തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്തു കേസിൽ യു എ ഇ പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദ് എന്ന കൊടുംകുറ്റവാളിയെ ചോദ്യം ചെയ്യാൻ എൻ ഐ എ സംഘം ദുബായിലേക്ക്... കേരളത്തിലിറക്കുന്ന ഹവാല കുഴൽപ്പണ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രധാന നീക്കം
തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്തു കേസിൽ യു എ ഇ പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദ് എന്ന കൊടുംകുറ്റവാളിയെ ചോദ്യം ചെയ്യാൻ എൻ ഐ എ സംഘം ദുബായിലേക്ക് പുറപ്പെടുകയാണ് .കേരളത്തിലിറക്കുന്ന ഹവാല കുഴൽപ്പണ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുക എന്നത് കൂടിയാണ് തെളിവെടുപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രധാന നീക്കം .
സ്വർണ്ണക്കള്ളക്കടത്തിനു പണമിറക്കുന്നതും കേരളത്തിലും പുറത്തുമായി വിതരണം ചെയ്യുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നവർ തന്നെയാകാം പ്രതികൾ കടത്തിക്കൊണ്ട് വന്ന സ്വർണ്ണവും കൈപറ്റിയതെന്നാണ് സൂചന .അതിനാൽ തന്നെ ഏതാനും ചില തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ
സ്വർണ്ണം കൈപറ്റി എന്ന് സംശയിക്കുന്ന മൂന്നു പേരെയാണ് നിരീക്ഷണത്തിൽ വച്ചിരിക്കുന്നത് .
ഭീകരസംഘങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഇവരുമായി ബന്ധമുണ്ടോ എന്നതിനെ പറ്റിയും അന്വേഷണം നടത്തുന്നുണ്ട് .കള്ളക്കടത്തു കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ കെ ടി റമീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു വ്യാപകമായ ഹവാല കുഴൽപണ ഇടപാടിനെക്കുറിച്ചുള്ള വ്യക്തത അന്വേഷണ സംഘത്തിന് ബോധ്യമായത് .
കേരളത്തിന് പുറത്തു വച്ച് നടന്ന മുഴുവൻ ഡീലുകളും അറിയാനുള്ള തീവ്ര ശ്രമം കൂടിയാണ് എൻ ഐ എ നടത്തിവരുന്നത് .സ്വർണക്കടത്തു കേസിൽ അന്വേഷണ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം യുഎഇയിലേക്കു പോകുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകികഴിഞ്ഞിരുന്നു .
നടപടികളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം യുഎഇയുമായി ധാരണയുണ്ടാക്കിയതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
യുഎഇ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുക വഴി കള്ളക്കടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ . ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് നേരത്തെ റദ്ദാക്കിയിരുന്നു.
സ്വർണക്കടത്തു കേസിൽ ഇതിനോടകം 12 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുണ്ടായിരുന്ന അറ്റാഷെയുടെ മൊഴിയെടുക്കുന്നതിനു നേരത്തെ യുഎഇയോട് അനുമതി തേടിയിട്ടുണ്ട്. സ്വർണക്കടത്തു കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മുഴുവൻ പ്രതികളുടെയും ചോദ്യംചെയ്യൽ പൂർത്തിയാക്കിയതോടെ എൻഐഎ യും കസ്റ്റംസും മൊഴികളുടെ വിശദമായ പരിശോധന തുടങ്ങി.
തെളിവുകളുടെ അടിസ്ഥാനത്തിൽ മൊഴികളുടെ ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. മൊഴികളിലെ പൊരുത്തക്കേടിൽ പ്രതികൾ വിശദീകരണം നൽകേണ്ടിവരും.ഇതനുസരിച്ചാകും കൂടുതൽ നടപടിക്രമങ്ങൾ കൈക്കൊള്ളുക .സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എൻഐഎ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. പ്രതികൾ ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.
ഇവരുടെ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം കൈപ്പറ്റിയതായി സംശയമുള്ള ചിലരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു.
ഇവരുടെ നിർണായക വെളിപ്പെടുത്തൽ അന്വേഷണ സംഘം പുറത്തുവിടാത്തത് കേസ് അന്വേഷണത്തെ സാരമായി ബാധിക്കും എന്നത് കൊണ്ടോ അല്ലെങ്കിൽ വധശ്രമം ഉൾപ്പടെ നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടോ തന്നെയാണ് എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത് .
https://www.facebook.com/Malayalivartha