75 ലക്ഷംമുതൽ ഒരുകോടിവരെ ആശ്രിതർക്ക് ലഭിച്ചേക്കും! കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്; പരിക്കേൽക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വ്യക്തതയില്ല
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര കീഴ്‌വഴക്കമനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷംമുതൽ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും.
ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കന്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാൻ വിദേശത്തെ ഇൻഷുറൻസ് കമ്പനികളിൽ പുനർ ഇൻഷുറൻസ് (റീ ഇൻഷുറൻസ്) നൽകിയിട്ടുമുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷമേ തുക കിട്ടൂ. എന്നാൽ ഇതിന് സമയമെടുക്കും. മംഗളൂരു വിമാനദുരന്തത്തിൽപെട്ടവരുടെ ആശ്രിതരിൽ ഇപ്പോഴും ഇൻഷുറൻസ് തുക ലഭിക്കാനുള്ളവരുണ്ട്.
വിമാനടിക്കറ്റ് എടുക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. അതേസമയം പരിക്കേൽക്കുന്നവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. മംഗളൂരു വിമാനാപകടത്തിൽ പെട്ടവർക്ക് ഇതിനായി കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായി.
വിമാനത്തിന്റെ ഇൻഷുറൻസ് പരിരക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ റീ ഇൻഷുറൻസ് ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ആശ്വാസതുകയ്ക്കുപുറമേയാണ് ഇൻഷുറൻസ് മുഖേനയുള്ള നഷ്ടപരിഹാരം ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡുള്ള യാത്രക്കാരാണെങ്കിൽ, കാർഡ് എടുക്കുമ്പോൾ പ്രത്യേക ഇൻഷുറൻസ് അപേക്ഷാഫോറം നൽകിയിട്ടുണ്ടെങ്കിൽ അപകടമരണം സംഭവിച്ചാൽ ആ ഇൻഷുറൻസിനും അർഹരാണ്. രണ്ടുലക്ഷംമുതൽ മുകളിലേക്കാണ് ഇത്തരം നഷ്ടപരിഹാരത്തുക. ഇതിനുപുറമേ ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ പ്രീമിയം അനുസരിച്ച് ആ തുകയും ലഭിക്കും.
കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നു പ്രാഥമിക നിഗമനം. റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട്. വെള്ളമുള്ള റൺവേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം.
ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വിലയിരുത്തി. അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്നും ഊഹാപോഹങ്ങളും ഉത്തരവാദിത്തമില്ലാത്ത വിലയിരുത്തലുകളും ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നും കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നിർണായകമാകും.
അപകടം സാങ്കേതിക തകരാറു മൂലമുണ്ടായതല്ലെന്നാണ് പ്രാഥമിക നിഗമനം. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും ഡൽഹിയിൽ പരിശോധിക്കും. പൈലറ്റുമാർ തമ്മിലെ ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ അപകടത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നിർണായകമാണ്. ദുരന്തസ്ഥലം സന്ദർശിച്ചശേഷം വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി രാത്രി ഉന്നതതല യോഗം വിളിച്ചു.
അപകടത്തിൽ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.
https://www.facebook.com/Malayalivartha