'മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആള്‍രൂപമാണ് പിണറായി വിജയന്‍. പാര്‍ട്ടി വേദിയെന്നോ പൊതുവേദിയെന്നോ വ്യത്യാസമില്ലാതെ, പാര്‍ട്ടി അണികളെന്നോ പൊതുജനങ്ങളെന്നോ വേര്‍തിരിവില്ലാതെ ആരെയും അധിക്ഷേപിക്കാന്‍ എല്ലാകാലത്തും അതുപയോഗിച്ചിട്ടുണ്ട്...' മുഖ്യമന്ത്രിയെ വിമർശിച്ച് പി.കെ ഫിറോസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക് പോസ്റ്റ് വിവാദമായി പശ്ചാത്തലത്തില്‍ പ്രതികരണവുമായി യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍കാല പ്രയോഗങ്ങള്‍ ഓര്‍മിപ്പിച്ച പി.കെ ഫിറോസ് അദ്ദേഹത്തിന്‍റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോത്സുകതയും ചൂണ്ടിക്കാട്ടാനും തിരുത്താനും പാര്‍ട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറിക്കുകയുണ്ടായി. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പരാമർശം നടത്തിരിക്കുന്നത്.
പി.കെ ഫിറോസ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
രാഷ്ട്രീയ വിമര്‍ശനങ്ങളോടുള്ള പ്രതികരണങ്ങളെ ഒരുതരം മല്ലയുദ്ധത്തിന്റെ ഭാഷയിലേക്ക് പരിവര്‍ത്തിപ്പിച്ച നേതാവാണ് പിണറായി വിജയന്‍. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്ബോള്‍ അദ്ദേഹം പ്രകോപിതനാവുകയും പ്രകോപനമുണ്ടാവുമ്ബോള്‍ നിയന്ത്രണം വിടുകയും ചെയ്യുന്നത് കേരളം പലതവണ കണ്ടിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം അല്‍പ്പന്റെ അഹന്ത നിറഞ്ഞ ഭാഷയാണ് നമ്മള്‍ കേട്ടത്. ആവര്‍ത്തനം കൊണ്ട് സാധാരണമായിത്തീര്‍ന്നതും കേട്ടുകേട്ട് ശീലിച്ചുപ്പോയതുമായ ഒന്നാണ് നമുക്കിപ്പോള്‍ പിണറായി വിജയന്‍. അതുകൊണ്ടാണ്, 'ഉറുമ്ബിന് തീറ്റ കൊടുക്കാന്‍ മറക്കരുത്' എന്ന വാചകം പിആര്‍ ഏജന്‍സികള്‍ എഴുതിക്കൊടുത്ത കുറിപ്പടിയില്‍ നിന്ന് അദ്ദേഹം വായിക്കുന്നത് കേട്ടപ്പോള്‍ കേരളം അമ്ബരന്നുപോയത്. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കാണുമ്ബോള്‍ അറിയാതെ നമ്മളില്‍ ചിരി പടരുന്നത്.
പിണറായി വിജയന്‍ പ്രകോപിതനായ ചില സന്ദര്‍ഭങ്ങള്‍ നോക്കൂ. പത്രവാര്‍ത്തകള്‍ കണ്ട് നിയന്ത്രണം വിട്ടപ്പോഴാണ് മാതൃഭൂമി പത്രാധിപരെ അദ്ദേഹം 'എടോ ഗോപാലകൃഷ്ണാ..' എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടുപോയ എന്‍ കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്, കൊല്ലത്ത് തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ട് പരിഭ്രാന്തനായപ്പോഴാണ്. പ്രായം കൊണ്ടും പദവി കൊണ്ടും ഏവര്‍ക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ 'നികൃഷ്ടജീവി' എന്നുവിളിച്ചത്, മത്തായി ചാക്കോയുടെ മരണാസന്ന വേളയില്‍ നടന്ന മതാനുഷ്ഠാന ചടങ്ങിലെ സത്യം വെളിപ്പെട്ടതിനെത്തുടര്‍ന്ന് സമചിത്തത നഷ്ടപ്പെട്ടപ്പോഴാണ്.
തിരുവനന്തപുരത്ത് സിപിഎം ബിജെപി ഒത്തുതീര്‍പ്പ് ചര്‍ച്ച മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ജാള്യതയില്‍ നിന്നാണ് അവരോട് 'കടക്ക് പുറത്ത്' എന്ന ആക്രോശമുണ്ടായത്. ടി പി ചന്ദ്രശേഖരന്‍ എന്ന ഇരട്ടച്ചങ്കുള്ള കമ്യൂണിസ്റ്റിന്റെ പടയോട്ടത്തില്‍ സിപിഎം എന്ന പിണറായിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ ഇളകുമോയെന്ന അങ്കലാപ്പില്‍ നിന്നാണ്. 'കുലംകുത്തി' എന്ന ഏറ്റവും ഹീനമായ നാടുവാഴിഭാഷ ആ നാവിലൂടെ പുറത്തുവന്നത്. ടിപിയുടെ ചോര പിന്തുടര്‍ന്ന് വേട്ടയാടിയപ്പോഴാണ് പരിഭ്രാന്തനായി 'കുലംകുത്തി എന്നും കുലംകുത്തി തന്നെ' എന്നാവര്‍ത്തിച്ചത്.
മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആള്‍രൂപമാണ് പിണറായി വിജയന്‍. പാര്‍ട്ടി വേദിയെന്നോ പൊതുവേദിയെന്നോ വ്യത്യാസമില്ലാതെ, പാര്‍ട്ടി അണികളെന്നോ പൊതുജനങ്ങളെന്നോ വേര്‍തിരിവില്ലാതെ ആരെയും അധിക്ഷേപിക്കാന്‍ എല്ലാകാലത്തും അതുപയോഗിച്ചിട്ടുണ്ട്. നിയമസഭ പോലും ആ ആക്ഷേപവാക്കുകള്‍ക്ക് വേദിയായി. പിണറായി വിജയന്റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോല്‍സുകതയും ചൂണ്ടിക്കാട്ടാനോ തിരുത്താനോ പാര്‍ട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ല. ഒരു സാംസ്കാരിക നായികാനായകരും വിമര്‍ശനങ്ങളുമായി മുന്നോട്ടുവന്നിട്ടുമില്ല.
മല്ലയുദ്ധത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത് കൊണ്ടാണ്, അക്രമാസക്തി അടിസ്ഥാനവികാരമായി നിലനില്‍ക്കുന്ന ഇടതുപക്ഷ ആള്‍ക്കൂട്ടത്തിന് പിണറായി വിജയന്‍ ഇരട്ടച്ചങ്കനായ ആരാധ്യപുരുഷനായി മാറുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട ആ ആള്‍ക്കൂട്ടത്തിലാണ് അദ്ദേഹത്തിന് 'ഇതിഹാസം തീര്‍ത്ത രാജയായി' വാഴാന്‍ കഴിയുന്നത്. അക്കൂട്ടത്തില്‍ സാംസ്കാരിക നായകര്‍ മുതല്‍ നവോത്ഥാന നായകര്‍ വരെയുണ്ട്. കൊലയാളി സംഘങ്ങളും കൊള്ളസംഘങ്ങളും കൂലിയെഴുത്തുകാരുമുണ്ട്. സിനിമാ/നാടകങ്ങളിലെ നായക/വില്ലന്‍ വേഷക്കാരുണ്ട്. ജേര്‍ണലിസ്റ്റുകളും ഫെമിനിസ്റ്റുകളുമുണ്ട്.
പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളോട് ഏറ്റുമുട്ടലിന്റെ ഭാഷയില്‍ മാത്രം സംസാരിച്ചുശീലിച്ച 'ഇതിഹാസരാജ', പാര്‍ട്ടി അടിമകളുടെ ആള്‍ദൈവം തന്നെയാണ്. ഉന്‍മാദത്തിന്റെ മൂര്‍ധന്യത്തില്‍ അടിമക്കൂട്ടം പുറപ്പെടുവിക്കുന്ന ഒച്ചയാണ്, 'പിണറായി ഡാ!' എന്ന വായ്ത്താരിയായി നാം കേള്‍ക്കുന്നത്.ആ ഭക്തജനസംഘം കെട്ടിയുയര്‍ത്തിയ ദൈവബിംബത്തിനുനേരെയാണ് 'തട്ടമിട്ട ഒരു താത്തക്കുട്ടി' 'മിസ്റ്റര്‍' എന്നും 'താന്‍' എന്നും വിളിച്ചുകൊണ്ട് വിരല്‍ചൂണ്ടി ചോദ്യമുന്നയിച്ചത്.
ആ ചോദ്യത്തിനുമുമ്ബില്‍ തകര്‍ന്നുവീഴുന്നത് പിണറായി വിജയന്റെ വ്യാജബിംബം മാത്രമല്ല, ഇടതുപക്ഷ ആള്‍ക്കൂട്ടത്തിന്റെ കപടമായ ആത്മവിശ്വാസം കൂടിയാണ്. അപ്പോഴവര്‍ പ്രകോപിതരാവും. രാഷ്ട്രീയ ശരികള്‍ മറന്നുപോകും. ഫാഷിസ്റ്റ് വിരുദ്ധതയുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും. സംഘിഭാഷയില്‍ ആക്രോശിക്കും. എല്ലാ നാട്യങ്ങളും വെളിപ്പെടും. അറിയാതെ ഓരിയിട്ടുപോകും. നിലാവ് കാണുമ്ബോള്‍ അറിയാതെ ഓരിയിട്ടുപോകുന്ന നീലക്കുറുക്കന്‍മാര്‍ ചരിത്രത്തില്‍ മാത്രമല്ല, വര്‍ത്തമാനത്തിലുമുണ്ട്.
https://www.facebook.com/Malayalivartha