'നിരവധി മുഖ്യധാരാ മാദ്ധ്യമങ്ങൾ വഴിയിൽ നിന്ന് കിട്ടുന്നതെന്തും ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരിൽ യാഥാർത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ 'വാർത്ത'യാക്കാറുണ്ട്...' വിമർശനം ഉന്നയിച്ച് ഡോക്ടർ മനോജ് വെള്ളനാട്
മുഖ്യധാരാ മാധ്യമങ്ങളായ മാതൃഭൂമി ഓണ്‍ലൈനും മലയാള മനോരമ ഓണ്‍ലൈനും നിരന്തരമായി നല്‍കുന്ന ആരോഗ്യ മേഖലയിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിമർശനം ഉന്നയിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടതടക്കം നിരവധി വ്യാജ വാര്‍ത്തകളാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ ഇതിനകം പുറത്ത് വന്നതെന്ന് മനോജ് കുറിക്കുകയുണ്ടായി. ഫേസ്ബുക്കിലൂടെയായിരുന്നു മനോജിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
കഴിഞ്ഞവർഷം ഡിസംബറിലാണ് മാതൃഭൂമിയുടെ ഹെൽത്ത് എക്സ്പോ കൊച്ചിയിൽ നടന്നത്. ആരോഗ്യരംഗത്തെ വ്യാജവാർത്തകളുടെയും ഹെൽത്ത് ടിപ്പുകളുടെയും (Hoax) നിർമ്മിതിയും വിതരണവും അതിനെ പ്രതിരോധിക്കേണ്ട മാർഗങ്ങളെയും പറ്റി ഒരു മണിക്കൂർ സംസാരിക്കാൻ ഇൻഫോ ക്ലിനിക്കിനും ക്ഷണമുണ്ടായിരുന്നു.കേരളത്തിൽ ആരോഗ്യരംഗത്ത്, മുഖ്യധാരാ മാദ്ധ്യമങ്ങൾ വഴി ഏറ്റവുമധികം അശാസ്ത്രീയമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിച്ചതിൻ്റെ സർട്ടിഫിക്കറ്റ് അന്നും മാതൃഭൂമിയുടെ കൈയിലാണ്. ഇക്കാര്യങ്ങൾ, ചൈനീസ് മുട്ടയുടേത് മുതൽ ആത്മാവ് നേരിട്ടു വന്ന് ചികിത്സിക്കുന്ന ടിബറ്റൻ വൈദ്യത്തെ വരെ പ്രോത്സാഹിപ്പിച്ച മാതൃഭൂമിയെ പറ്റി ഉദാഹരണസഹിതം അന്നവിടെ പറഞ്ഞത് സംഘാടകർക്ക് ഇഷ്ടപ്പെട്ടില്ല. അവർക്കെതിരെ കാര്യമായ വിമർശനം ഉള്ളതുകൊണ്ട് തന്നെ ആ പരിപാടി അവർ ഇത്രയും നാളായിട്ടും സംപ്രേഷണം ചെയ്തിട്ടുമില്ല. ചെയ്താലും എഡിറ്റ് ചെയ്യുമെന്നവർ പറയുകയും ചെയ്തതാണ്. അതവരെന്തോ ചെയ്യട്ടെ..
പക്ഷെ, എത്രയൊക്കെ വിമർശിച്ചാലും പട്ടീടെ കുഴലിലിട്ട വളഞ്ഞ വാലുപോലെ, അശാസ്ത്രീയത കണ്ടാൽ അവർ ഇപ്പോഴും വിടില്ല. ഗ്ലൂക്കോസ് തുള്ളി മൂക്കിലിറ്റിച്ച് കൊവിഡിനെ തുരത്താമെന്ന വാർത്ത നൽകുകയും അത് തെറ്റാണെന്ന് ശക്തമായ വിമർശനമുയർന്നപ്പോൾ അതിലും അശാസ്ത്രീയമായ ഒരു എക്സ്പ്ലനേഷൻ എഡിറ്റോറിയൽ പേജിൽ തന്നെ കൊടുത്ത് അവരാ പാരമ്പര്യം കാത്തതാണ്.
