നേമത്ത് ഇത് കളി വേറെ... പാവങ്ങളുടെ ഗുജറാത്തില്‍ കയറിക്കളിക്കാനുപദേശിച്ച് രാഹുല്‍ ഗാന്ധി; തോറ്റാല്‍ മുഖ്യമന്ത്രിപദം സ്വാഹ എന്നതിനാല്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നൈസായി ഒഴിഞ്ഞുമാറി; ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ ഇറങ്ങാന്‍ കളിമാറ്റാന്‍ ബിജെപി; ചാവേറാകാന്‍ ഉറച്ച് കെ. മുരളീധരന്‍; തോറ്റാല്‍ എംപി ജയിച്ചാല്‍ വീരന്‍
പാവങ്ങളുടെ ഗുജറാത്തായ നേമത്ത് മത്സരിച്ച് കരുത്ത് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ചു.
ഗുജറാത്താണ് മത്സരിച്ചാല്‍ ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. മാത്രമല്ല ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ വന്നാല്‍ ബിജെപി കളിക്കും. വേണ്ടി വന്നാല്‍ ഒ. രാജഗോപാലിനെ തന്നെ വീണ്ടും രംഗത്തിറക്കും. സര്‍വ സമ്മതനായ രാജഗോപാല്‍ വരുന്നതോടെ സിപിഎമ്മുകാരും വോട്ട് നല്‍കും. അതോടെ ഉമ്മന്‍ചാണ്ടിയെന്ന വിഗ്രഹം വീണുടയും. പിന്നെ വനവാസം.
അതേസമയം മുമ്പത്തെ പോലെ ചാവേറാകാന്‍ കെ. മുരളീധരന്‍ റെഡിയാണ്. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി എന്നതുപോലെയാണ് മുരളീധരന് നേമം. കിട്ടിയാല്‍ വില്ലാളി വീരനാകും. ഇല്ലെങ്കിലോ നഷ്ടപ്പെടാന്‍ ഒന്നുമില്ല എം.പിയല്ലേ.
കേരളത്തില്‍ ബി.ജെ.പിയുടെ ഒരേയൊരു സിറ്റിംഗ് സീറ്റായ നേമത്ത് കെ.മുരളീധരന്‍ എം.പിയെ കളത്തിലിറക്കി രണ്ടും കല്പിച്ചുള്ള പോരാട്ടത്തിനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുരളീധരനെ മുന്നില്‍ നിര്‍ത്തി, ഒരേസമയം ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വെല്ലുവിളി നേരിടുകയാണ് ഹൈക്കമാന്‍ഡിന്റെ ഉന്നം.
നേമത്ത് ഉമ്മന്‍ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിച്ച് ബി.ജെ.പിക്ക് തടയിടാന്‍ നേരത്തേ ആലോചിച്ചിരുന്നെങ്കിലും, പതിവു മണ്ഡലം വിടാന്‍ ഇരുവരും തയ്യാറാകാത്ത സാഹചര്യത്തിലാണ് മുരളിക്കു മേല്‍ സമ്മര്‍ദ്ദം. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് മുരളീധരന്‍ തയ്യാറായിട്ടില്ല.
ബി.ജെ.പിയുടെ അഭിമാന സീറ്റായ നേമത്ത് മുതിര്‍ന്ന നേതാക്കളിലൊരാള്‍ പോരാട്ടത്തിനിറങ്ങുന്നത് യു.ഡി.എഫിന് പൊതുവെ നേട്ടമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കൂകൂട്ടല്‍. ഇതിന്റെ പ്രതിഫലനം സംസ്ഥാനത്ത് ഉടനീളമുണ്ടാവും.
അമിത് ഷാ പിണറായി വാക്‌പോരിലൂടെ സൃഷ്ടിക്കപ്പെട്ട, സി.പി.എം ബി.ജെ.പി നേര്‍ക്കുനേര്‍ പോരാട്ടമെന്ന പ്രതീതി ഇല്ലാതാക്കുന്നതിനൊപ്പം, ന്യൂനപക്ഷ വോട്ടില്‍ വിള്ളലുണ്ടാകുന്നത് തടയുകയും ചെയ്യാം.
അതേസമയം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറിന്റെ പേരാണ് കേള്‍ക്കുന്നതെങ്കിലും കെ.സി. ജോസഫിനും കെ. ബാബുവിനും സീറ്റ് നല്‍കണമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. എം.പിമാര്‍ അടക്കം ഇതില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.
കോന്നിയില്‍ റോബിന്‍ പീറ്റര്‍, മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍, ആറന്മുളയില്‍ ശിവദാസന്‍ നായര്‍, കൊല്ലത്ത് ബിന്ദു കൃഷ്ണ, കാഞ്ഞിരപ്പള്ളിയില്‍ ലതിക സുഭാഷ് എന്നിവരെയാണ് പരിഗണിക്കുന്നത്.
എം.പിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ പ്രതിഷേധങ്ങള്‍ക്കു പരിഹാരം കാണാനാകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വഴിമുട്ടി. ഇതേത്തുടര്‍ന്ന് ഇന്നലെ നടത്താനിരുന്ന പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാറ്റിവച്ചു. നാളെ പത്രിക സമര്‍പ്പണം തുടങ്ങുന്നതിനാല്‍ ഏകദേശ ധാരണയായ, സിറ്റിംഗ് എം.എല്‍.എമാര്‍ അടങ്ങിയ 26 സീറ്റുകളിലെ ആദ്യഘട്ടപട്ടിക ഉടന്‍ പുറത്തിറക്കും.
അതിനിടെ, ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം കെ.മുരളീധരന്‍ നിരസിച്ചു. ഒരിക്കല്‍ രാജിവച്ച പദവി വീണ്ടും ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് മുരളി അറിയിച്ചു.
ഉടക്കി നിന്ന കെ. സുധാരകരനുമായും, മറ്റു ചില എം.പി മാരുമായും കേരള നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് സമിതിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെ ഉമ്മന്‍ചാണ്ടിയും രമേശും ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നാണ് കെ. മുരളീധരന്‍, എം.കെ രാഘവന്‍, കെ.സുധാകരന്‍ തുടങ്ങിയവരുടെ നിലപാട്.
https://www.facebook.com/Malayalivartha