പുച്ഛിക്കുന്നവർ കണ്ടു പഠിക്കണം ; അന്നം നൽകിയ നാടിന് കൈത്താങ്ങായി അതിഥി തൊഴിലാളി
രാജ്യമൊട്ടാകെ കോവിഡിനെ തുരത്താനുള്ള കഠിന ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി രോഗവ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനായുള്ള സാമ്പത്തിക സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൽ ക്ഷണിച്ചിരിക്കുകയാണ്.. നിരവധി സഹായ ഹസ്തങ്ങളാണ് ഇതിനകം തന്നെ മുന്നോട്ട് വന്നത്.
കൊവിഡിനെതിരെ കേരളമൊന്നാകെ പ്രയത്‌നിക്കുമ്പോൾ ഒരുകൈ സഹായവുമായി കേരളത്തിന്റെ തന്നെ അതിഥി തൊഴിലാളിയും രംഗത്തെത്തിയിരിക്കുന്നു എന്ന കാര്യം അങ്ങേയെറ്റം അഭിമാനം നൽകുന്ന ഒന്നാണ്..
കാസര്‍കോട് ജില്ലയിലെ ബങ്കളം കൂട്ടപ്പുനയില്‍ താമസമാക്കിയ രാജസ്ഥാന്‍ വീരന്‍പുര സ്വദേശിയായ അതിഥി തൊഴിലാളി വിനോദ് ജംഗിത്താണ് 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അന്നം കൊടുക്കുന്ന നാടിന് കൈത്താങ്ങായത്. വിനോദ് ജംഗിത്, കൂട്ടുകാരനായ മുകേഷ് ചന്ദ് ജംഗിത്തിനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ എം എ മാത്യൂവിന് തുക കൈമാറുകയായിരുന്നു. സബ് ഇന്‌സ്‌പെക്ടറായ സിആര്‍ ബിജു ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. അഭയവും മൂന്ന് നേരം വയറ് നിറച്ച് അന്നവും തന്ന നാട്, മഹാമാരിയോട് പൊരുതുമ്ബോള്‍ സഹായിക്കേണ്ടത് തന്റെ കടമയാണ് എന്നാണ് വിനോദിന്റെ അഭിപ്രായം.
മുപ്പതുകാരനായ വിനോദ് ജംഗിത് 18 വയസ്സുള്ളപ്പോഴാണ് കേരളത്തിലേക്ക് ജോലി തേടി വണ്ടികയറിയത്. ജോലി തേടിയെത്തിയ വിനോദിനെ കേരളം ഇരുകയ്യും നീട്ടീ സ്വീകരിച്ചു. കേരളത്തിന്റെ പല ഭാഗത്തായി ജോലി ചെയ്ത് വിനോദിനെ കേരളക്കരയുടെ സ്നേഹവും തൊഴില്‍ സംസ്‌കാരവും ഇവിടെ തന്നെ നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചു. നിലവില്‍ മാര്‍ബിള്‍-ഗ്രാനൈറ്റ് കോണ്‍ട്രാക്റ്റര്‍ ആയ വിനോദിന് കീഴില്‍ സ്വന്തം നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ ജോലി ചെയ്യുന്നുണ്ട്.
ഭാര്യ ജ്യോതിക്കും മകള്‍ കനകിനുമൊപ്പമാണ് കുട്ടപ്പുന്നയില്‍ താമസിക്കുന്നത്. മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നാണ് വിനോദിന് സഹ അതിഥി തൊഴിലാളികളോടും അഭ്യര്‍ഥിക്കാനുള്ളത്. സുവര്‍ണ ശോഭയോടെ കേരളം ജീവിതത്തിന്റെ വസന്തത്തിലേക്ക് തിരിച്ചു വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് വിനോദും കുടുംബവും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കൊറോണ പ്രതിസന്ധിക്കിടയിലും കേരളം അതിഥി തൊഴിലാളികളെ കരുതലോടെയാണ് നോക്കിയത്. പണി ഇല്ലാതായതോടെ ആഹാരം മറ്റ് ആവശ്യങ്ങളെല്ലാം കേരളം അവര്‍ക്ക് നിറവേറ്റിക്കൊടുത്തു. ഇതിന് നന്ദി പ്രകടനമായിട്ടാണ് അതിഥി തൊഴിലാളിയായ വിനോദ് തന്നെക്കൊണ്ട് കഴിയുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ജോലിയോ കൂലിയോ ഇല്ലാത്ത ഈ സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത അതിഥി തൊഴിലാളിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ശശി തരൂര്‍ എംപിയും ഇയാളെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. കേരളം അതിഥി തൊഴിലാളികളെ പരിപാലിക്കുന്നു, അവര്‍ അതിന് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നു എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കേരളം കാണുമ്ബോള്‍, അതിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ട്രോളുകളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം വിമര്‍ശകര്‍ക്ക് അത് അറിയാതെ നല്‍കിയ ഒരു മറുപടിയാണ് രാജസ്ഥാന്‍ സ്വദേശി ശ്രീ. വിനോദ് ജംഗിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
കേരളം അനുഭവിച്ച മഹാപ്രളയ കാലഘട്ടത്തിലും വില്പനയ്ക്ക് കൊണ്ടുവന്ന മുഴുവന്‍ ബ്ലാങ്കറ്റുകളും ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ അതിഥിയേയും നാം കണ്ടിരുന്നു.
https://www.facebook.com/Malayalivartha