കങ്ങളിൽ നിന്നും സി പി എം പൂർണമായി പിൻമാറും.
ഇക്കാര്യം ഗവർണറും മനസിലാക്കിയിട്ടുണ്ട്. സർക്കാരിനെ കൂടെ നിർത്തി തന്റെ പഴയ പ്രസ്ഥാനത്തിനെതിരെ വാളോങ്ങാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം. അതിന്റെ സൂചനയാണ് ഇത് തന്റെ സർക്കാരാണെന്ന ആരിഫ് മുഹമദ് ഖാന്റെ പ്രഖ്യാപനം. തന്റെ സർക്കാരാകുമ്പോൾ തനിക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സർക്കാർ രംഗത്തെത്തിയത് അതുകൊണ്ടാണ്. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കുമെന്ന ചിന്തയാണ് സർക്കാർ പ്രമേയത്തിനെതിരെ രംഗത്തെത്തിയത്. നിയമ മന്ത്രി എ കെ ബാലനും, എൽ ഡി എഫ് കൺവീനർ എ വിജയരാഘവനും കോൺഗ്രസിനെതിരെ രംഗത്തെത്തിയത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഇടത് നേതാക്കൾ രംഗത്തെത്തിയത്.
ഇവരുടെ നിലപാട് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നു യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു. പിണറായി നേതൃത്വം നൽകുന്ന കേരളത്തിലെ സിപിഎം സർക്കാരിന് നരേന്ദ്ര മോദിയെ ഭയമാണെന്നു ഇതോടെ വ്യക്തമായി.
ഗവര്ണര്ക്കെതിരെ പ്രമേയം പാസാക്കിയ ജയലളിതയുടെ ചരിത്രം പിണറായിയും, ബാലനും പരിശോധിക്കുന്നത് നന്നായിരിക്കും. സർക്കാരിന്റെ പണം എടുത്തു മനുഷ്യച്ചങ്ങല ഉണ്ടാക്കുകയില്ല കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിരോധം. അത് ജനങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ട് പരിപാടി മാത്രമാണ് ചങ്ങല എടുത്തു വീശമെന്ന് ബെന്നി ബഹനാൻ പറഞ്ഞു.
കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടാൻ തങ്ങൾക്ക് ഭയമാണെന്ന് സിപിഎം ന്റെ തുറന്ന പ്രഖ്യാപനം കൂടി ആണിത്. പിണറായിയെ രക്ഷപെടുത്തി എടുക്കാനുള്ള ബിജെപി -സിപിഎം ശ്രമത്തിന്റ ഭാഗം ആണ് ഈ ഒത്തുകളി. ഗവര്ണര്ക്കെതിരെ പ്രതിപക്ഷം ആവശ്യപെടുന്ന പ്രമേയത്തെ സിപിമ്മും സർക്കാരും എതിർക്കുന്നതും, ഭയക്കുന്നതും ഈ ഒത്തുകളി കൊണ്ടാണെന്നു സംശയിക്കണം. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധവും, പ്രതിരോധവും നല്ല നിലയിൽ മുന്നോട്ട് പോകുമ്പോൾ അതിനെ പിന്നിൽ നിന്നു കുത്തി ഒളിച്ചോടുന്ന സമീപനം ആണ് സിപിഎം സ്വീകരിക്കുന്നതെന്നു ബെന്നി ബഹനാൻ പറഞ്ഞു.
കോൺഗ്രസ് എത്ര തന്നെ ചാടിയാലും തങ്ങൾ കലഹത്തിനില്ലെന്നാണ് സി പി എം നിലപാട്. ഏറ്റുമുട്ടലിന്റെ വഴിയിലാണെങ്കിൽ കേന്ദ്രത്തിൽ നിന്ന് പണി കിട്ടുമെന്ന് സർക്കാരിനറിയാം. സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഉടക്കിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ദുരിതപൂർണമാകുമെന്ന് സർക്കാരിനറിയാം.
സർക്കാരിന്റെ സുപ്രധാന ഫയലുകൾ ഒപ്പിടേണ്ടത് ഗവർണറാണ്. അദ്ദേഹം ഉടക്കിയാൽ പല ഫയലുകളും കുഴപ്പത്തിൽ ചാടും. തദ്ദേശ സ്ഥാപനങളിലെ വാർഡ് വിഭജനം ഉദാഹരണം. അതേ സമയം ഗവർണറെ ഒപ്പം നിർത്തിയാൽ പലതും നേടാനാവും. കോൺഗ്രസും ഗവർണറും തമ്മിലുള്ള തമ്മിലടിയിൽ സി പി എം കണ്ട് സന്തോഷിക്കും. ഗവർണറുടെ സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ്.
https://www.facebook.com/Malayalivartha