അടിത്തറ ഇളകുന്നു; പിണറായി യുഗത്തിന്റെ അന്ത്യം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്‍പു തന്നെ പുതിയ ചേരി രൂപം കൊള്ളും?

സിപിഎമ്മില്‍ പിണറായി യുഗം തീരുകയാണോ ? അഴിമതിക്കുണ്ടിലും ആള്‍പ്രമാണിത്വത്തിലും ആഴ്ന്നു പോയ പിണറായി പാര്‍ട്ടിയ്ക്കുള്ളില്‍, വ്യക്തി സമഗ്രാധിപത്യത്തെ ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്ര ധ്രൂവീകരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. വിഭാഗീയതയുടെ ആള്‍രൂപമായി പാര്‍ട്ടി മുദ്രയടിച്ച വിഎസ് അച്യുതാനന്ദനെ നിലംപരിശാക്കി, സിപിഎമ്മിലെ ഔദ്യോഗികപക്ഷം എന്നറിയപ്പെടുന്ന പിണറായി ഗ്രൂപ്പ് പിടിച്ചെടുത്ത പാര്‍ട്ടിയില്‍, അണികളുടെ വിശ്വാസം ചോര്‍ന്നുവരികയാണ്. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ നേതൃതലങ്ങളെ വിലങ്ങിട്ടു നിറുത്താന്‍ തല്‍ക്കാലം പിണറായി-കോടിയേരി അധിപന്‍മാര്‍ക്കും സാധിച്ചേക്കാം. പക്ഷെ ഏരിയാ കമ്മിറ്റികളിലും ലോക്കല്‍ കമ്മിറ്റികളിലും അതിനു താഴെസാധാരണ പ്രവര്‍ത്തകരുടെയും അനുഭാവകളുടെയും തലയും തലച്ചോറും,മാറ്റത്തിനായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇരട്ടച്ചങ്കുള്ള ഉരുക്കുമനുഷ്യനെന്ന ഖ്യാതിയൊക്കെ കേവലം നാലു മാസത്തിനുള്ളില്‍
തകര്‍ന്നുതരിപ്പണമായിരിക്കുന്നു.
പിണറായി-കോടിയേരി സഖ്യം പത്തു വര്‍ഷം വെട്ടിപ്പിടിച്ച് അടക്കിവാണ പാര്‍ട്ടിയില്‍ അടുത്ത സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്‍പു തന്നെ പുതിയ ചേരി രൂപം കൊള്ളും. സ്വര്‍ണക്കുംഭകോണവും കോടിയേരി വിജയന്റെ മക്കള്‍ വാഴ്ചയും സിപിഎം പ്രസ്ഥാനത്തിന്റെ അടിവേരിളക്കുന്നസാഹചര്യത്തില്‍, വെറുപ്പിന്റെ വര്‍ഗവൈരം ചിന്താധാരകളില്‍ ആഴത്തില്‍ വേരുന്നിത്തുടങ്ങിയിരിക്കുന്നു. പ്രതിരോധിക്കാന്‍ കോടിയേരിയും പിണറായിയും കിണഞ്ഞുശ്രമിക്കുമ്പോഴും, പാര്‍ട്ടിക്കുള്ളില്‍ ഉള്ളിലെ നിശബ്ദതയും നിരാശയും ആരും കാണുന്നില്ല. അഴിമതിക്കാര്‍ക്കെതിരെ പടവാളുയര്‍ത്തി ഉറഞ്ഞു തുള്ളുന്ന പൊതുമാരാമത്ത് മന്ത്രി ജി സുധാകരന്‍, പാര്‍ട്ടി അഴിമതിക്കടലായി മാറിയതിനുശേഷം നിശബ്ദനാണ്. പാര്‍ട്ടിയിലെ സൗമ്യമുഖങ്ങളിലൊന്നായ തോമസ് ഐസക്, സാമ്പത്തിക കാര്യങ്ങളുടെ സൈദ്ധാന്തിക വശം ന്യായീകരിക്കാന്‍പോലും ചാനലുകള്‍ക്കു മുന്നിലെത്തുന്നില്ല. ദേശാഭിമാനിയില്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍ എഴുതുന്നുമില്ല.
സിപിഎമ്മിനു ഭരണം കിട്ടുമ്പോള്‍ ആരു മന്ത്രിയാകണം എന്നു പാര്‍ട്ടിയില്‍ ആധിപത്യമുള്ള നേതാക്കളാണ് ഓരോ കാലത്തും തീരുമാനിക്കുന്നത്. ഇഎംഎസിന്റെയും ഇകെ നായനാരുടെയും കാലങ്ങളിലും അങ്ങനെയായിരുന്നു. എന്നാല്‍ അവരാരും ഇക്കാലത്തേതുപോലെ അഴിമതിയെ വളമിട്ടു വളര്‍ത്തുകയോ പാര്‍ട്ടി സൈദ്ധാന്തികതയെ വിറ്റുതുലയ്ക്കുകയോ ചെയ്തിട്ടില്ല. അഞ്ചു തവണ എംഎല്‍എയായ രാജു എബ്രഹാം, മൂന്നു തവണ എംപിയും രണ്ടു തവണ എംഎല്‍എയുമായ സുരേഷ് കുറുപ്പ്, ബിഡി ദേവസി, സികെ ശശ്രീന്ദ്രന്‍ തുടങ്ങിയവരെയൊന്നും, ഒരിക്കല്‍പോലും പാര്‍ട്ടി വളര്‍ത്തുകയോ മന്ത്രിയാക്കുകയോ ചെയ്യില്ല. എക്കാലവും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ മെയ് വഴക്കത്തോടെ രംഗത്തു വന്നിരുന്ന ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പെടെയുള്ളവരും ഉള്‍വലിഞ്ഞിരിക്കുന്നു. പിണറായി വിജയന്റെ ആധിപത്യത്തണലില്‍ വളര്‍ന്ന യുവതുര്‍ക്കികളായ ടിവി രാജേഷ്, എ.എന്‍ ഷംസീര്‍, എം സ്വരാജ് തുടങ്ങിയവരില്‍ ഒരു നിര, പാര്‍ട്ടിയെ ത്രസിപ്പിച്ച അഴിമതിയെയും കോടിയേരി ബാലകൃഷ്ണന്റെ തണലില്‍ ബിനീഷ്-ബിനോയി മക്കള്‍ ചെയ്തു കൂട്ടുന്ന കൂട്ടുകൊള്ളകളെയും ആശയപരമായി എതിര്‍ക്കുന്നു. സിപിഎമ്മിലെ മലബാര്‍ ലോബിയാണ് ഔദ്യോഗിക പക്ഷത്തെ ഒരു പതിറ്റാണ്ടായി നിയന്ത്രിക്കുന്നത്.
പിണറായികൊപ്പം കോടിയേരിയും ഇപിജയരാജനും എംവി ഗോവിന്ദനും എംവി ജയരാജനും ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ പിടിയിലാണ് സിപിഎം. ഇവരുടെ സമഗ്രാധിപത്യത്തെയും പാര്‍ട്ടിയെ ത്രസിച്ച് അഴിമതിയെയും ബന്ധുനിയമനങ്ങളെയുമൊക്കെ കണ്ണൂരിലെ കരുത്തനായ സഖാവ് പി ജയരാജന്‍ ഏറെ നാളായി ചോദ്യം ചെയ്യുകയാണ്. ഇപിജയരാജന്റെയും ശ്രീമതിയുടെയും ബന്ധുനിയമനം മുതല്‍ ചിറ്റപ്പന്റെ രാജി വരെ നീണ്ട സംഭവങ്ങളില്‍ കണ്ണൂരിലെ പാര്‍ട്ടി അണികളില്‍ കടുത്ത അമര്‍ഷം പുകയുന്നു. അടുത്ത സംസ്ഥാന സമ്മേളനത്തോടെ പി ജയരാജന്‍ പക്ഷം കണ്ണൂരില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ആശയപരമായ കലാപമായി വളരും. ജെയിംസ് മാത്യു ഉള്‍പ്പെടെയുള്ള ഒരു വിഭാഗവും പാര്‍ട്ടിയോടു കലഹിച്ചുനീങ്ങുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എംഎ ബേബിയും എസ് രാമചന്ദ്രന്‍പിള്ളയുമൊക്കെ, അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നു. മലബാറിലെ പുരോഗമനചിന്തയുള്ള മുസ്ലീംങ്ങളെ പ്രീണിപ്പിക്കാനും ന്യൂനപക്ഷ
