24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍

യുദ്ധം അവസാനിക്കുമോ, അതോ കാര്യങ്ങള്‍ കൈവിട്ടുപോകുമോ? യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രവചനീയ സ്വഭാവം കൂടിയാകുമ്പോള്‍, ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ വീണ്ടുമൊരു 'ഡി-ഡേ'യ്ക്ക് (D-Day) കളമൊരുങ്ങുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി അധിനിവേശ യൂറോപ്പിനെ മോചിപ്പിക്കാൻ സഖ്യകക്ഷികൾ (Allied forces) നോർമാണ്ടിയിൽ നടത്തിയ ചരിത്രപരമായ സൈനിക അധിനിവേശമാണ് ഡി-ഡേ . ഏപ്രില്‍ 6 എന്ന പുതിയ ഡെഡ്ലൈന്‍ പ്രഖ്യാപിച്ച് ട്രംപ് തന്റെ സൈന്യത്തിന് പച്ചക്കൊടി കാട്ടുമ്പോള്‍, അറബിക്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇരമ്പുകയാണ്. അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധഭൂമിയിലിറങ്ങുമെന്നാണ് ട്രംപ് പറയുന്നത്
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാന്‍ താല്പര്യമുണ്ടെന്നും ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നും ഖാര്‍ഗ് ഐലന്‍ഡ് വളരെ എളുപ്പത്തില്‍ പിടിച്ചെടുക്കാമെന്നും ട്രംപിന്റെ അവകാശവാദം. പ്രസിഡന്‍റ് നിക്കോളാസ് മധുറോയെ പിടികൂടി വെനസ്വലയുടെ എണ്ണയ്ക്ക് മേൽ അനിശ്ചിതകാലത്തേക്ക് നിയന്ത്രണം കയ്യടക്കിയ മാതൃകയാണ് ഇറാനിൽ മുന്നിൽ കാണുന്നതെന്നും ട്രംപ് പറയുന്നു . ഖാർഗ് പിടിച്ചെടുത്താൽ കുറച്ചുകാലം അവിടെ സൈന്യത്തിന് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ 90 ശതമാനം എണ്ണക്കയറ്റുമതിയും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്. ഇത് പിടിച്ചെടുത്താല്‍ ഇറാന്റെ പണമൊഴുക്ക് നില്‍ക്കും. പക്ഷേ സംഗതി അത്ര എളുപ്പമല്ല. രണ്ടാം ലോകമഹായുദ്ധത്തിലെ 'ഇവോ ജിമ'യെപ്പോലെ അമേരിക്കന്‍ സൈനികരുടെ ശവപ്പറമ്പായി ഖാര്‍ഗ് മാറുമോ എന്ന ഭീതിയിലാണ് ലോകം.
കഴിഞ്ഞ ആഴ്ച ഈ ദ്വീപിന് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തിയെങ്കിലും എണ്ണ അടിസ്ഥാന സൗകര്യങ്ങളെ ഇതുവരെ ലക്ഷ്യം വെച്ചിട്ടില്ല. റെവല്യൂഷണറി ഗാര്‍ഡ്സിന്റെ (കാവലില്‍ ഏകദേശം 20,000 എണ്ണ തൊഴിലാളികള്‍ അവിടെയുണ്ട്. യുദ്ധമുണ്ടായാല്‍ ഈ സാധാരണക്കാരെ ഇറാന്‍ 'മനുഷ്യ കവചമായി' ഉപയോഗിക്കാനാണ് സാധ്യത.
ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് അവിടുത്തെ ടെര്‍മിനലുകളും പൈപ്പ് ലൈനുകളും നിയന്ത്രണത്തിലാക്കിയാല്‍ ഇറാന്റെ പണമൊഴുക്ക് പൂര്‍ണ്ണമായും തടയാമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. ഇതിനായി യുഎസ് മറീനുകളും പാരാട്രൂപ്പര്‍മാരും സര്‍വ്വസജ്ജരായിക്കഴിഞ്ഞു. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി അവസാന നിമിഷം മാറ്റി നിശ്ചയിച്ച ട്രംപ്, ഏപ്രില്‍ 6 വരെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്.
എണ്ണക്കപ്പലുകളുടെ പ്രധാന ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറാകാതിരിക്കുകയും, തുടര്‍ന്ന് യുഎസ് സൈന്യം ഖാര്‍ഗില്‍ വിജയിക്കുകയും ചെയ്താല്‍ അത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റും.
കടുത്ത നിലപാടുകാരനായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം വലിയ തോതിലുള്ള ജീവഹാനിക്ക് ഇടയാക്കിയേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷമാണിത്. നിലവില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഈ യുദ്ധത്തിന് വലിയ പിന്തുണയില്ല എന്നതും ട്രംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതുകൊണ്ടുതന്നെ മിഡില്‍ ഈസ്റ്റില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.: ഇറാന്‍ ഭരണകൂടത്തെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാനുള്ള ഒരു വമ്പന്‍ തന്ത്രമാണിതെന്ന വ്യാഖ്യാനവും ശക്തം .
