എണ്ണത്തോണി വേണ്ടിവരും... സ്വപ്ന പെരും കള്ളി ഞാന്‍ അയ്യോ പാവം എന്ന് പറഞ്ഞ് കൊണ്ട് സ്വപ്നയെ മുന്നില്‍ നിര്‍ത്തി തടിയൂരാനുള്ള ശിവശങ്കറിന്റെ ശ്രമത്തെ പൊളിച്ചടുക്കിയത് എന്‍ഫോഴ്‌സ്‌മെന്റിന്റെ ബുദ്ധിപരമായ നീക്കം; ചാറ്റ് ബോക്‌സില്‍ നിറഞ്ഞ ഡിജിറ്റല്‍ തെളിവുകള്‍ ശിവശങ്കറിന്റെ വായ് മൂടിക്കെട്ടി; സ്വപ്ന വെറും ചീള് സൂത്രധാരന്‍ ശിവശങ്കര്‍

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെ മണിക്കൂറുകളോളമാണ് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്തത്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് സ്വര്‍ണക്കടത്തിലെ അണിയറ നീക്കം അറിയില്ലെന്നാണ് ശിവശങ്കര്‍ വാദിച്ചത്. ശിവശങ്കറിന്റെ വാദം അന്വേഷണ സംഘം സമ്മതിച്ച് ശിവശങ്കറിനെ പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം സ്വപ്നയേയും സരിത്തിനേയും സന്ദീപിനേയും മാറിമാറി ചോദ്യം ചെയ്ത് ശിവശങ്കറിന്റെ മനസ് വായിച്ചെടുത്തു. ആദ്യമൊക്കെ ശിവശങ്കറിനെ രക്ഷപ്പെടുത്താന്‍ സ്വപ്ന ശ്രമിച്ചെങ്കിലും ഇഡി ബുദ്ധിപരമായി നീങ്ങി. സ്വപ്നയുടെ ഫോണിലെ വിവരങ്ങള്‍ വീണ്ടെടുത്തതോടെ ഡെലീറ്റ് ചെയ്ത മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ നിറഞ്ഞു. കോഡ് ഭാഷയിലും ലോക്കല്‍ ഭാഷയിലുമുള്ള മെസേജുകളില്‍ ശിവശങ്കറിലെ കള്ളത്തരം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
ഇത് വച്ച് കസ്റ്റംസും ഇഡിയും ചോദ്യം ചെയ്തതോടെയാണ് ശിവശങ്കറിനും അറസ്റ്റ് മണത്തത്. ശിവശങ്കറിനെ പൂട്ടാന്‍ ആ തെളിവുകളാണ് ഇഡി കോടതിയില്‍ ഹാജരാക്കിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പാഴ്‌സലുകള്‍ വിട്ടുകിട്ടാനായി എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായെന്നാണ് ഇ.ഡി ഹൈക്കോടതിയില്‍ വാദിച്ചത്. ശിവശങ്കറാണ് എല്ലാ ഇടപാടുകളുടെയും സൂത്രധാരന്‍ എന്നു വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കവേ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയെ അറിയിച്ചു.
ശിവശങ്കറാണു യഥാര്‍ഥ ഗുണഭോക്താവെന്നും സ്വപ്‌ന വെറും കാലാളാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ചരടുകള്‍ വലിച്ചതു ശിവശങ്കറാണെന്നും സ്വപ്‌നയുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിനാണെന്നും കരുതാം. ഈ സാധ്യതയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തു. മുഖം സ്വപ്‌നയുടേതാണെങ്കിലും കുറ്റകൃത്യത്തില്‍ നിന്നുള്ള ലാഭം ശിവശങ്കറിന്റേതാകാം. അദ്ദേഹത്തിന്റെ പെരുമാറ്റം പൂര്‍ണമായ പങ്കാളിത്തത്തിന്റേതാണ്. ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കരുതെന്ന സുപ്രീം കോടതിവിധികള്‍ ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണു ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സാമ്പത്തിക കുറ്റ കൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അവകാശമല്ലെന്നു കസ്റ്റംസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രതിയായ സ്വപ്‌നയുടെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു.
കസ്റ്റംസിനു മുന്നില്‍ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നതിനാലാണു രക്തസമ്മര്‍ദം കൂടിയതും ആശുപത്രിയില്‍ പോകേണ്ടിവന്നതും. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തേടിയത് തിരക്കഥയുടെ ഭാഗമാണ്. അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്നും കസ്റ്റംസ് വാദിച്ചു.
ഇഡിയുടെ ഈ വാദമാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം തുലാസിലായത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട ഇ.ഡി, കസ്റ്റംസ് കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി വിധി ബുധനാഴ്ചയാണ്. ആ വിധി ശിവശങ്കറിന്റെ ഭാവി കൂടിയായിരിക്കും.
https://www.facebook.com/Malayalivartha





















