തിരുവനന്തപുരത്തും എറണാകുളത്തും ഗുരുതര സാഹചര്യം; സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. സംസ്ഥാനത്ത് എല്ലാജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും കൊവിഡ് രോഗികള്‍ കൂടുന്നു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്ത് വിവിധ തുറകളില്‍ പെട്ട നിരവധിയാളുകള്‍ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരന്‍, വഞ്ചിയൂര്‍ ലോട്ടറി വില്‍പന നടത്തിയ ആള്‍, മത്സ്യക്കച്ചവടക്കാരന്‍ എന്നിവര്‍ നിരവധിപ്പേരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുന്നവരാണ്. തിരുവനന്തപുരത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഇവിടെ ഉണ്ടാകരുത്. സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും. ഇ ഫയല്‍ ഉപയോഗം കൂട്ടും. സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ 989 സാമ്ബിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ 5 പഞ്ചായത്തുകളിലെ 308 പേരുടെയും ഫലം പരിശോധിച്ചു. ഇതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്.
211പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 201പേര്‍ രോഗമുക്തരായി. 138പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 39പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് 27പേര്‍ക്കാണ് സമ്ബര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha