വേനൽ കാലത്തിൽ തിരുവന്തപുരത്തെ മൃഗശാലയിലെ അന്തേവാസികളുടെ മെനുവിലും മാറ്റം...ഇനി ചിക്കൻ വേണ്ട..ഫ്രൂട്ട് സാലഡ് മതി...മെനുവിന് ഓർഡർ നൽകി മൃഗശാലയിലെ അന്തേവാസികൾ
വേനൽ കടുത്തതോടെ മനുഷ്യർക്കൊപ്പം മൃഗങ്ങളും പെട്ടിരിക്കുകയാണ്. പുറത്തിറങ്ങാൻ വയ്യ. ചൂട് വർധിക്കുന്നതോറും ആരോഗ്യ പ്രശ്നങ്ങളും അതിനൊപ്പം തന്നെ ക്രമാതീതമാകുന്നു . ഭക്ഷണത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ പണികിട്ടുമെന്നു തിരുവനന്തപുരം മൃഗശാല അധികൃതർക്ക് പിടികിട്ടി. തുടർന്നാണ് മെനുവിലൽപ്പം മാറ്റമാകാമെന്ന് തീരുമാനിക്കുന്നത്. വേനൽ കടുത്തതോടെ മൃഗശാലയിലെ പക്ഷി, മൃഗാദികളുടെ ഭക്ഷണ മെനുവിലും മാറ്റം വരുത്തിയിരിക്കുകയാണ് . ചൂടിൽ നിന്ന് രക്ഷനേടാനുള്ള ആഹാര ക്രമമാണ് പുതിയതായി ഏർപ്പെടുത്തിയത്.
മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്ന് അങ്ങനെ ചിക്കൻ തൽക്കാലത്തേക്ക് ഔട്ടായിരിക്കുകയാണ് . പകരം പോത്ത്, ബീഫ് എന്നിവ ഇടംപിടിച്ചു. ഒരു ദിവസം 94 കിലോ മാംസമാണ് നോൺ വെജ് 'അന്തേവാസികൾ'ക്കായി മൃഗശാലയിൽ വാങ്ങുന്നത്. മീനിന്റെ അളവിലും വർധനയുണ്ട് . 61 കിലോ ദിവസേന വാങ്ങും. സിംഹം, കടുവ, പുലി എന്നിവയ്ക്ക് ഒരു ദിവസം ശരാശരി നാല് കിലോ മാംസം വേണ്ടി വരും. കൂട്ടിലെ ഷവറിനു കീഴിലെ വിശാലമായ കുളിക്കുശേഷമാണ് ഭക്ഷണം.
വേനൽകാലത്ത് മൃഗങ്ങളുടേയും പക്ഷികളുടേയും ശരീരത്തിലെ താപനില ക്രമീകരിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . പ്രത്യേകിച്ച് പക്ഷികൾക്ക്. കാബേജ്, കാരറ്റ്, പയർ വർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് .ഫ്രീസറിൽ വച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടിയുടെ ബ്രെക്ക്ഫാസ്റ്റ് . ചൂട് കൂടിയതോടെ തണ്ണിമത്തന്റെ അളവ് കൂട്ടിയിട്ടുണ്ട്. 21 കിലോ തണ്ണിമത്തനാണ് ഒരു ദിവസം വാങ്ങുന്നത്. പപ്പായ, മുന്തിരി, ആപ്പിൾ, ഓറഞ്ച് എന്നിവയെല്ലാം ചേർന്ന 'ഫ്രൂട്ട് സലാഡും' പക്ഷികൾക്കടക്കം നൽകുന്നുണ്ട്. പക്ഷികൾക്കായി പ്രത്യേക മിനറൽ മിസ്ച്ചറുമുണ്ട്. മൃഗശാലയിൽ ഏറ്റവുമധികം വാങ്ങുന്നത് തീറ്റ പുല്ലാണ്. 1400 കിലോ പുല്ലാണ് ഒരു ദിവസം വേണ്ടിവരുന്നത് . ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് കരാറുകാർ പുല്ലും പ്ലാവിലയും എത്തിക്കുന്നത്. 335 കിലോ കാലിത്തീറ്റയും മൃഗശാലയിൽ എത്തിക്കുന്നു. പാൽ, തവിട്, കൂവരക്, ഗിനിപ്പുല്ല് എന്നിവയ്ക്കും മൃഗശാലയിലെ അന്തേവാസികളിൽ ആവശ്യക്കാരേറെയുണ്ട്.
വ്യത്യസ്ത കാലാവസ്ഥകളിൽ ജീവിക്കുന്ന മൃഗങ്ങളുടെ ഭക്ഷണ രീതി നിരീക്ഷിച്ച ശേഷം പരമാവധി വിഭവങ്ങൾ നൽകും. ഇതിലൂടെ മൃഗങ്ങളുടെ സ്വാഭാവികമായ പെരുമാറ്റ രീതി മൃഗശാലയിൽ എത്തുന്നവർക്കുകൂടി അനുഭവിക്കാൻ കഴിയും എന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത് . വെറും പ്രദർശനമെന്നതിലുപരി ഇവയെ പഠിക്കാനുള്ള താത്പര്യം കൂടി ഉണ്ടാകണമെന്നാണ് മൃഗശാലയിൽ എത്തുന്നവരോടുള്ള അധികൃതരുടെ അഭ്യർത്ഥന.
അതെ സമയം ചൂടിന്റെ അതി കഠിനത മനുഷ്യരിലും പലവിധ പ്രശ്ങ്ങൾക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം സൂര്യതാപമേറ്റ് ഒരാൾ മരണമടഞ്ഞിരുന്നു. തിരുനാവായയിൽ ആണ് ഒരാളെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് . കുറ്റിയത്ത് സുധികുമാർ ആണ് മരിച്ചത്. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സൂര്യാതപമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വയലിൽ പണിക്കുപോയതായിരുന്നു സുധികുമാർ. സുഹൃത്തുക്കൾ പിന്നീട് പള്ളിയിൽ പോകാനായി തിരിച്ച് പോന്നു. ഇയാളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കൾ തിരിച്ചു വയലിൽ ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സൂര്യാതപമേറ്റത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു. സുധികുമാറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha