97ാം പിറന്നാള്‍ അച്യുതാനന്ദന്‍ നിശബ്ദനാണ്.... ജീവനും ജീവിതവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സമര്‍പ്പിച്ച മുതിര്‍ന്ന നേതാവ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും സംഭവിക്കുന്ന അപചയത്തിലും ജീര്‍ണതയിലും മനംനൊന്ത് കവടിയാര്‍ ഹൗസില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ് ഈ പിറന്നാള്‍ ദിവസത്തിലും

ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ശതാബ്ദി വേളയില്‍ സിപിഎം സ്ഥാപക നേതാവ് വിഎസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍. ജീവനും ജീവിതവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സമര്‍പ്പിച്ച മുതിര്‍ന്ന നേതാവ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും സംഭവിക്കുന്ന അപചയത്തിലും ജീര്‍ണതയിലും മനംനൊന്ത് കവടിയാര്‍ ഹൗസില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ് ഈ പിറന്നാള്‍ ദിവസത്തിലും. ടിവി ചാനലുകളും പത്രങ്ങളും തുറന്നാല്‍ വിഎസ് കാണുന്നതും കേള്‍ക്കുന്നതും പാര്‍ട്ടി നേതാക്കളുടെയും അവരുടെ മക്കളുടെയും അഴിമതിയുടെ നാറ്റക്കഥകളും വ്യവഹാരങ്ങളും മാത്രം. ഇതിഹാസതുല്യമായ പ്രത്യയശാസ്ത്രത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയിലേക്ക് ഇക്കാലത്തെ നേതാക്കള്‍ കുഴിച്ചുമൂടുന്ന ദയനീയാവസ്ഥയില്‍ വിഎസ് ഒന്നും മിണ്ടുന്നില്ല, എല്ലാം അറിയുന്നുണ്ടെങ്കിലും.
അഞ്ചു വര്‍ഷം മുന്‍പ് ഇതേ സമയം സരിത സരിത എന്നു പറഞ്ഞ് യുഡിഎഫിലെ അപചയങ്ങള്‍ക്കെതിരെ ഗര്‍ജിച്ച വിഎസിന് സ്വപ്ന എന്ന സ്വര്‍ണക്കള്ളകടത്തുകാരിയുടെ മാസ്മരിക വലയത്തില്‍ സിപിഎം സ്വയം കീഴടങ്ങിയ ദയനീയ കാഴ്ചയാണ് കാണാനാവുക. സരിതയുടെ പേരില്‍ നിയമസഭയില്‍ ഗര്‍ജിക്കുകയും ഇലക്ഷന്‍ വേദിയില്‍ ക്രൗഡ് പുള്ളറായി പാര്‍ട്ടി ഉപയോഗിക്കുകയും ചെയ്ത് അധികാരം കൈയാളുന്ന പിണറായിയും കൂട്ടരും നേരിടുന്ന ജീര്‍ണതയ്ക്ക് പോളിറ്റ് ബ്യൂറോയും ചൂട്ടുപിടിക്കുന്നതില്‍ എഎസിന് ചെറുതല്ല അമര്‍ഷം. അതിനാല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക്ു പോലും പോകാന്‍ വിഎസ് ഏറെനാളായി ആഗ്രഹിക്കുന്നില്ല. പോളിറ്റ് ബ്യൂറോയുമായി ആശയവിനിമയവുമില്ല.
ഒരിക്കല്‍ താനിരുന്ന മുഖ്യമന്ത്രികസേരയില്‍ പിണറായി വിജയനും താനിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കസേരയില്‍ കോടിയേരി ബാലകൃഷ്ണനുമൊക്കെ പ്രസ്ഥാനത്തിന്റെ അന്തകരായി മാറുകയും പ്രത്യയ ശാസ്ത്രത്തെ വിറ്റുതുലയ്ക്കുകയും ചെയ്യുന്ന ജീര്‍ണസംസ്‌കാരത്തില്‍ വിഎസ് സ്വയം എരിഞ്ഞടുങ്ങുന്ന ദയനീയാവസ്ഥ. അഴിമതിയെന്നും ഭൂമാഫിയയെന്നും കേട്ടാല്‍ അറഞ്ഞുതുള്ളിയിരുന്ന വിഎസിന് ഇന്നു മൗനം മാത്രം.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമാണ് വിഎസിന് പാര്‍ട്ടിയിലും സര്‍ക്കാരിലും അഞ്ചു വര്‍ഷമായി അഴിമതിയുടെ ആള്‍രൂപങ്ങള്‍ അരങ്ങു തകര്‍ത്ത പാതകങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളു. കോവിഡും അനാരോദ്യവും ഒരു കാരണമാണെങ്കിലും വിഎസ് സ്വന്തം മണ്ഡലമായ മലമ്പുഴയിലേക്ക് പോയിട്ട് ഒന്നര വര്‍ഷമാകുന്നു. പിണറായിയും കോടിയേരിയും ജയരാജനും കടകംപള്ളിയും ജലീലുമൊക്കെ പാര്‍ട്ടിയെ തീര്‍ക്കുന്നു എന്നരിക്കെ ഇനി വിഎസ് പാര്‍ട്ടിക്കായി ശബ്ദിക്കില്ലെന്നു തീര്‍ച്ചയാണ്. കഴിഞ്ഞ ഉപതരെഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും പാര്‍ട്ടിയെ ചലിപ്പിക്കാന്‍ വേ്ണ്ടിവന്നു അന്നു 95 വയസുണ്ടായിരുന്ന വിഎസിനെ.
2001 മുതല്‍ നാല് തവണ മലമ്പുഴയെ പ്രതിനിധികരിച്ചു വരികയാണ് വി. എസ് അച്യുതാനന്ദന്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അദ്ദേഹം അവസാനമായി മണ്ഡലത്തില്‍ എത്തിയത്.