വോട്ടുകളെ ചിതറിക്കാനും മുസ്ലീം ലീഗിന്റെ മലപ്പുറം ആധിപത്യം തകര്‍ക്കാനും സിപിഎം ദത്തെടുത്തു പോറ്റിയ കെടി ജലീല്‍ പാര്‍ട്ടിയെ തരിപ്പണമാക്കിക്കളഞ്ഞു. മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് കൊട്ടിഘോഷിച്ചിരുന്ന സിപിഎം, സിമിയുടെ തൊട്ടിലില്‍ ജനിച്ച് മുസ്ലീം ലീഗിന്റെ മൂശയില്‍ പരുവപ്പെട്ട ജലീലിനെ ഒരു നാള്‍ പറിച്ചുകൊണ്ടവന്നപ്പോള്‍ തന്നെ അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുതാണ്. വിഎസ് അച്യുതാനന്ദന്‍, പി ജയരാജന്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളെ വെട്ടിനിരത്തി, പിണറായിയും കോടിയേരി ബാലകൃഷ്ണനും ഒപ്പം കൂട്ടുകയും പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയാക്കുകയും ചെയ്ത ജലീല്‍.
എംജി വാഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനവിവാദം, ബന്ധുനിയമനം എന്നിവയിലൂടെ പാര്‍ട്ടിയുടെ മാനം കെടുത്തി. ഗവര്‍ണര്‍ വരെ വിളിച്ചുവരുത്തിയ കേസിനു പിന്നാലെയാണ് സ്വപ്‌നയുടെ സ്വര്‍ണക്കുംഭകോണമുണ്ടാക്കിയ കോളിളക്കം. ഇനി ജലിലിനെ മുന്നില്‍ നിറുത്തി ഒരു യോഗം നടത്താന്‍, മലപ്പുറത്തും കോഴിക്കോട്ടും സിപിഎമ്മിനാകില്ല. മാന്യന്റെ മുഖച്ഛായയും പ്രതിച്ഛായയുമുണ്ടായിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കടകംപള്ളിയുമുണ്ടാക്കിയ ക്ഷീണം ചെറുതല്ല. പഴയ വിഎസ് പക്ഷക്കാരി ജെ മേഴ്‌സിക്കുട്ടിയമ്മയും ഗ്ലാമര്‍ മന്ത്രി ശൈലജ ടീച്ചറും ഉള്‍പ്പെടുന്ന വനിതാ നേതാക്കളും പാര്‍ട്ടിയുടെ പോക്കില്‍ സംതൃപ്തരല്ല. പഴയ വിഎസ് ഗ്രൂപ്പുകാരായ ഏറെപ്പേരും പാര്‍ട്ടിയുടെ പുറമ്പോക്കിലേക്ക് എറിയപ്പെടുകയും ചെയ്തു. എകെ ബാലനും എംഎം മണിയുമൊക്കെ പാര്‍ട്ടിവിഷയത്തില്‍ മൗനം പാലിക്കുന്നു. കടത്തൂ പുറത്ത് എന്ന ആജ്ഞയും ധാര്‍ഷ്ട്യവും ഏറെ നാള്‍ വെച്ചുപുലര്‍ത്തിയതുകൊണ്ടായില്ല. ചിന്തിക്കുന്ന, ആശയങ്ങളോടു കലഹിക്കുന്ന, ബൗദ്ധിത കാഴ്ചപ്പാടുകളുള്ള മധ്യവര്‍ത്തിസമൂഹമാണ് സിപിഎമ്മിന്റെ ജനകീയ അടിത്തറ. ഈ സമൂഹം പാര്‍ട്ടിയുടെ പോക്കിനെ വെറുത്തുതുടങ്ങിയ സാഹചര്യത്തിലാണ് പാര്‍ട്ടിയ പുതിയ ഗ്രൂപ്പും നേതൃത്വവും അനിവാര്യമായിമാറുന്നത്.
https://www.facebook.com/Malayalivartha





















