എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാൻ! മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കസ്റ്റംസ്... ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്! ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ല
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കസ്റ്റംസ്. എം. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കസ്റ്റംസ്. എം.ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിനെതിരേ കസ്റ്റംസിന്റെ രൂക്ഷമായ വിമര്‍ശനം. ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതാണ്. വേദനസംഹാരി കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉളളത്.
അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ശിവശങ്കര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഒഴിവാക്കാനായാണ് അസുഖമുളളതായി ഭാവിച്ചത്. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസിന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നിലപാട് എടുത്തിരിക്കുന്നത്. ഹൈക്കോടതിക്ക് കസ്റ്റംസ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി പരിഗണിക്കാന്‍ കഴിയില്ലെന്നും എതിര്‍സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതിനുമുമ്പുതന്നെ കസ്റ്റംസ് തങ്ങളുടെ സത്യവാങ്മൂലം കോടതിയില്‍ ഹാജരാക്കിരിക്കുകയാണ്.
അതേസമയം സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് മൊഴിയിൽ സ്വപ്ന വിശദീകരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളത്. കേരള സന്ദർശനത്തിനത്തിനായി ഷാർജാ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്‍റെ ഫോണിൽ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്.
കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരം, പിന്നീട് ഇവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നു.
https://www.facebook.com/Malayalivartha