മോദിയെ നേരിടാന്‍ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുല്‍ മാത്രം; രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതായി റിപ്പോർട്ട്
''മോദിയെ നേരിടാന്‍ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുല്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. മാസങ്ങള്‍ക്കകം 50 വയസ്സ് പൂര്‍ത്തിയാകുന്ന രാഹുലിനെ കൂടുതല്‍ പ്രതിച്ഛായയോടെ തലപ്പത്ത് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം.
രാഹുല്‍ എന്തായാലും തലപ്പത്തേക്ക് തിരിച്ചുവരുമെന്ന് സംഘടനാചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ''മോദിയെ നേരിടാന്‍ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുല്‍ മാത്രമാണ്. എപ്പോള്‍ തിരികെ വരണം, എന്നു വരണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രാഹുല്‍ തിരിച്ചുവരണമെന്ന് കോണ്‍ഗ്രസുകാര്‍ മാത്രമല്ല ആഗ്രഹിക്കുന്നത്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു ആറുമാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ സോണിയ ഗാന്ധി താല്‍ക്കാലിക അധ്യക്ഷ പദവി എറ്റെടുത്തെങ്കിലും പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. ആ അന്വേഷണം രാഹുല്‍ ഗാന്ധിയില്‍ തന്നെ എത്തി നില്‍ക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
രാഹുലിനെ മുന്‍നിര്‍ത്തിയുള്ള വിവിധ പ്രക്ഷോഭങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രൂപം കൊടുക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് പ്രകടമായി രംഗത്തില്ലെന്ന വിമർശനം മറികടക്കാന്‍ രാജ്യത്തെമ്പാടും റാലി നടത്താനുള്ള നീക്കം നടക്കുന്നുണ്ട്. ജനുവരി 28-ന് രാജസ്ഥാനിലെ ജയ്‌പുരിലും 30-ന് വയനാട്ടിലും പിന്നാലെ ജാര്‍ഖണ്ഡിലും റാലിയുണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും തുടര്‍ന്ന് റാലികള്‍ നടത്തും.
രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഉയര്‍ത്തിക്കാട്ടിയും ഭരണഘടന സംരക്ഷിക്കാനുമാണ് ജയ്‌പുരിലെ റാലി. ദേശീയ പൗരത്വ പട്ടികയ്ക്കും (എന്‍.ആര്‍.സി.) ദേശീയ ജനസംഖ്യാ പട്ടികയ്ക്കും (എന്‍.പി.ആര്‍.) എതിരേയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ തൊഴിലില്ലായ്മ പട്ടിക (എന്‍.ആര്‍.യു.) പുറത്തിറക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കല്‍പ്പറ്റയില്‍ 30-ന് നടക്കുന്ന റാലിയില്‍ ഭരണഘടന പോലും അട്ടിമറിക്കപ്പെടുന്ന കാലത്ത് ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കേണ്ടതിന്റെ ആവശ്യകത വിവരിക്കും. കാര്‍ഷികപ്രശ്നങ്ങളും സാമ്ബത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മറ്റു പ്രചാരണ വിഷയങ്ങളാകും.
https://www.facebook.com/Malayalivartha