കാര്യം അറിയാതെയാണ് ഈ സൈബർ ആക്രമണം; തെറി വിളിക്കുന്ന ആർക്കും ഞാൻ എന്താണെന്നോ, ഞാനിതു വരെ ചെയ്തിട്ടുള്ളത് എന്താണെന്നോ അറിയില്ല; ഞാൻ കരുണയിൽ പങ്കെടുത്തിട്ടുണ്ടോ എന്നു പോലും അറിയാത്തവരാണ് അസഭ്യവർഷം നടത്തുന്നത്; സാമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഗായിക സയനോര
സാമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഗായിക സയനോര. ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിലായിരുന്നു ഗായികയ്ക്കെതിരെ അസഭ്യവർഷവും അപവാദപ്രചരണങ്ങളുമായി ചിലർ രംഗത്തെത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയപ്രേരിതമായ ആക്രമണമാണെന്നും ഇത്തരം സൈബർ ബുള്ളീയിങ്ങിന് മുന്നിൽ തല കുനിക്കില്ലെന്നും സയനോര പറഞ്ഞു. രണ്ടു മൂന്നു ദിവസം മുൻപാണ് ഇത്തരത്തിലൊരു സൈബർ ആക്രമണം ശ്രദ്ധയിൽപ്പെടുന്നത്. സംഗീത സംവിധായകൻ ബിജിപാൽ നേതൃത്വം നൽകിയ കരുണ എന്ന സംഗീത പരിപാടിക്കെതിരെ ഉയർന്നുവന്ന വിവാദങ്ങളുടെ ചുവടു പിടിച്ചാണ് തനിക്കെതിരെയും അസഭ്യവർഷം നടക്കുന്നത്. തനിക്കെതിരെ തെറ്റിദ്ധാരണ പരത്താൻ കരുതിക്കൂട്ടി നടത്തുന്നതാണ് ഇതെന്നും സയനോര വ്യക്തമാക്കി.
കരുണയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ താൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഭാരവാഹി അല്ലെന്നും അവർ പറഞ്ഞു. ബിജിയേട്ടൻ നല്ല സുഹൃത്താണെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്തെങ്കിലും, 'കരുണ'യിൽ എനിക്ക് പാടാൻ കഴിഞ്ഞില്ല. പരിപാടിയുടെ മൂന്നു ദിവസം മുൻപ് കാലൊടിഞ്ഞ് ഞാൻ കിടപ്പിലായി. പ്രസ് മീറ്റിൽ ഞാൻ പങ്കെടുത്തതു ചൂണ്ടിക്കാട്ടി കൊണ്ടാണ് പലരും കമന്റുകളിടുന്നത്. കാര്യം അറിയാതെയാണ് ഈ സൈബർ ആക്രമണം. എന്നാൽ തെറി വിളിക്കുന്ന ആർക്കും ഞാൻ എന്താണെന്നോ, ഞാനിതു വരെ ചെയ്തിട്ടുള്ളത് എന്താണെന്നോ അറിയില്ല. ഞാൻ കരുണയിൽ പങ്കെടുത്തിട്ടുണ്ടോ എന്നു പോലും അറിയാത്തവരാണ് അസഭ്യവർഷവുമായി വരുന്നതെന്നും സയനോര വ്യക്തമാക്കി . എന്റെ മോളെപ്പോലും മോശമായി പരാമർശിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്. ഇവർക്കൊന്നും മറുപടി കൊടുക്കേണ്ട ബാധ്യത എനിക്കില്ല. എന്നെ മനസിലാക്കേണ്ടവർ എന്നെ മനസിലാക്കും. എന്തായാലും പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും സയനോര വ്യക്തമാക്കി.
https://www.facebook.com/Malayalivartha