ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചതിനെത്തുടർന്ന് ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ ഹൈക്കോടതി റദ്ദാക്കി. ഇതൊരു സാധാരണ മോട്ടോർ വാഹന അപകടം മാത്രമാണെന്നും ക്രിമിനൽ നടപടികൾക്ക് ഇതിൽ പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നടപടി.
ജഡ്ജിയുടെ ഡ്രൈവറെ തടയാനോ, ഒരു പൊതുപ്രവർത്തകന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനോ ബസ് ഡ്രൈവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നതായി തെളിവുകളില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 324 (അപകടകരമായ മാർഗങ്ങളിലൂടെ പരിക്കേൽപ്പിക്കൽ), സെക്ഷൻ 353 (ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ആക്രമിക്കൽ), പൊതുസ്വത്ത് നശിപ്പിക്കൽ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഇവിടെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