മലമ്പുഴ മണ്ഡലത്തിലെ കോവിഡ് പ്രതിരോധത്തിന് ഒരു കോടി രൂപ അനുവദിച്ചതല്ലാതെ ഒന്നിനും ഇടപെടാല്‍ വിഎസിനാകുന്നില്ല. വ്യായാമവും വായനയും മാത്രമായി കഴിയുകയാണ് വിഎസ് എന്നു കരുതരുത്.
സ്വപ്നയും ശിവശങ്കറും പിണറായി മന്ത്രിസഭയിലെ നാലു മന്ത്രിമാരും ഉള്‍പ്പെടുന്ന മാഫിയയുടെ സ്വര്‍ണഖനി കച്ചവടവും നാണം കെട്ടി അഴിമതിയുമൊക്കെ വിഎസ് അറിയുന്നുണ്ട്. പക്ഷേ സ്വന്തം പാര്‍ട്ടിയിലെ വൃത്തികേടുകളെപ്പറ്റി പ്രതികരിക്കാനോ ഒരു പ്രസ്ഥാവനയിറക്കാനോ പോലും വിഎസിനു സ്വാതന്ത്ര്യമില്ല. സര്‍ക്കാരിന്റെ ഇന്നത്തെ പോക്കിനെതിരെ ഒരു പ്രസ്താവന പുറപ്പെടുവിച്ചാല്‍ സ്വന്തം പാര്‍ട്ടി പത്ത്രതില്‍ പോലും ഒരു വരി അച്ചടിക്കാന്‍ പിണറായി അനുവദിക്കില്ലാത്ത ഒറ്റപെടടിലേക്ക് വിഎസ് ഒ്റ്റപ്പെട്ടിരിക്കുന്നു. സിപിഎമ്മിന്റെ വഴി വിട്ട പോക്കിനെതിരെ ഗര്‍ജിച്ചു തുടങ്ങിയപ്പോള്‍ അതിനെ വിഭാഗീയത എന്നു മുദ്രയിട്ട് പിണറായി വിഎസിന് വിവിധ പാര്‍ട്ടി സമ്മേളനങ്ങളില്‍ വെട്ടിനിരത്തി. അവസാനം വിഎസ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പുപോലും സിപിഎമ്മില്‍ ഇല്ലാതാതായി. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ആരോപണത്തിന്റെ ശരമുനകള്‍ താങ്ങാനാവാതെ വിഎസ് പിണങ്ങിയിറങ്ങി സ്വന്തം വീട്ടിലേക്ക് പോയതും പോളിറ്റ് ബ്യൂറോ അനുനയം അടവുമായി പിന്നാലെ ചെന്നതുമൊക്കെ ചരിത്രം.
മതികെട്ടാനിലെയും മൂന്നാറിലെയും ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയപ്രശ്നങ്ങളിലെല്ലാം ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ജനസമ്മതി നേടിക്കൊടുത്തിരുന്നു. 1964ല്‍ ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി നാഷനല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നിറങ്ങിപ്പോന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏകയാളായ വിഎസ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതിയായ 'കവടിയാര്‍ ഹൗസി'നു പുറത്തേക്കു വിഎസ് ഇറങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ആശുപത്രി വിട്ട ശേഷം അച്യുതാനന്ദന്‍ സ്വതസിദ്ധമായ അതിജീവന രീതിയിലൂടെ സാധാരണ ജീവിതത്തിലേക്ക് ഏറെക്കുറെ മടങ്ങിയെത്തിയെത്തിയെങ്കിലും വീടിനകത്തു വീല്‍ചെയറോ പരസഹായമോ വേണ്ടിവരുന്നു.
ഓഫിസ് മുറിയില്‍ എപ്പോഴെങ്കിലും എത്തുന്ന അദ്ദേഹം ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം അറിയാന്‍ ശ്രമിക്കുന്നു. പത്രങ്ങള്‍ വായിച്ചു കേള്‍ക്കുന്നു.ജനിച്ചുവളര്‍ന്ന നാടായ ആലപ്പുഴയില്‍ ഒന്നു പോയി വരാന്‍ ഇടയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സ്ഥിരമായി നോക്കുന്ന ഡോക്ടര്‍മാര്‍ അതിനും അനുമതി നല്‍കിയില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തനാരംഭം മുതല്‍ തിരുത്തല്‍ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1985ല്‍ പി.ബി അംഗമായ വി. എസിനെ അച്ചടക്ക നടപടിയുട ഭാഗമായി 2009ല്‍ പി.ബിയില്‍ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പിണറായി അതിനു സമ്മതിച്ചില്ല. സീതാറാം യെച്ചൂരിയുമായുള്ള ആത്മബന്ധം ഒന്നുകൊണ്ടു മാത്രമാണ് വിഎസ് സിപിഎമ്മില്‍ തുടര്‍ന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.
ഓരോ ശ്വാസത്തിലും കമ്യൂണിസത്തെയും വിപ്ലവത്തെയും ആവാഹിക്കാന്‍ ആഗ്രഹിക്കുന്ന വിപ്ലവ സൂര്യന്‍ ഈ പിറന്നാളില്‍ നിശബ്ദനാണ്. കാരണം ഓരോ മണിക്കൂറിലേയും വാര്‍ത്തകള്‍ പ്രസ്ഥാനത്തിന്റെ അടിത്തറയും മേല്‍ക്കൂരയും ഇളക്കുകയാണെന്ന് വിഎസിന് നന്നായി അറിയാം.
https://www.facebook.com/Malayalivartha