മാതൃഭൂമി മാത്രമൊന്നുമല്ലാ, മനോരമ, കൗമുദി, ചന്ദ്രിക ഉൾപ്പെടെ നിരവധി മുഖ്യധാരാ മാദ്ധ്യമങ്ങൾ വഴിയിൽ നിന്ന് കിട്ടുന്നതെന്തും ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരിൽ യാഥാർത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ 'വാർത്ത'യാക്കാറുണ്ട്.
ഇപ്പോൾ ഇവരുടെയെല്ലാം സ്ഥിരം വേട്ടമൃഗം 'കൊവിഡ് വാക്സി'നാണ്. രണ്ടു ദിവസം മുമ്പ് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്തയാണ്, 'ഫൈസറിൻ്റെ വാക്സിനെടുത്തവരിൽ നിന്നും കൊവിഡ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നു' എന്ന്. എത്ര തെറ്റിദ്ധാരണാജനകമായ ഉഡായിപ്പ് സാഹിത്യമാണത്. ഫൈസർ, മോഡേണ വാക്സിനുകൾ ഒരു mRNA വാക്സിനാണ്. അതിൽ കൊവിഡ് വൈറസേയില്ലാ. വൈറസിൻ്റെ ഒരു ഘടകം മാത്രമേയുള്ളു. അതിന് രോഗം പകർത്താൻ ശേഷിയുമില്ല. പിന്നെങ്ങനെ വാക്സിൻ രോഗം പടർത്തും. 'നയിച്ചു തിന്നൂടേടാ..?' എന്ന് പണ്ടാരോ ചോദിച്ചത്, ശരിക്കും ചോദിക്കേണ്ടത് ഇത്തരം വാർത്തകൾ പടച്ചുവിടുന്നവരോടാണ്..
ഇന്നിതാ വീണ്ടും. കൂട്ടിന് മനോരമയും ഉണ്ട്. 'US-ൽ ഉടനീളം കൊവിഡ് വാക്സിനെടുത്തവർ ബോധം കെട്ടു വീഴുന്നു' എന്നാണ് തലക്കെട്ട്. ഒരു നേഴ്സ് ബോധരഹിതയായി വീണ സംഭവം റിപ്പോർട്ട് ചെയ്യുന്ന രീതിയാണ്. അതിൽ തന്നെ താഴെ പറയുന്നുണ്ട്, വേദന വരുമ്പോ ബോധക്ഷയമുണ്ടാവുന്ന പ്രശ്നമുള്ളയാളാണാ നേഴ്‌സെന്ന്. പിന്നെ, വായനക്കാർക്ക് എന്ത് മഹത്തായ സന്ദേശം കൈമാറാനാണ് ബഹുമാന്യ റിപ്പോർട്ടറേ, താങ്കൾ ആ വാർത്തക്ക് അങ്ങനൊരു തലക്കെട്ട് കൊടുത്തത്?
ഇമ്മാതിരി ആൾക്കാരെ ഉപദേശിച്ച് നന്നാക്കാൻ ഉദ്ദേശമൊന്നുമില്ല. അതൊന്നും നടക്കൂല്ല.
ഈ പോസ്റ്റ് വായിക്കുന്നവരോട് ആകെ പറയാനുള്ളത്, നിങ്ങളിവർ പടച്ചു വിടുന്ന ആരോഗ്യ സംബന്ധമായ 'വാർത്തകൾ' വായിക്കുന്നുണ്ടെങ്കിൽ, ആ വായിക്കുന്നത് ലാജോ ജോസിൻ്റെ ഒരു ക്രൈം ത്രില്ലറോ ടി ഡി രാമകൃഷ്ണൻ്റെ നോവലധ്യായമോ ആണതെന്ന മുൻവിധിയോടെ മാത്രം വായിക്കുക. നല്ല ഭാവനയായിരിക്കും. യാഥാർത്ഥ്യമൊന്നുമുണ്ടാവില്ല. നല്ലൊരു വായന കിട്ടിയതിൻ്റെ സന്തോഷത്തിൽ കൂളായിട്ടിരിക്കുക. അതൊന്നും ഷെയർ ചെയ്ത് സ്വയം കേശവൻമാമന്മാർ ആവാതിരിക്കാനുള്ള ജാഗ്രത കാണിക്കുക. എന്നിട്ട് അതെഴുതിയ റിപ്പോർട്ടർ സാഹിത്യകാരനോട് മനസിലെങ്കിലും ഈ ചോദ്യം ചോദിക്കണം, 'നയിച്ച് തിന്നൂടേ..?'
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha