കണ്ണൂരില്‍ ഇത്തവണ സി പിഎം മുട്ടുകുത്തുമോ? തോറ്റമ്പിയാലും ജയരാജന് സീറ്റില്ല

കണ്ണൂരില്‍ ഇത്തവണ സി പിഎം മുട്ടുകുത്തുമോ? തോറ്റമ്പിയാലും പി. ജയരാജന് സീറ്റ് നല്‍കരുതെന്നാണ് പിണറായി വിജയന്റെ പിടിവാശി.
പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കകത്ത് അമര്‍ഷം പുകയുന്ന കാര്യം പിണറായി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ക്ക് അറിയാം. വാട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി ക്യാമ്പെയിനിംഗ് തുടങ്ങിയിട്ടുണ്ട്.
പി ജെ ആര്‍മി ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് അനുഭാവി രാജി വച്ചു. ഇതെല്ലാം ജയരാജന്‍ ചെയ്യിക്കുന്നതാണെന്നാണ് പിണറായി ഉള്‍പ്പെട്ട ഔദ്യോഗിക പക്ഷം വിശ്വസിക്കുന്നത്. എന്നാല്‍ ജയരാജന്‍ അറിയാതെ തന്നെ അദ്ദേഹത്തിനു വേണ്ടി പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജി വച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമര്‍ശനം. അതിനിടെ പി.ജെ. ആര്‍മിയെ ജയരാജന്‍ തള്ളിപറഞ്ഞു. ജയരാജനെ വിശ്വസ്തനായ ധീരജിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു.
പി ജെ. പിണറായിയോളം വളര്‍ന്നതോടെയാണ് അദ്ദേഹത്തെ വെട്ടി നിരത്താന്‍ ആരംഭിച്ചത്. പി.ജെയെ വെട്ടിയതില്‍ കോടിയേരിക്കുള്ള പങ്കും എടുത്തു പറയേണ്ടതാണ്. ഇ.പി. ജയരാജനും എം.വി. ജയരാജനും ഇല്ലാത്ത ആരാധക ശ്രേണിയാണ് കേരളത്തില്‍ പി. ജയരാജനുള്ളത്.
പി.ജെയെ കണ്ണൂര്‍ സി പി എമ്മിന്റെ സെക്രട്ടറിയാക്കിയത് പിണറായി എടുത്ത തെറ്റായ തീരുമാനമായിരുന്നു.അതോടെ അദ്ദേഹം സഹ്യ പര്‍വതത്തോളം വരുന്നു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ജയരാജനെ വടകരയില്‍ മത്സരിക്കാനയച്ചത്. അവിടെ പി.ജെ. ക്ക് കിട്ടേണ്ട വോട്ടുകള്‍ കെ.മുരളീധരന് സി പി എം മറിച്ചു നല്‍കി.
പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെയും ജി സുധാകരനെയും ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം. ചില പാര്‍ട്ടി അനുകൂല പേജുകള്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ്.
കണ്ണൂരിലെ എറ്റവും ശക്തനായ നേതാക്കളില്‍ ഒരാളാണ് പി.ജെ. അദ്ദേഹത്തെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരെ കേഡറുകളില്‍ വിമര്‍ശനം ശക്തമാണ്. പി ജയരാജനെ മട്ടന്നൂരില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ഇന്നലെ പുറത്ത് വന്ന് സ്ഥാനാര്‍ത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരില്‍ ഇ പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുക. ഷൈലജയെ അവിടെ കൊണ്ടുവന്നതും കൂത്തുപറമ്പ് ജനതാദളിന് വിട്ടുകൊടുത്തതും ജയരാജനെ ഒഴിവാക്കാന്‍ വേണ്ടിയാണ്.
കൂത്തുപറമ്പ് കേന്ദ്രീകരിച്ചാണ് ജയരാജന്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങലായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കഴിഞ്ഞു. ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പേരാവൂരിന്റെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാനുള്ളത്. ഇവിടെ ആലോചിച്ച് മതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നാണ് പാര്‍ട്ടി നിലപാട്.
രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ച സിപിഎം ഇക്കുറി പരിചിത മുഖങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സര്‍ക്കാരിന്റെ ഇമേജ് ബൂസ്റ്റര്‍മാരായ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വരെ മാറ്റി നിര്‍ത്താനാണ് തീരുമാനം.
എതിര്‍ സ്വരങ്ങളുയര്‍ത്താന്‍ സാധ്യതയുള്ളവരെയെല്ലാം ടേം വ്യവസ്ഥയുടെ മറവില്‍ വെട്ടിനിരത്തുകയാണെന്ന ആക്ഷേപവും ഉണ്ട്. മന്ത്രി സുധാകരന്‍ അഴിമതിക്കാരനല്ല. അദ്ദേഹത്തെ പേടിപ്പിക്കാനും കഴിയില്ല. ശ്രീരാമ കൃഷ്ണനെയും വെട്ടി. സുധാകരന് പകരം അവിടെ കണ്ടെത്തിയ ഇടതു സ്ഥാനാര്‍ത്ഥി എസ് ഡി പി ഐ ക്കാരനാണെന്നും പോസ്റ്റര്‍ പതിഞ്ഞു. തോമസ് ഐസക്കിനോട് പിണറായിക്കുള്ള വിരോധമാണ് വെട്ടിനിരത്താനുള്ള കാരണം.
രണ്ട് ടേം ഇളവ് ആര്‍ക്കുമില്ലെന്ന തീരുമാനത്തില്‍ സിപിഎം ഉറച്ചപ്പോള്‍ പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും നിലവിലെ എംല്‍എമാര്‍ക്ക് സീറ്റില്ല. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വട്ടം കൂടി ജനവിധി നേടും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ഇ പി ജയരാജന്‍ മാറുന്ന ഒഴിവില്‍ മട്ടന്നൂരില്‍ നിന്നായിരിക്കും ജനവിധി തേടുക.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കല്ല്യാശ്ശേരിയില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എം വിജിനാണ് അവസരം. തലശ്ശേരിയില്‍ എ എന്‍ ഷംസീറും, പയ്യന്നൂരില്‍ ടി ഐ മധുസൂദനനും ജനവിധി തേടും. തളിപ്പറമ്പ് നിന്ന് എം വി ഗോവിന്ദനും നിയമസഭയിലേക്ക് മത്സരിക്കും. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. ഇതില്‍ ഷംസീര്‍ തികച്ചും ജൂനിയറാണ്.
കണ്ണൂരിലെ എറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായ കല്ല്യാശ്ശേരിയില്‍ ഇക്കുറി വിജിനാണ് സിപിഎം അവസരം നല്‍കിയിരിക്കുന്നത്. ഇവിടെ വേണമെങ്കില്‍ ജയരാജനെ മത്സരിപ്പിക്കാമായിരുന്നു. മണ്ഡലം രൂപീകരിച്ച ശേഷം രണ്ട് തവണയും ടി വി രാജേഷാണ് ഇവിടെ നിന്ന് ജയിച്ചത്. 2016ല്‍ മുന്‍വര്‍ഷത്തെ ഭൂരിപക്ഷം ഇരട്ടിയാക്കിയായിരുന്നു രാജേഷിന്റെ തേരോട്ടം.
കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെ ഇറക്കിയിട്ടും പിടിച്ചെടുക്കാനാകാതെ പോയ അഴീക്കോട്ട് ഇത്തവണ കെ വി സുമേഷിനെയാണ് പരിഗണിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുമേഷ്. ഇവിടെയും ജയരാജനെ മത്സരിപ്പിക്കാമായിരുന്നു. പയ്യന്നൂരില്‍ സി കൃഷ്ണന്‍ രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് ടി ഐ മധുസൂദനന്‍ മത്സരിക്കുന്നത്.
തളിപ്പറമ്പില്‍ ജയിംസ് മാത്യു മാറുന്ന ഒഴിവില്‍ സിപിഎം മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ നിയമസഭയിലേക്ക് മത്സരിക്കും.
"
https://www.facebook.com/Malayalivartha


























