പാത്രം മുട്ടി കൊവിഡിനെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോദി ഇപ്പോള്‍ പറയുന്നത് മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാൻ; വിമർശനവുമായി കെ. സുധാകരന്‍
ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി രംഗത്ത്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്‍ നരേന്ദ്രമോദിക്കും പിണറായി വിജയനുമെതിരെ ആഞ്ഞടിച്ചത്.
പാത്രം മുട്ടി കൊവിഡിനെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോദി ഇപ്പോള്‍ പറയുന്നത് മച്ചിന്റെ മുകളില്‍ ലൈറ്റടിക്കാനാണ്. ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ആളുകള്‍ക്ക് തോന്നുന്ന കാര്യമാണ് ഞാന്‍ പറയുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ബുദ്ധിമാന്ദ്യമുള്ള ഒരുനേതൃത്വത്തിന് കീഴില്‍ കൊവിഡിനെ അതിജീവിക്കാനാവില്ല. ടോര്‍ച്ച് അടിക്കണമെന്ന പറഞ്ഞ പ്രധാനമന്ത്രിയെ ഇവിടെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്യുകയാണ് എന്നും സുധാകരന്‍ പരിഹസിച്ചു.
മോദിയെ പിണറായി ഗുരുസ്ഥാനത്താണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായി വിജയന് ഇന്നുള്ളത്. സാലറി ചലഞ്ചിനോട് വിമുഖത കാണിക്കുന്നവരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതില്‍ സുതാര്യതയില്ലെന്നും സുധാകരന്‍ പറഞ്ഞു. സാലറി ചാലഞ്ചിന്റെ മുന്‍ അനുഭവങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ശമ്ബളം എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, നേരെ മറിച്ച് അവകാശമാണ്. യോഗ്യത തെളിയിച്ച് ജോലിയില്‍ കയറിയവരാണ് ജീവനക്കാര്‍. അതല്ലാതെയുള്ള ഐസക്കിന്റെ വിരട്ടല്‍ വിലപ്പോകില്ല.
കൊവിഡ് അവലോകന യോഗത്തില്‍ എം.പി, എം.എല്‍.എമാരെ ഒഴിവാക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു. ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടിയ വാഹനത്തിലാണ് സൗജന്യ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആയിരത്തിലധികം പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പണപ്പിരവ് അടക്കം നടത്തി കളക്ടറുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ സ്കൂളില്‍ പാര്‍ട്ടി കിച്ചണും നടത്തുന്നുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha