സായിയിലെ ആത്മഹത്യ: പ്രതിസ്ഥാനത്ത് അധികൃതരും സീനിയേഴ്‌സും, കുട്ടികളുടെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന, സംഭവം പാര്‍ലമെന്റിലും

ഉറ്റ സുഹൃത്തുക്കളായ ആ നാലുപേര്‍ ഒരുമിച്ച് മരണത്തിലേക്ക് നടക്കാനുള്ള കാരണമെന്ത്. വിവാഹത്തിന് പോയപ്പോള്‍ വൈന്‍ കഴിച്ചതിന് അധികൃതര്‍ വഴക്കുപറഞ്ഞതും പ്രേരണയായി എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നാല്‍ അതുമാത്രമാണോ കാരണം. മാസങ്ങളായി തങ്ങള്‍ക്ക് ഏല്‍ക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അവര്‍ വീട്ടില്‍ അറിയിച്ചിരുന്നെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍. ഒരു ദുരന്തം വരുമ്പോള്‍ രണ്ടു ദിവസത്തേക്ക് വന്‍ വിവാദവും പിന്നെ എല്ലാവരും മനപൂര്‍വ്വം മറക്കുന്നതുമാണ് കേരളത്തിന്റെ പതിവ് ദയനീയ അവസ്ഥ. കായിക അധികൃതരുടെയും കോച്ചുമ്മാരുടെയും പീഡനങ്ങളില്‍ പൊലിയുന്ന ഈ നറുപുഷ്പങ്ങള്‍ കേരളത്തിനും ഇന്ത്യയ്ക്കും മുതല്‍ക്കൂട്ടാകേണ്ട താരങ്ങളാണെന്ന് എല്ലാവരും വിസ്മരിക്കുന്നു. കുട്ടികളുടെ ആത്മഹത്യാ കുറിപ്പ് കിട്ടിയതായി പൊലീസ് അറിയിച്ചു. പ്രതിസ്ഥാനത്ത് അധികൃതരും സീനിയേഴ്‌സും എന്നാണ് സൂചന.
ചേച്ചിമാര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്ന് അവശനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായി വള്ളത്തില്‍ കയറ്റിയപ്പോള്‍ തുഴച്ചില്‍ താരങ്ങള്‍ പറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോസ്റ്റലില്‍ സീനിയര്‍ താരങ്ങള്‍ ജൂനിയര്‍ താരങ്ങളെ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കാറുണ്ടെന്ന്് ബന്ധുക്കളും നാട്ടുകാരും പറയുന്നു. നാലു പേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പാണു ലഭിച്ചിട്ടുള്ളതെന്നു സായ് ഡയറക്ടര്‍ അറിയിച്ചു.
ആര്യാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചെമ്പന്‍തറ പനയ്ക്കല്‍ വീട്ടില്‍ രാമഭദ്രന്റെയും ഗീതയുടെയും മകളായ അപര്‍ണ്ണ (17)മരണത്തിന് വിഷക്കായ കഴിച്ച് മരണത്തിന് കീഴടങ്ങിയത്. അപര്‍ണ്ണ കനോയിങ് കയാക്കിങ് ഇനങ്ങളില്‍ ദേശീയ സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയായിരുന്നു. മറ്റ് മൂന്നുപേരായ ട്രീസ, രാമങ്കരി, മായിക്കാട്ട് ഡോ. സന്തോഷിന്റെ മകള്‍ സബിത, ശില്പ എന്നിവര്‍ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ ശില്പയുടെ നില അതീവ ഗുരുതരമാണ്. മരിച്ച അപര്‍ണ്ണ ആര്യാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പരീക്ഷഫലം എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപര്‍ണ്ണ ആത്മഹത്യയെ പുല്‍കിയിരിക്കുന്നത്.
പരിശീലകരില്‍ ചിലരും കായികതാരങ്ങളോട് പരുഷമായി പെരുമാറിയിരുന്നതായി ആരോപണവും ശക്തമായി ഉയരുന്നുണ്ട്. ഇപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടികളിലൊരാളെ ഒരു പരിശീലകന്‍ മര്‍ദ്ദിച്ചിരുന്നതായി പറയപ്പെടുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് പരിശീലന കേന്ദ്രത്തില്‍നിന്നും വിട്ടിലെത്തിതാരം താന്‍ പരിശീലകന്റെയും സീനിയര്‍ താരങ്ങളുടെയും പീഡനത്തിന് വിധേയമായ കാര്യം അമ്മയാട് വെളിപ്പെടുത്തിയിരുന്നു. സീനിയര്‍ പരിശീലകന്‍ പൗലോസ് അപര്‍ണ്ണയെ തുഴക്കൊണ്ട് നടുവിന് അടിച്ച് പരിക്കേല്‍പ്പിച്ചതായും വ്യക്തമാക്കിയിരുന്നു. ഇനി പരിശീലന കേന്ദ്രത്തിലേക്ക് ഇല്ലെന്ന് അറിയിച്ച അപര്‍ണ്ണയെ വീട്ടുക്കാര്‍ നിര്‍ബന്ധിച്ചാണ് പറഞ്ഞയച്ചത്. വീട്ടിലെ പ്രാരബ്ധങ്ങള്‍ മാറാന്‍ ഒന്നര കൊല്ലം കൂടി കഴിയുമ്പോള്‍ ജോലികിട്ടുമെന്ന് മാതാപിതാക്കള്‍ അറിയിച്ചപോഴാണ് അപര്‍ണ്ണ മടങ്ങിപോകാന്‍ തയ്യാറായത്.
കൊഴിഞ്ഞുപോകുന്ന മെഡല്‍ പ്രതീക്ഷകള്‍ ഒപ്പം ജീവിതവും
ഈ സംഭവം കായിക പരിശീലന കേന്ദ്രങ്ങളിലെ മോശം പ്രവണതകളിലേക്ക് വെളിച്ചം വീശുന്നു. കായികപരിശീലന കേന്ദ്രങ്ങളില്‍ റാഗിങ് നടക്കാറുണ്ടെന്ന് സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. വിഷക്കായ കഴിച്ച് മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപെട്ട വിദ്യാര്‍ത്ഥിനികള്‍ പൊലീസിനോടും ബന്ധുക്കള്‍ക്കും നല്‍കിയ മൊഴി ആദ്യഘട്ടത്തില്‍ സായി അധികൃതരെയും സീനിയര്‍ വിദ്യര്‍ത്ഥികളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ആത്മഹത്യക്ക് ശ്രമിച്ച നാലുപേരും. പലരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ നിന്നും വരുന്നതാണ്. എങ്ങനെയെങ്കിലും ജോലി സമ്പാദിച്ച് രക്ഷപെടാമെന്ന വിചാരമാണ് പീഡനങ്ങള്‍ക്കിടയിലും ഇവരെ ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ കേന്ദ്രത്തില്‍ രാത്രി കാലങ്ങളിലെത്തുന്ന ദേശീയതാരങ്ങളായ സര്‍ക്കാര്‍ ജീവനക്കാരികള്‍ അപര്‍ണ്ണയെയും റാഗിംഗെന്ന വിധത്തില്‍ പെരുമാറിയെന്ന ആരോപണവുമുണ്ട്. എന്നാല്‍ താരങ്ങള്‍ വിഷം കഴിക്കാന്‍ കാരണം നാണക്കേടില്‍ നിന്നും രക്ഷപ്പെടാനാണെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്. ഇന്നലെ രാത്രിയില്‍ തന്നെ മജിസ്‌ട്രേട്ട് ആശുപത്രിയില്‍ എത്തി വിദ്യാര്‍ത്ഥിനികളുടെ മൊഴി എടുത്തിരുന്നു. സംഭവത്തെപ്പറ്റി ആലപ്പുഴ ഡിവൈ.എസ്പി ജോണ്‍സണ്‍ ജോസഫ് പറഞ്ഞത് ഇങ്ങനെയാണ്: \'പെണ്‍കുട്ടികള്‍ രണ്ടു ദിവസം മുമ്പ് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ കല്യാണത്തിനു പോയപ്പോള്‍ വൈന്‍ കഴിച്ചിരുന്നു. ഇവര്‍ ഹോസ്റ്റലിലെത്തിയപ്പോള്‍ ഇതിന്റെ പേരില്‍ മറ്റ് കായികതാരങ്ങള്‍ കളിയാക്കുകയും അധികൃതര്‍ വഴക്കു പറയുകയും ചെയ്തു. ഇതിന്റെ വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബിയറും വൈനും വാങ്ങി നിര്‍ബന്ധിച്ച് കായികതാരങ്ങളെ ഏല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. ഇതേപ്പറ്റി അന്വേഷിക്കും.\'
എന്നാല്‍ കേന്ദ്രത്തിനുള്ളില്‍ നടന്ന കൂട്ട ആത്മഹത്യശ്രമം ഇതുകൊണ്ട് മാത്രമാണെന്ന നാട്ടുകാരും ബന്ധുക്കളും കരുതുന്നില്ല. സായ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം വിട്ടുപോയ ചില സീനിയര്‍ താരങ്ങളെത്തി താരങ്ങളെ പീഡിപ്പിക്കുന്നതായി വാര്‍ത്ത നേരത്തെ പരന്നിരുന്നു. ഇത് അന്യസംസ്ഥാനത്തുനിന്നുള്ള കോച്ചിന്റെ പിന്തുണയോടെയായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് അധികൃതര്‍ നിഷേധിക്കുകയാണ്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സായ് കേന്ദ്രത്തില്‍ ഉപരോധം നടത്തി.
അതേസമയം വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടു. എം പി രാജേഷ് എംപിയും കെ സി വേണുഗോപാലുമാണ് സായ് സംഭവം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. രാജ്യത്തെ സായ് കേന്ദ്രങ്ങളില്‍ വിശദമായി പരിശോധന നടത്തണമെന്നും എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു. കായിക വിദ്യാര്‍ത്ഥിനികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ഇന്‍ജെറ്റി ശ്രീനിവാസും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിദ്യാര്‍ത്ഥിനികളെ ആരെങ്കിലും ഉപദ്രവിച്ചതായി ഇതുവരെ പരാതി പറഞ്ഞിട്ടില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഹോസ്റ്റര്‍ വാര്‍ഡന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























