സർക്കാരിനെ മുന്നിൽ നിർത്തി പർച്ചേസ് കൊള്ള; സർക്കാർ സ്ഥാപനമുള്ളപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ നൽകുന്നത് നിയമപരമായി ശരിയല്ല; സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വെള്ളാനയായി മാറുകയാണോ?
സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വെള്ളാനയായി മാറുകയാണോ? പോലീസിനെതിരെയുള്ള സി എജി റിപ്പോർട്ടിൽ ഇതു വരെ ചർച്ച ചെയ്യാത്ത ഭാഗമാണ് ഇത്. സർക്കാർ സ്ഥാപനമുള്ളപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ നൽകുന്നത് നിയമപരമായി ശരിയല്ലെന്നാണ് വയ്പ്. അതു കൊണ്ടാണ് സർക്കാർ വകുപ്പുകൾ സർക്കാരിന് തന്നെ കരാർ നൽകുന്നത്.
സി എ ജി റിപ്പോർട്ടിൽ ആദ്യാവസാനം കുറ്റപ്പെടുത്തുന്നത് കെൽട്രോണിനെയാണ്. കെൽട്രോണിനാണ് പോലീസ് നിരവധി കരാറുകൾ നൽകിയിട്ടുള്ളത്. പോലീസ് വാഹനങ്ങളിൽ ജി. പി. എസ്. സംവിധാനം സ്ഥാപിച്ചത് കെൽട്രോണിന് വേണ്ടി പാനസോണിക് കമ്പനിയാണ്. പോലീസും കെൽട്രോണും പാനസോണികിന് വേണ്ടി വാദിച്ചു എന്നാണ് ഓഡിറ്റ്റി പ്പോർട്ടിലുള്ളത്. ബഹ്റ പോലീസ് ആധുനികവത്കരണത്തിന്റെ ചുമതലക്കാരനായിരുന്ന കാലത്താണ് കരാർ നൽകിയത്. പോലീസും കമ്പനികളും കെൽട്രോണും തമ്മിൽ വില നിശ്ചയിക്കുന്ന കാര്യത്തിൽ ദുരുഹതയുണ്ടെന്നാണ് സി എ ജി കണ്ടെത്തിയത്.
ഉദാഹരണത്തിന് പാനസോണിക് ടാബ്‌ലെറ്റ് വാങ്ങാൻ കരാർ നൽകിയത് കെൽട്രോണിനാണ്. പാനസോണിക് ടാബ് എന്ന് പേരിട്ടാണ് കെൽട്രോൺ ടെണ്ടർ വിളിച്ചത്. ഇക്കാരണത്താൽ മറ്റ് കമ്പനികൾക്ക് ടെണ്ടറിൽ മത്സരിക്കാനാവില്ല. ഒരു പ്രത്യേക കമ്പനിയുടെ പേര് പറഞ്ഞത് എന്തിനാണെന്നാണ് സി എജിയുടെ ചോദ്യം. ടാബ് ലെറ്റ് നിർമ്മിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്യം ഉള്ള കമ്പനിയല്ല പാനസോണിക്. പ്രസ്തുത കമ്പനിക്ക് ടെണ്ടർ നൽകാൻ കരാർ തീരുമാനങ്ങൾ അട്ടിമറിച്ചതായി എ ജി കണ്ടെത്തി.
യഥാർത്ഥത്തിൽ ഇപ്പോഴത്തെ ഇടപാടിൽ നിന്ന് പോലീസിന് തലയൂരാമായിരുന്നു. എന്നാൽ ചില പ്രത്യേകതാത്പര്യമുള്ള കത്ത് ഇടപാടുകൾ നടത്തിയതാണ് പോലീസിന് വിനയായി തീർന്നത്. കെൽട്രോണിന് വെറുതെ കരാർ നൽകിയിരുന്നെങ്കിൽ ഒരിക്കലും ആരോപണം ഉണ്ടാവുമായിരുന്നില്ല.
ചില ബുദധിമുള്ള സ്ഥാപന മേധാവികൾ ഇത്തരത്തിൽ പ്രവർത്തിക്കാറുണ്ട്. കെൽ ട്രോൺ വഴി കച്ചവടം ഉറപ്പിച്ച ശേഷം കോടികൾ കമ്മീഷനായി കൈകലാക്കും. ഓഡിറ്റ് വരുമ്പോൾ കച്ചവടം നടത്തിയത് സർക്കാരുമായിട്ടാണെന്ന് പറഞ്ഞ് തലയൂരാം.
കെൽട്രോൺ പോലുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ സി എ ജി വിരൽ ചൂണ്ടുമ്പോൾ കേരളത്തിൽ നടക്കുന്ന അഴിമതിയുടെ ഒരറ്റം മാത്രമാണ് പുറത്തു വരുന്നത്. സർക്കാരിനെ മുന്നിൽ നിർത്തിയാണ് കേരളത്തിലെ അഴിമതി മരം പൂത്തുലയുന്നത്. വില കൂടിയ ഉപകരണങ്ങളുടെ ടെണ്ടർ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകും. അതോടെ ടെണ്ടർ നൽകുന്നവർ കൈയൊഴിയും.സ്ഥാപനം നൽകിയ സ്പസിഫിക്കേഷനിൽ നിന്നും മാറാനുള്ള അധികാരം കെൽട്രോണിന് ഇല്ല. അതേസമയം തീർച്ചയായും കരാർ നൽകുന്ന കമ്പനിക്കും കമ്മീഷൻ കിട്ടും.
സർക്കാർ സ്ഥാപനമായ കെൽട്രോണിനെ മുന്നിൽ നിർത്തി നടത്തുന്ന ഇത്തരം അഴിമതികൾ കോടതിയിൽ എത്തിയാൽ കെൽട്രോൺ ഉദ്യോഗസ്ഥരുടെ പങ്ക് കൂടി വെളിപ്പെടും. കെൽട്രോൺ വിവര സാങ്കേതിക വിദ്യയുടെ മേഖലയിലാണെങ്കിൽ മറ്റ് പല മേഖലകളിലും കമ്മീഷൻ പറ്റുന്ന സർക്കാർ സ്ഥാപനങ്ങളുണ്ട്. ഇവർക്ക് ഐ. എ എസുകാരെയും ഐ.പി.എസുകാരെയും ഭയമാണ്. കോടികളുടെ പർച്ചേസിൽ ഇടനില ആരും അറിയുന്നില്ലെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha