കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകന് കോവിഡ്; ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്; നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്നാകാം ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം
ഇന്ന് സംസ്ഥാനത്ത് 20 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. 20 പേരില്‍ ഒരാള്‍ എറണാകുളത്തുനിന്നുള്ള ആരോഗ്യപ്രവര്‍ത്തകന്‍ ആണ്. ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്നാകാം ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നെടുമ്ബാശ്ശേരിയിലാണ് ഇദ്ദേഹം പ്രധാനമായും ജോലി ചെയ്തിരുന്നത്. കൂടാതെ റെയില്‍വേ സ്‌റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം തൊണ്ടവേദന ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.
നെടുമ്ബാശ്ശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്ബാണ് ഇദ്ദേഹം അവിടെ ജോലി ചെയ്തിരുന്നത്. പിന്നീട് വിമാനത്താവളം അടച്ചു. തുടര്‍ച്ചയായ ഡ്യൂട്ടിയുടെ പശ്ചാത്തലത്തില്‍ അവിടെ ജോലി ചെയ്ത എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും സ്വയം നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരോടും സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്.
പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
https://www.facebook.com/Malayalivartha