വീണ്ടും ഉറക്കം കെടുത്തുമോ... ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു; സോളാര്‍ നായിക വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം കെടുത്താനെത്തുന്നു; കഴിഞ്ഞ അഞ്ച് കൊല്ലവും നിശബ്ദനായിരുന്നത് ഇത് പേടിച്ചോ
ഇനിയറിയേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേര തെറിക്കുമോ എന്നാണ്. സോളാര്‍ നായിക പുന:പ്രവേശം ചെയ്തതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ് ഇത്. അതിനിടെ സോളാര്‍ പരാതിക്കാരി വീണ്ടും രംഗത്തിറങ്ങിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സോളാര്‍ ലൈംഗിക പീഡന പരാതി സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലമാണ് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, നസ്സറുള്ള ,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരാണ് പരാതി. ആറ് കേസുകള്‍ പ്രത്യേക സംഘമാണ് നിലവില്‍ അന്വേഷിക്കുന്നത്. അതാണ് സി ബി ഐ ക്ക് കൈമാറണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടത്. ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും. ഉമ്മന്‍ചാണ്ടി മാത്രമല്ല കെ സി വേണുഗോപാലും.
2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ െ്രെപവറ്റ് സെക്രട്ടറി നസറുള്ള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.
ബിജെപി നേതാവ് എ പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ആദ്യം നല്‍കിയ പരാതിയില്‍ മൊഴിയെടുത്തെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പുതിയ പരാതി നല്‍കി.
രണ്ട് അന്വേഷണ സംഘങ്ങളുടെ തലവന്‍മാരായിരുന്ന രാജേഷ് ദിവാനും, അനില്‍കാന്തും കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. പരാതിക്കാരിക്ക് പീഡനത്തിന്റെ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. പീഡനം നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും സംഘത്തിന് ആവശ്യമായ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ട് റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പുതിയ സംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കേസും പ്രത്യേകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. എന്നിട്ടും അന്വേഷണം ഒരിടത്തുമെത്തിയില്ല.
ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തിന്റെ ബാറ്റ് കിട്ടിയതോടെയാണ് സോളാര്‍ പരാതിക്കാരി രംഗത്തിറങ്ങിയത്. ഇതിന് പിന്നില്‍ സി പി എം ആണെന്ന് പ്രതൃക്ഷത്തില്‍ ആരോപിക്കാമെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. സോളാര്‍ ബാര്‍ കേസുകള്‍ യു ഡി എഫ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. സോളാറും ബാറും സംഭവിക്കാതിരുന്നെങ്കില്‍ യു ഡി എഫിന് തുടര്‍ ഭരണം തന്നെ ലഭിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം മോന്‍ ചത്താലും സാരമില്ല മരുകളുടെ താലി അറ്റാല്‍ മതി എന്നതാണ് എന്നത്തെയും അവസ്ഥ.
മല്ലേലില്‍ ശ്രീധരന്‍ നായരെ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തിറക്കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം ശരിയാണെന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കിയതുമാണ്. എന്നാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പിണക്കി കൊണ്ടാണ്. ഇതില്‍ അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയാണുള്ളത്. അത് സംഭവിക്കാതിരിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതാണ് നടന്നത്.
കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാരിനുള്ള ഇരുപ്പുവശം അനുസരിച്ച് അന്വേഷണ ശുപാര്‍ശ നല്‍കിയാല്‍ തീര്‍ച്ചയായും അന്വേഷിക്കും. തെരഞ്ഞടുപ്പ് അടുക്കുന്നതോടെ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്താല്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. അതുകൊണ്ടാണ് ഇടതുപക്ഷത്തെ പിണക്കാതെ ഉമ്മന്‍ ചാണ്ടി ഇത്രയും കാലം കൊണ്ട് നടന്നത്. എല്ലാം തകിടം മറിയുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം.
ചിലപ്പോള്‍ ഇടതുപക്ഷത്തിന്റെ അവസരവാദം ഉമ്മന്‍ചാണ്ടിയില്‍ സിമ്പതിയുണ്ടാക്കാനും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha