കേരള തോൽവിയെ കോൺഗ്രസ്സ് ഹൈക്കമാൻഡ് ഗൗരവത്തോടെ കാണുന്നു ;നേതൃമാറ്റം ഉണ്ടാകുമോ ,ഞായറാഴ്‌ച നിർണായകം

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും പാര്‍ട്ടിക്കകത്തെ പരസ്യ വിഴുപ്പലക്കലും രൂക്ഷമായ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ സാധ്യത തള്ളാതെ കെസി വേണുഗോപാൽ. തദ്ദേശ തോൽവി എഐസിസി പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നയുടൻ പാർട്ടിയിൽ നിന്നുയർന്ന നേതൃമാറ്റ ആവശ്യത്തെ കെസി വേണുഗോപാൽ തള്ളിയിരുന്നു. എന്നാൽ കോൺഗ്രസിന് പിന്നാലെ ലീഗും ആർഎസിപിയും അടക്കമുള്ള ഘടകകക്ഷികളും നേതൃമാറ്റത്തിലൂന്നുമ്പോഴാണ് കെസിയുടെ നിലപാട് മാറ്റമെന്നാണ് സൂചന.കേരള തോൽവിയെ ഹൈക്കമാൻഡ് കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നത്. ഞായറാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീ.കാര്യസമിതിയിൽ മുല്ലപ്പള്ളിക്കും ഹസ്സനുമെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുകയാണെങ്കിൽ ഹൈക്കമാൻഡിന് അത് പൂർണ്ണമായും അവഗണിക്കാൻ ആകില്ല. ഈ സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കുന്ന ഞായറാഴ്ചയിലെ രാഷ്ട്രീയകാര്യസമിതി യോഗത്തിന് പ്രാധാന്യമേറി.
അതേസമയം നിലവിൽ ഘടക കക്ഷികളുമായി താരിഖ് അൻവർ ചർച്ചനടത്തുന്നതിൽ തീരുമാനമൊന്നും ആയിട്ടില്ല. കോൺഗ്രസിലെ തിരുത്തൽ നടപടി നോക്കുകയാണ് ലീഗ് അടക്കമുള്ള കക്ഷികൾ . യുഡിഎഫിൽ എല്ലാം ലീഗ് തീരുമാനിക്കുന്നു എന്ന പിണറായിയുടെ പ്രസ്താവന കോൺഗ്രസിലെ തിരുത്തൽ നടപടിക്ക് തിരിച്ചടിയാണ്. ഇനി കെപിസിസി അധ്യക്ഷനെ മാറ്റിയാൽ അത് ലീഗ് സമ്മർദ്ദത്തിന് വഴങ്ങി എന്ന പഴി കേൾക്കേണ്ടിവരും. സിപിഎമ്മും ബിജെപിയും കൂടുതൽ സമർത്ഥമായി നേതൃമാറ്റം കോൺഗ്രസ്സിനെതിരെ ആയുധമാക്കും. ഡിസിസികളിൽ പുന:സംഘടന ഉറപ്പാണ്. അതിനപ്പുറത്തേക്കുള്ള മാാറ്റങ്ങളിൽ ഹൈക്കമാൻഡ് വളരെ സൂക്ഷിച്ചായിരിക്കും തീരുമാനം എടുക്കുക .അതെ സമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ വിവാദത്തില്‍ പ്രതികരിച്ച് വടകര എം.പി കെ. മുരളീധരന്‍ രംഗത്ത് വന്നിരുന്നു . നിലവില്‍ നേതൃമാറ്റമല്ല, കൂട്ടായ പ്രവര്‍ത്തനവും പരിശ്രമവുമാണ് പാര്‍ട്ടിക്കകത്ത് വേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.അതേസമയം പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും യു.ഡി.എഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണെന്നും ലീഗല്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ നേതൃത്വത്തെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോടും തൃശ്ശൂരിലും സമാനമായ ഫ്ളക്സുകള്‍ വന്നിരുന്നു. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു ഈ ബോര്‍ഡുകളിലും എഴുതിയിരുന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് കൂട്ടായ പ്രവര്‍ത്തനമില്ലെന്ന വിമര്‍ശനവുമായി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു.കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയ കാരണം. എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.ഇനിയിപ്പോള്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.ആദ്യം രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കുക. ജംബോ കമ്മിറ്റി ആദ്യം പിരിച്ചുവിടണം. ഈ കമ്മിറ്റികള്‍ ഒരു ഭാരമാണ്. കെ.പി.സി.സി ഓഫീസില്‍ മുറി അടച്ചിരുന്ന് മൂന്നോ നാലോ നേതാക്കന്മാര്‍ ചര്‍ച്ച നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും മുരളീധരന്‍ ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























