‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ.. ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്...’ സസ്പെൻഷനിലായ ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിന്റെ പോസ്റ്റ് വൈറലാകുന്നു
കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകൈയെടുത്ത സിവിൽ പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത നടപടി ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീന്റെ ഉദ്ഘാടനം നടത്തിയതിനും ഇതുകൂടാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് കളമശേരി ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിനെ സസ്‌പെൻഡ് ചെയ്തത് എന്നാണ് ലഭ്യമായ റിപ്പോർട്ട്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇത്തരത്തിൽ നടപടിയെടുത്തത്. എന്നാൽ ഇതിനുപിന്നാലെ സസ്‌പെൻഷനിൽ ആയ പി എസ് രഘു പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് ചർച്ചയായിരിക്കുകയാണ്.
‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ.. ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്’- എന്നാണ് പി എസ് രഘു തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ നേടിയ ഉദ്യോഗസ്ഥനാണ് രഘു. രഘുവിന്റെ പോസ്റ്റിന് അനുകൂലമായ ചർച്ചകളാണ് പൊലീസുകാർക്കിടയിൽ നടന്നുവരുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് പൊലീസുകാർക്കിടയിലെ സംസാരം എന്നത്.
അതേസമയം, ഫെബ്രുവരി 17 നാണ് കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നൽകുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ രീതിയിൽ ഉദ്ഘാടനം നടത്താതെ കോഫി മെഷീൻ സംവിധാനം അന്നുതന്നെ പ്രവർത്തന സജ്ജമാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മാധ്യമങ്ങൾ വാർത്തയാക്കിയതോടെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്ത് എത്തുകയുണ്ടായി.
ഡിജിപി ഓഫിസിൽ നിന്നും കൊച്ചി സിറ്റി പൊലീസിൽ നിന്നും അഭിനന്ദന സന്ദേശവും ലഭിക്കുകയുണ്ടായി. തൊട്ടുപുറകെയാണ് പൊലീസ് ഉദ്യോഗസ്ഥന് ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെൻഷൻ നൽകിയത്.എന്നാൽ മികച്ച പ്രവർത്തനം കൊണ്ട് പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് രഘു. ലോക്ക് ഡൗൺ സമയത്ത് വിശന്നു വരുന്നവർക്ക് 24 മണിക്കൂറും ഭക്ഷണം ലഭ്യമാക്കിയത്.
ദിവസവും ആയിരത്തോളം പേർക്കാണ് കളമശ്ശേരി ജനമൈത്രി പൊലീസ് അന്ന് ഭക്ഷണം നൽകിയിരുന്നത്. വിശക്കുന്ന മനുഷ്യർക്ക് മാത്രമല്ല, തെരുവുനായ്ക്കൾക്കും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു. മുൻപ് പാറാവു നിന്ന ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച ഐശ്വര്യ ഡോങ്റെ ഐപിഎസിന്റെ നടപടി വലിയ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha