ചുഴലിയെ നേരിടാൻ തയ്യാറെടുത്ത് കേരളം! മലയോരമേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത... നാളെ പുലര്‍ച്ചെയാകും തിരുവനന്തപുരം ജില്ലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുക... കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ ഇങ്ങനെ....
ശ്രീലങ്കയിൽ നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയിൽ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. നിരവധി വീടുകൾ തകർന്നതായും മരങ്ങൾ കടപുഴകിയതായുമാണ് റിപ്പോർട്ടുകൾ. ട്രിങ്കോമാലിക്കും മുല്ലൈത്തീവിനും ഇടയില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബുറേവി ശ്രീലങ്കന്‍ തീരം തൊട്ടത്. ഇന്ന് ഉച്ചയോടെ പാമ്പൻ തീരത്തെത്തുമെന്നാണ് പ്രവചനം.
അതേസമയം ബുര്‍വി ചുഴലിക്കാറ്റിന്റെ പ്രഭാവത്തേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മഴ തുടങ്ങി. ചുഴലിക്കാറ്റ് ഇന്നു കന്യാകുമാരി തീരത്തും നാളെ പുലര്‍ച്ചയോടെ കേരളതീരത്തും എത്തുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ഇന്നലെ രാത്രി ഒന്‍പതോടെ ബുര്‍വി ശ്രീലങ്കന്‍ തീരം തൊട്ടു. തമിഴ്‌നാട്ടിലെ കന്യാകുമാരി ഉള്‍പ്പെടെയുള്ള തെക്കന്‍ജില്ലകളില്‍ ആരംഭിച്ച മഴ തിരുവനന്തപുരം ജില്ലയിലെ മലയോര-തീരമേഖലകളിലേക്കും വ്യാപിച്ചുതുടങ്ങി. ഇവിടങ്ങളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അതിതീവ്രമഴ പ്രവചിക്കപ്പെട്ട കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്രജല കമ്മിഷന്‍ വെള്ളപ്പൊക്കമുന്നറിയിപ്പും നല്‍കി.
ഇന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. മലയോരമേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത. നാളെ പുലര്‍ച്ചെയാകും തിരുവനന്തപുരം ജില്ലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുക.
ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ നെയ്യാറ്റിന്‍കരയും ഉള്‍പ്പെടുന്നതായാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആശങ്ക വേണ്ടെന്നും എതു പ്രതിസന്ധിയും അഭിമുഖീകരിക്കാന്‍ പൂര്‍ണസജ്ജമെന്നും സംസ്ഥാനസര്‍ക്കാര്‍. ബുര്‍വി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടു വിശദീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെക്കന്‍ജില്ലകളിലെ 48 വില്ലേജുകളില്‍ അതീവജാഗ്രതാനിര്‍ദേശമുണ്ട്. കാറ്റിനു മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗമാണു പ്രതീക്ഷിക്കുന്നത്.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കടക്കുന്നതിന് മുൻപ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. പത്തനംതിട്ടയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങളെ തെക്കന്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വായുസേനയും നാവിക സേനയും സജ്ജമാക്കി. സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha