മുസ്ലിം ലീഗ് അങ്കലാപ്പില്‍... മുംസ്ലീം ലീഗില്‍ നിന്നും ഒഴുക്കുണ്ടാകുമെന്ന് സൂചന; രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെ പിണറായി വിജയന്‍ താരമാകുന്നു; നിങ്ങള്‍ ഭയപ്പെടേണ്ട, സുരക്ഷിത കോട്ടയാണു കേരളം എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത് മുസ്ലീം വിഭാഗം; യു.ഡി.എഫ്. അങ്കലാപ്പില്‍
കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് വേദിയാകുകയാണ്. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച്, രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചാണ് നൂനപക്ഷം കൂട്ടത്തോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തത്. എന്നാല്‍ പിന്നീട് രാഹുല്‍ ഗാന്ധിയെ കണ്ടതുപോലുമില്ല. അതേസമയം കേരളത്തിന്റെ വാക്കായി മുസ്ലീങ്ങളുടെ രക്ഷകനായി പിണറായി വിജയന്‍ ഉയര്‍ന്നു വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
അതിന്റെ പ്രതിഫലനമാണ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യമഹാശൃംഖലയിലെ യു.ഡി.എഫ്. പങ്കാളിത്തത്തിലൂടെ കാണുന്നത്. അതേസമയം ഇത് പ്രതിപക്ഷത്തിന്റെ ആശങ്ക മാത്രമായി ഒതുങ്ങില്ലെന്നാണ് സൂചന. പൗരത്വപ്രക്ഷോഭ നായകനായും മുസ്ലിംകളുടെ സംരക്ഷകനായുമാണു മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തുടനീളം, പ്രത്യേകിച്ചു മലബാറില്‍, ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്നത്. മുസ്ലിംകളില്‍ ചില വിഭാഗങ്ങളെങ്കിലും ഈ പരിവേഷനിര്‍മിതിയില്‍ ആകൃഷ്ടരായിട്ടുണ്ടെന്നതു കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും അലട്ടുന്നു. മനുഷ്യശൃംഖലയിലെ പ്രതിപക്ഷസാന്നിധ്യം വലിയ കാര്യമാക്കേണ്ടെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും, അതില്‍ പങ്കെടുത്ത പ്രാദേശികനേതാവിനെതിരേ ലീഗ് നടപടിയെടുത്തത് ഈ ആശങ്കയുടെ പ്രതിഫലനമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍, മലബാറില്‍ നേട്ടം കൊയ്യുക എന്നതാണു പിണറായിയുടെ പ്രതിഛായാനിര്‍മിതിയിലൂടെ സി.പി.എമ്മും ഇടതുമുന്നണിയും ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ യു.ഡി.എഫിനോ മുസ്ലിം ലീഗിനോ കഴിഞ്ഞില്ലെന്ന പ്രചാരണത്തിനാണ് എല്‍.ഡി.എഫ്. ഊന്നല്‍ നല്‍കുന്നത്. പൗരത്വവിഷയത്തില്‍ ഒരുപടികൂടി കടന്ന്, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും മനുഷ്യശൃംഖലയുടെ പ്രഭാവത്തില്‍നിന്ന് അണികളെ അകറ്റിനിര്‍ത്താന്‍ കഴിയാതിരുന്നത് പ്രതിപക്ഷത്തെ ആശക്കുഴപ്പത്തിലാക്കുന്നു.
ഇടതുമുന്നണിയുമായി യോജിച്ചുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കവും ന്യൂനപക്ഷങ്ങള്‍ക്കിടയിലെ മതിപ്പുകെടുത്തി. സംയുക്തപ്രക്ഷോഭത്തിനു ലീഗ് തയാറായിരുന്നെങ്കിലും കോണ്‍ഗ്രസ് നിലപാട് അവര്‍ക്കു 'ചങ്ങല'യായതും ഇടതുമുന്നണിക്ക് അനൂകൂലസാഹചര്യമൊരുക്കി. പിണറായിയുടെ ശരീരഭാഷയെവരെ വിമര്‍ശിച്ചിരുന്നവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടില്‍ അദ്ദേഹത്തെ പിന്തുണച്ചു. രാഷ്ട്രീയത്തില്‍ ഇടതാഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എ.പി. വിഭാഗം സുന്നികള്‍ക്കു പുറമേ, യു.ഡി.എഫ്. വോട്ട് ബാങ്കായി കണക്കാക്കപ്പെടുന്ന മുജാഹിദ് വിഭാഗങ്ങളും സമസ്ത ഇ.കെ. വിഭാഗവും ഇടതുചങ്ങലയില്‍ അണിചേര്‍ന്നതു പ്രതിപക്ഷത്തെ ഞെട്ടിച്ചു.
സമസ്തയടക്കമുള്ള സംഘടനകളെ ലീഗ് നേതൃത്വം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൗരത്വനിയമത്തിനെതിരേ കക്ഷിഭേദമന്യേ, ഒന്നിച്ചുള്ള സമരങ്ങള്‍ക്കാണു പ്രസക്തിയെന്ന വികാരവും മുസ്ലിം സംഘടനകള്‍ പങ്കുവയ്ക്കുന്നു. ഇക്കാര്യത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ തുടങ്ങിയവരുടെ നിലപാടുകള്‍ക്കെതിരേ അണികള്‍തന്നെ രംഗത്തുവന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതും മുസ്ലിംകള്‍ക്കിടയില്‍ മതിപ്പുളവാക്കി. കേന്ദ്രനിയമം മുസ്ലിംകളെ ആട്ടിയോടിക്കാനുള്ളതാണെന്ന ഇടതുപ്രചാരണം കുറിക്കുകൊണ്ടു. 'നിങ്ങള്‍ ഭയപ്പെടേണ്ട, സുരക്ഷിതകോട്ടയാണു കേരളം' എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു വന്‍സ്വീകാര്യത ലഭിച്ചു. ഇടതുമുന്നണിയുടെ ഇതുവരെ വിജയിച്ച തന്ത്രങ്ങള്‍ അതിജീവിക്കുക എന്നതാകും വരുംനാളുകളില്‍ നിയമസഭയ്ക്കുള്ളിലും പുറത്തും യു.ഡി.എഫ്. നേരിടുന്ന വന്‍വെല്ലുവിളി
"
https://www.facebook.com/Malayalivartha