കേസ് വിവരം ചോദിച്ച അഭിഭാഷകനോട് ഡയറിയിൽ നോക്കാൻ പറഞ്ഞ് ക്ലർക്ക് ! പിന്നാലെ അടിയോടടി; അഭിഭാഷകർക്കെതിരെ എടുത്ത കേസിൽ എഫ് ഐ ആർ കോടതിയിൽ
തലസ്ഥാനത്തെ വഞ്ചിയൂർ മജിസ്‌ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാർക്കിനെ അഭിഭാഷകർ മർദ്ദിച്ച കേസിൽ വഞ്ചിയൂർ പോലീസ് എഫ് ഐ ആർ സമർപ്പിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബെഞ്ച് ക്ലാർക്കായ നിർമ്മലാനന്ദൻ്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കൃത്യ സ്ഥല മഹസർ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. സംഭവ ദിവസം കോർട്ട് ഹാളിലുണ്ടായിരുന്ന കോടതി ജീവനക്കാരുടെയും പ്രോസിക്യൂഷൻ എയ്ഡ് ഡ്യൂട്ടി പോലീസിൻ്റെയും സാക്ഷിമൊഴികൾ ബുധനാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ കോർട്ട് ഹാളിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ബെഞ്ച് ക്ലാർക്കിൻ്റെ പരാതിയിൽ കേസെടുക്കാൻ കോടതി വഞ്ചിയൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് നിർദേശം നൽകുകയായിരുന്നു.
രാവിലെ 10.30 കേസ് വിവരം തിരക്കാനെത്തിയ ജൂനിയർ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അഭിഭാഷകർ പ്രകോപിതരായത്. വിവരങ്ങൾ എ ഡയറിയിൽ നിന്ന് വായിച്ചു നോക്കാൻ പറഞ്ഞതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. അതേ സമയം ബെഞ്ച് ക്ലാർക്കാണ് മേശപ്പുറത്തിരുന്ന മൊഴി പേപ്പറുകൾ തുന്നി കെട്ടുന്ന ചെറിയ കത്തി പോലുള്ള ആയുധമെടുത്ത് തങ്ങളെ ആക്രമിക്കാനൊരുമ്പെട്ടതെന്ന് അഭിഭാഷകർ പ്രതികരിച്ചു.
സംഭവം കോടതി ജീവനക്കാരുടെ സംഘടന ഏറ്റെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ എല്ലാ കോടതികളിലും പ്രതിഷേധ സൂചകമായി ജീവനക്കാരുടെ സംഘടന നോട്ടീസ് പതിച്ചു.ബുധനാഴ്ച കരിദിനമായി കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha