അടിയൊഴുക്കുള്ള പുഴയായിരുന്നു... ആറ്റിൽ പല സ്ഥലത്തും നല്ല ആഴവും പാറക്കെട്ടുമൊക്കെയാണ്... നിരപ്പായ രീതിയിലുള്ള പുഴയല്ല; നേരത്തോട് നേരം കഴിയുമ്പോൾ മൃതദേഹം പൊങ്ങേണ്ടതാണ്... ആറ്റിന് കുറുകെയുള്ള നടപ്പാലത്തിനടിയിലൂടെ ദേവനന്ദയുടെ മൃതദേഹം ഒഴുകി വന്നതാണ്- മുങ്ങൽ വിദഗ്ദ്ധന്റെ വെളിപ്പെടുത്തൽ
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസുകാരി ദേവനന്ദയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ഒഴുകി വന്നതാണെന്ന് മുങ്ങൽ വിദഗ്ദ്ധൻ മനോജിന്റെ വെളിപ്പെടുത്തൽ. ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിയാതായതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് വാഹനപരിശാധനകളടക്കം നടത്തിയെങ്കിലും കുട്ടിയെകണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം രാവിലെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ അടിയൊഴുക്കുണ്ടായിരുന്നുവെന്നും തലമുടി വള്ളിയിൽ ഉടക്കിയത് കൊണ്ടാണ് മൃതദേഹം അധികദൂരം പോകാതിരുന്നതെന്നും മുങ്ങൽ വിദഗ്ധൻ പ്രതികരിച്ചു. ഇല്ലായിരുന്നെങ്കിൽ കുറേക്കൂടി ദൂരം പോയേനെയെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
നമ്മൾ രാവിലെ ഏഴ് മണിക്ക് ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അടിയൊഴുക്കുള്ള പുഴയായിരുന്നു. ആറ്റിൽ പല സ്ഥലത്തും നല്ല ആഴവും പാറക്കെട്ടുമൊക്കെയാണ്. നിരപ്പായ രീതിയിലുള്ള പുഴയല്ല. നേരത്തോട് നേരം കഴിയുമ്പോൾ മൃതദേഹം പൊങ്ങേണ്ടതാണ്... ആറ്റിന് കുറുകെയുള്ള നടപ്പാലത്തിനടിയിലൂടെ ഒഴുകി വന്നതാണ്. അവിടെ പാറകൾക്കിടയിൽ ഒന്നൊന്നര മീറ്റർ വിടവുണ്ട്. ഞങ്ങൾക്ക് കാണിച്ചുതന്ന സ്ഥലത്ത് നിന്നും 200 മീറ്ററോളം മാറിയാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കൂടുതൽ ദൂരം പോയേനെ. പക്ഷെ ഇവിടെ തന്നെ നിന്നത് മുടി വള്ളിയിൽ ഉടക്കിയത് കൊണ്ടാണ്," എന്നും അദ്ദേഹം പറഞ്ഞു.
കുടവട്ടൂർ നന്ദനത്തിൽ സി. പ്രദീപിന്റെയും ധന്യയുടെയും മകളായ 7 വയസ്സുകാരി പൊന്നു എന്ന ദേവനന്ദയുടെ മൃതദേഹം ഇന്നലെ രാവിലെ വീടിനു സമീപത്തെ പുഴയിലാണ് കണ്ടത്. വാക്കനാട് സരസ്വതീ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ധന്യയുടെ കുടുംബവീടായ പുലിയില ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനു സമീപം ഇത്തിക്കരയാറിന്റെ പള്ളിമൺ ഭാഗത്തു കണ്ടെത്തുമ്പോൾ മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി മരിച്ചത് ആറ്റിൽ മുങ്ങിയാണെന്ന് വ്യക്തമായി. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്.
ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. ദേവനന്ദയെ ആരെങ്കിലും വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ബലപ്പെട്ട് കിടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
അതേ സമയം ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസിന് ആലോചന ഉണ്ട്. പെൺകുട്ടിയുടെ അച്ഛന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. പ്രാഥമിക പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ദുരൂഹതകളുടെ സൂചനകൾ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകീട്ട് ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha