ഊരാക്കുടുക്ക് വരുന്ന വഴി... എല്ലാം കോണ്‍സുലേറ്റിന്റെ തലയില്‍ കെട്ടിവച്ച് നൈസായി ഊരാമെന്നുള്ള സ്വപ്ന സുരേഷിന്റെ മോഹങ്ങള്‍ വെറും മോഹമാകാന്‍ സാധ്യത; സ്വര്‍ണ കടത്തു കേസിനെ ഭികര പ്രവര്‍ത്തനവുമായി കൂട്ടിവായിച്ച് എന്‍ഐഎ; ഒളിപ്പിച്ചവരെ അമ്പരപ്പിച്ച് സ്വപ്നയെ പൊക്കാന്‍ എന്‍ഐഎ സംഘം രംഗത്ത്
നാലഞ്ച് ദിവസമായി സകലരേയും പറ്റിച്ച് ചാനലുകളിലൂടെ പറയാനുള്ളത് പറഞ്ഞ് കരഞ്ഞ് ചിരിക്കുന്ന സ്വപ്ന സുരേഷിനെ മാളത്തില്‍ പോയി പൊക്കാനുറച്ച് എന്‍ഐഎ സംഘം. നിയമത്തിന്റെ നൂലാമാല ഉപയോഗിച്ച് ഈസിയായി ജാമ്യം നേടാമെന്നാണ് സ്വപ്ന വിചാരിച്ചത്. എന്നാല്‍ സ്വപ്ന വിചാരിച്ചതിലും അപ്പുറമായിരുന്നു കേന്ദ്രത്തിന്റെ നീക്കം. ആലോചിച്ച് സമയം കളയാതെ 24 മണിക്കൂറിനകം അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ എഫ്‌ഐആറും ഇട്ടിരുന്നു. രാജ്യദ്രോഹ കുറ്റം നടത്തിയ സ്വപ്നയെ എത്രയും വേഗം പൊക്കാന്‍ എന്‍ഐഎ എല്ലാ നീക്കവും നടത്തിയിട്ടുണ്ട്. ഒളിപ്പിച്ചവന്‍ കൂടി രാജ്യദ്രോഹ കുറ്റ പരിധിയില്‍ വരുന്നതിനാല്‍ ഇനി അധിക സമയം സ്വപ്നയ്ക്ക് മാളത്തിലിരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തുന്നത്.
അതേസമയം സ്വപ്നയ്ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര ചാനല്‍ വഴി സ്വപ്നയും കൂട്ടാളികളും മറ്റു സംഘങ്ങള്‍ക്കും സ്വര്‍ണം കടത്തിയെന്നന്നാണ് കേന്ദ്രം വാദിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന, ഭീകരബന്ധമുള്‍പ്പെടെയുള്ള കേസായതിനാല്‍ യു.എ.പി.എ ചുമത്തിയാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കുന്നതെന്നും വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളാനാവില്ലെന്നും സൗഹൃദ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തെയും ബാധിക്കുന്ന കേസാണെന്നും കൂടി അറിയിച്ചതോടെ കുരുക്ക് കൂടുതല്‍ മുറുകി.
ഭീകര പ്രവര്‍ത്തന കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ എന്‍.ഐ.എ കോടതിക്കാണ് അധികാരമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരായ അഡ്വ. രവിപ്രകാശ് വ്യക്തമാക്കി. സ്വപ്‌നയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എന്‍.ഐ.എ അഭിഭാഷകനും എതിര്‍ത്തു.എന്‍.ഐ.എ കേസെടുത്ത സാഹചര്യത്തില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം വേണമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിംഗിള്‍ബെഞ്ച് ഹര്‍ജി വിശദമായ വാദത്തിന് 14 ലേക്ക് മാറ്റി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടില്ല.
ഹര്‍ജി നിലനില്‍ക്കുമോയെന്ന് ആശങ്ക വാക്കാല്‍ പ്രകടിപ്പിച്ച കോടതി എഫ്.ഐ.ആറിന്റെ പകര്‍പ്പ് ഹര്‍ജിക്കാരിയുടെ അഭിഭാഷകന് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു.സ്വര്‍ണക്കടത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യമുള്‍പ്പെടെ കണ്ടെത്താന്‍ സ്വപ്നയെ ചോദ്യം ചെയ്യണം. നയതന്ത്ര പരിരക്ഷയുടെ മറവില്‍ വന്‍തോതില്‍ സ്വര്‍ണം കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സ്വപ്ന. കടത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഗൂഢാലോചനയിലും സ്വപ്ന സജീവമായിരുന്നെന്ന് വ്യക്തമാണ്.
നയതന്ത്ര ബാഗേജുകളുടെ കസ്റ്റംസ് ക്‌ളിയറന്‍സിനുള്ള പേപ്പറുകള്‍ ശരിയാക്കി നല്‍കിയിരുന്നതും സ്വപ്നയാണ്. സന്ദീപിനെയും കള്ളക്കടത്തു സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്താനും സ്വപ്നയെ ചോദ്യം ചെയ്യണം. സ്വപ്നയുടെയും സരിത്തിന്റെയും മറ്റു ചിലരുടെയും സഹായത്തോടെയാണ് സന്ദീപിന്റെ സ്വര്‍ണക്കടത്തെന്ന് ഭാര്യ സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്.
ഡിപ്‌ളോമാറ്റിക് ബാഗ് ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പരിശോധിച്ചത്. അന്ന് വൈകിട്ട് 3.15ന് സ്വപ്ന മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കാന്‍ ശ്രമിച്ചെലും നടന്നില്ല. ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന സ്വപ്നയുടെ വാദം ശരിയല്ല. വലിയതുറ പൊലീസില്‍ ഇവര്‍ക്കെതിരെ കേസുണ്ട്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് കേന്ദ്രം വാദിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭീകരവാദമാണ്. കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. യു.എ.പി.എ സെക്ഷന്‍ 16: ഭീകര പ്രവര്‍ത്തനത്തിനുള്ള ശിക്ഷ സെക്ഷന്‍ 17: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉണ്ടാക്കല്‍ സെക്ഷന്‍ 18 ഗൂഢാലോചനയ്ക്കുള്ള ശിക്ഷ എന്നിങ്ങനേയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതായത് ഒരു കാരണ വശാലും സ്വപ്നയ്ക്ക് ജാമ്യം ലഭിക്കാത്ത കേസുകളാണെന്ന് സാരം.
"
https://www.facebook.com/Malayalivartha