വേണ്ട വേണ്ടാന്ന് വച്ചിട്ടും... ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സമെന്റിനെ ഞെട്ടിപ്പിച്ച് സ്വപ്ന സുരേഷ്; പല വിവിഐപികളെപ്പറ്റി സ്വപ്ന മണി മണിയായി പറഞ്ഞപ്പോള്‍ അവരെല്ലാം വെട്ടിലായി; മുഖ്യമന്ത്രിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് സ്വപ്ന ക്ലീന്‍ ചിറ്റ് നല്‍കിയതോടെ വാ പൊളിച്ച് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസിന് ഇത്രയേറെ മാനം വന്നത് സ്വപ്ന സുരേഷിന് ഭരണവുമായി ബന്ധിപ്പിക്കാവുന്ന ചില സൂചനകള്‍ കിട്ടിയതിനാലാണ്. മുഖ്യമന്ത്രി രാജി വയ്ക്കണം, മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന മുദ്രാവാക്യം പല്ലവിയാക്കിയാണ് പ്രതിപക്ഷം ആഞ്ഞടിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ ഏത് അന്വേഷണം വേണോ നടന്നോട്ടെ ആരെ വേണോ പൊക്കിക്കോട്ടെ എന്ന സ്റ്റൈലിലുമാണ്. മാത്രമല്ല ഓരോ തവണ പത്രക്കാര്‍ ചോദിക്കുമ്പോഴും അന്വേഷണം ശരിയായ വഴിയിലുമാണെന്നാണ് പറയുന്നത്.
ഇതിനിടെ സ്വപ്നയുടെ ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയെ അറിയാമെന്ന് സ്വപ്ന പറഞ്ഞതും മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന പല്ലവി ഉയര്‍ന്നു. അന്നേരം മുഖ്യമന്ത്രി പറഞ്ഞതാകട്ടെ ഔദ്യോഗിക ആവശ്യത്തിന് കണ്ടതായി നേരത്തെ സമ്മതിച്ചതാണല്ലോ. അതോടെ അതും പോയി.
ഇപ്പോഴിതാ മുഖ്യമന്ത്രിയെ ശരിക്കും ക്ലീന്‍ ചിറ്റാക്കുന്ന മൊഴിയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നാണ് സ്വപ്ന സുരേഷ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നില്ല. ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ച വേളയില്‍ അവരെ സ്വീകരിക്കേണ്ടതിന്റെ ആചാരമര്യാദങ്ങള്‍ ഭാര്യയ്ക്കു പറഞ്ഞു കൊടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പിതാവ് മരിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഫോണില്‍ നിന്നു വിളിച്ചു മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. വീസ സ്റ്റാംപിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നെന്നു സ്വപ്ന മൊഴി നല്‍കി. ഇത്രയും നല്ലവനായ മനുഷ്യനെപ്പറ്റി പറഞ്ഞാല്‍ തലയില്‍ ഇടിത്തീ വീഴും എന്ന ധ്വനിയിലാണ് സ്വപ്ന പറഞ്ഞത്.
മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി.
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും മകനും രണ്ടു തവണ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ സംഭാഷണം നടത്തി. മതപരമായ ഒത്തുചേരലിനുള്ള ധനസഹായവും യു.എ.ഇ സര്‍ക്കാരിന്റെ പിന്തുണയും തേടിയാണ് ഇരുവരും എത്തിയതെന്നും മൊഴിയില്‍ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്തും സമാനമായ മൊഴി ഇ.ഡിക്ക് നല്‍കിയിട്ടുണ്ട്.
സഹായം സ്വീകരിക്കുന്നതിനും വന്‍തോതില്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റുന്നതിനുമാണ് അബൂബക്കര്‍ മുസലിയാരും മകന്‍ അബ്ദുള്‍ ഹക്കീമും എത്തിയതെന്നാണ് സരിത്തിന്റെ മൊഴി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും നിരവധി തവണ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ട്. മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായി ഭക്ഷണകിറ്റ് തേടിയാണ് മന്ത്രി ജലീല്‍ എത്തിയത്. മകന്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി കടകംപള്ളിയുടെ സന്ദര്‍ശനം. എം. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത്. വി.ഐ.പികള്‍ വരുമ്പോള്‍ കോണ്‍സല്‍ ജനറലിന്റെ മുറിയില്‍ നില്‍ക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും സരിത്ത് മൊഴിയില്‍ വ്യക്തമാക്കുന്നു.
യുഎഇ കോണ്‍സുലേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തിയെന്നു സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ മൊഴി പുറത്തുവന്നതേടെ ഉത്തരവുമായി മന്ത്രി രംഗത്തെത്തി. യുഎഇ കോണ്‍സുലേറ്റില്‍ രണ്ടു തവണ പോയിട്ടുണ്ടെന്നു ദേവസ്വം, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുതവണയും മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികമായാണ് കോണ്‍സുലേറ്റില്‍ പോയത്. ഗതാഗതക്കുരുക്കിനു പരിഹാരം കാണമെന്നു കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പോയതെന്നും കടകംപള്ളി പറഞ്ഞു. ഇവരെല്ലാം വെട്ടിലായെങ്കിലും മുഖ്യമന്ത്രിയെ പറ്റി സ്വപ്ന സുരേഷ് ഒന്നും പറയാത്തത് സര്‍ക്കാരിന് വലിയ ആശ്വാസമാണ്. പ്രതിപക്ഷത്തിന് കടുത്ത നിരാശയും.
"
https://www.facebook.com/Malayalivartha























