ഗോദയിലിറങ്ങി... ഒരിടവേളയ്ക്ക് ശേഷം മാസ് ഡയലോഗുമായി പിണറായി വിജയന്‍; ഇടതുമുന്നണി നാല് വോട്ടിന് വേണ്ടി ചെറ്റത്തരം കാണിക്കില്ല; നെഞ്ച് വിരിച്ച് ഇക്കാര്യം പറയാനാകും; പോസ്റ്ററില്‍ ഫോട്ടോ കാണാനില്ലെന്നും പറഞ്ഞ് വിമര്‍ശിച്ച ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും മറുപടി

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വരാത്തതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചരണ പരിപാടികളില്‍ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ടെന്നും എന്നാല്‍ ഇല്ലാത്തത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങള്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് രംഗത്ത് കാണാന്‍ കഴിയുന്നതെന്നും അതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മുഖ്യമന്ത്രി പുറത്തിറങ്ങാത്തത്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടായിരിക്കുന്നുവെന്നും
ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് പോസ്റ്ററടിച്ചാല്‍ സ്വാഭാവികമായി കിട്ടേണ്ട വോട്ട് പോലും സി.പി.എമ്മിന് കിട്ടുകയില്ല എന്ന് പാര്‍ട്ടിക്ക് ബോദ്ധ്യമായെന്ന് ടി.പി ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമയും പറഞ്ഞു. വളരെ ബോധപൂര്‍വവും തന്ത്രപൂര്‍വവുമാണ് സി.പി.എം അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നും അവര്‍ പറയുന്നു. ബിജെപിയും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഇതിന മറുപടിയെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലത്തെ ഇടതുമുന്നണിയുടെ വൈബ് റാലിയില്‍ പങ്കെടുത്ത് ആഞ്ഞടിച്ചു. പഴയ മാസ് ഡയലോഗ് പോലെ കത്തിക്കയറുകയായിരുന്നു. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാട് ഇടതുമുന്നണിയ്ക്കില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ തയ്യാറല്ലെന്നും തലയുയര്‍ത്തി നെഞ്ചുവിരിച്ച് എല്‍.ഡി.എഫിന് ഇത് പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്. സംസ്ഥാനത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. ഈ കൂട്ടുകെട്ടിന്റെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും ഇടപെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സര്‍ക്കാരിനെതിര കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങള്‍, വഴിവിട്ടു നീങ്ങുന്ന കേന്ദ്ര ഏജന്‍സികളെ ന്യായീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബി.ജെ.പിക്കും യു.ഡി.എഫിനും ഒരേ സ്വരമാണ്. ഒരു ഭിന്നതയും അവര്‍ തമ്മിലില്ല. യു.ഡി.എഫ് നേതാക്കളിലൊരാള്‍പോലും ബി.ജെ.പിയെ വിമര്‍ശിക്കുന്നത് കേള്‍ക്കാനില്ല. അത്ര വലിയ ആത്മബന്ധത്തിലാണവര്‍.
ജമാ അത്ത് ഇസ്ലാമിയുമായും യു.ഡി.എഫിന് പരസ്യബന്ധമുണ്ടെന്നും ഇതിന് നേതൃത്വം കൊടുത്തത് മുസ്ലീം ലീഗാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ രഹസ്യവും പരസ്യവുമായ ധാരണയുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ ഭരണം ഈ രാജ്യത്തെ അതിസമ്പന്നരായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയാണെന്നും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.സാമ്പത്തിക മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നതെന്നും ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക നയം രാജ്യത്തെ മുച്ചൂടും മുടിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. മതവര്‍ഗീയതയോട് കേരളം വിട്ടുവീഴ്ചചെയ്യില്ലെന്നും മതനിരപേക്ഷതയുടെ സംരക്ഷണത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha