സാര്‍ കളക്ടര്‍ അല്ലെ , എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരാമോ? ജന മനസുകള്‍ ഇടം പിടിച്ചൊരു കളക്ടർ ബ്രോ
ജന മനസുകള്‍ ഇടം പിടിച്ചിരിക്കുകയാണ് ദേവികുളം സബ്കളക്ടര്‍ എസ്.പ്രേംകൃഷ്ണൻ. റിപ്പബ്ളിക്ക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി സ്കൂളിളെത്തിയ സബ് കളക്ടറാണ് വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായി മാറിയത്. 'സാര്‍ കളക്ടര്‍ അല്ലെ എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരാമോ?" എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യമാണ് എല്ലാ കുട്ടികള്‍ക്കും ഐസ്ക്രീം വാങ്ങിക്കെടുക്കാന്‍ സബ് കളക്ടറെ പ്രേരിപ്പിച്ചത്. ''ഐസ്ക്രീം കിട്ടിയപ്പോള്‍ പിള്ളേരും ഹാപ്പി, ഐസ്ക്രീം കച്ചവടക്കാരനും ഹാപ്പി. പിള്ളേരുടെ ചിരി കണ്ടപ്പോ നമ്മളും ഹാപ്പി"" എന്നാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചുമ്മാരസം എന്ന് കളക്ടര്‍ പോസ്റ്റിനുതാഴെ ഹാഷ്ടാഗും ഇട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
റിപബ്ലിക്ക് ദിനാഘോഷത്തിന് വന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നും പെട്ടന്ന് ഒരു ചോദ്യം " സാര്‍ കളക്ടര്‍ അല്ലെ , എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരാമോ " ചോദിച്ച ആള്‍ക്ക് വാങ്ങിക്കൊടുത്തപ്പോള്‍ പിന്നെ കൂടെ നിന്ന എല്ലാര്‍ക്കും വേണമെന്നായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാര്‍ക്കും ഓരോ ഐസ്ക്രീം വച്ച് അങ്ങു വാങ്ങി. പിള്ളേരും ഹാപ്പി ഐസ്ക്രീം കച്ചവടക്കാരനും ഹാപ്പി. പിള്ളേരുടെ ചിരി കണ്ടപ്പോ നമ്മളും ഹാപ്പി!!!
ദിവസങ്ങൾക്ക് മുൻപ് തന്നോട് പഠനാവശ്യത്തിന് സാമ്പത്തിക സഹായം തേടി വിദ്യാർഥികൾ എത്തിയ വിവരം കളക്ടർ ഫെയ്സ് ബുക്കിൽ ഇട്ടിരുന്നു. എൻജിനീയറിങ്ങിന് പഠിക്കുന്ന മൂന്നാർ സ്വദേശിയായ കുട്ടിയുടെ അച്ഛൻ നേരിട്ടെത്തിയാണ് ഫീസ് അടയ്ക്കാനായി 15,000 രൂപ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി സിവിൽ സർവീസ് കോച്ചിങ് ഫീസ് അടയ്ക്കാനായി 6,000 രൂപ ആവശ്യപ്പെട്ട് സബ് കളക്ടർക്ക് ഫോൺ ചെയ്തു.
രണ്ടുപേരുടെയും ആവശ്യങ്ങൾ വിവരിച്ച് സബ് കളക്ടർ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റുചെയ്തു. ഇത് പ്രചരിച്ചതോടെ നിരവധിയാളുകളാണ് സാമ്പത്തിക സഹായവാഗ്ദാനം സബ് കളക്ടറെ അറിയിച്ചത്. കുട്ടികൾ ആവശ്യപ്പെട്ട പണം സമാഹരിച്ചശേഷം എൻജിനീയറിങ് വിദ്യാർഥിയുടെ അച്ഛനെ ആർ.ഡി.ഒ. ഓഫീസിൽ വിളിച്ചുവരുത്തിയും തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചും സബ് കളക്ടർ കഴിഞ്ഞ ദിവസം പണം കൈമാറി. ഇതിനുശേഷം സബ് കളക്ടർ സഹായം നൽകിയ എല്ലാവർക്കും നന്ദിയറിയിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. നിങ്ങൾ എല്ലാവരും പൊളി ആണ് ബ്രോസ്, എല്ലാവരും കൂടി ഒത്തുചേർന്ന് ശ്രമിച്ചപ്പോൾ രണ്ടുവിദ്യാർഥികളുടെ ഫീസ് നിസ്സാരമായി അടച്ചു. കുട്ടികളുടെ പേരിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സബ് കളക്ടർ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു.
https://www.facebook.com/Malayalivartha