ഇറാന്‍ തീരത്തുനിന്ന് 16 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ്. ഈ ദ്വീപ് പിടിച്ചെടുത്ത് അവിടുത്തെ ടെര്‍മിനലുകളും സംഭരണ ടാങ്കുകളും പൈപ്പ് ലൈനുകളും നിയന്ത്രണത്തിലാക്കിയാല്‍, ഇറാന്റെ സമ്പദ്വ്യവസ്ഥയെയും സൈനിക നീക്കങ്ങളെയും താങ്ങിനിര്‍ത്തുന്ന പണമൊഴുക്ക് തടയാന്‍ അമേരിക്കയ്ക്ക് സാധിക്കും. ഇറാന്റെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും (പ്രതിദിനം 15 ലക്ഷം ബാരല്‍ വരെ) കൈകാര്യം ചെയ്യുന്നത് ഈ ദ്വീപാണ്.ഖാര്‍ഗ് ദ്വീപില്‍ ആഴക്കടല്‍ തുറമുഖവും, വിമാനത്താവളവും 'മത്ല ഉല്‍ ഫജര്‍' റഡാര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സൈനിക കേന്ദ്രങ്ങളുമുണ്ട്. ഇറാനെ വരുതിയിൽ കൊണ്ടുവന്നു യുദ്ധം വിജയിച്ചാൽ അത് തന്റെ തെരഞ്ഞെടുപ്പ് ഗ്രാഫ് മുന്നോട് കുതിക്കാൻ കാരണമാകുമെന്ന് ട്രമ്പിനറിയാം . അതിനുള്ള എളുപ്പവഴിയാണ് ഈ ഭീഷണിയെന്നും വിലയിരുത്തലുകളുണ്ട് .
അതേസമയം ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടത് തുടർച്ചയായ 30-ാം ദിവസവും തുടരുകയാണ് .
എന്നാൽ ഹൂത്തി വിമതർ ഇറാൻ യുദ്ധത്തിലേക്ക് പ്രവേശിച്ചതോടെ മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമായിട്ടുണ്ട് . എണ്ണവില കുതിച്ചുയർന്നു, ഓഹരികൾ വീണ്ടും ഇടിഞ്ഞു. അമേരിക്ക കരസേനയെ അയയ്ക്കുമോ എന്ന നിക്ഷേപകരുടെ ആശങ്കയും വർദ്ധിച്ചു.
സംഘർഷം അഞ്ചാം ആഴ്ചയിലേക്ക് നീങ്ങിയപ്പോൾ, ഇസ്രായേലിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ "ക്രൂയിസ് മിസൈലുകളുടെയും ഡ്രോണുകളുടെയും ഒരു ആക്രമണം" നടത്തിയതായി യെമനിലെ ഹൂത്തി വിമതർ പറഞ്ഞതോടെ സംഘർഷം വർദ്ധിക്കുമെന്ന ആശങ്ക വർദ്ധിച്ചു.
യുദ്ധം ചെങ്കടലിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ഈ ആക്രമണങ്ങൾ ഉയർത്തി. ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും വഴിതിരിച്ചുവിട്ടു. അതിലൂടെയാണ് 20 ശതമാനം ക്രൂഡ്, ഗ്യാസ് എന്നിവ കടന്നുപോകുന്നത്,
ആക്രമണത്തിൽ അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ വ്യാപക ആക്രമണം തുടർന്ന് ഇറാൻ. ഇന്നലെ പുലർച്ചെ മുതൽ രാത്രി വൈകുവോളം കൃത്യമായ ഇടവേളകളിൽ ഗൾഫ് രാജ്യങ്ങൾക്കു നേരെ ഇറാൻ വ്യോമാക്രമണം തുടർന്നു. ശനിയാഴ്ച ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ യുഎഇയിലും ബഹ്റൈനിലെയും അലൂമിനിയും ഉൽപാദ കമ്പനികൾക്കാണ് നാശനഷ്ടം നേരിട്ടതെന്ന വിവരം ഇന്നലെ പുറത്തു വന്നു. ബഹ്റൈനിൽ അലുമിനിയം ബഹ്റൈൻ കമ്പനിക്കു (ആൽബ) നേരെ നടന്ന ആക്രമണത്തിൽ രണ്ടു ജീവനക്കാർക്കു പരുക്കേറ്റു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അലൂമിനിയം ഉൽപാദകരാണ് ആൽബ .
അതേസമയം, കുവൈത്തിലെ ഒരു പവർ സ്റ്റേഷനിലും ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാന്റിലും ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടതിനെ ഖത്തർ ശക്തമായി അപലപിച്ചു.
അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിലെ (കെസാദ്) ആക്രമണത്തിൽ എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം കമ്പനിക്കു നാശം നഷ്ടം നേരിട്ടു. പരുക്കേറ്റവർ കമ്പനിയിലെ ജീവനക്കാരാണ്. യഥാർഥ നഷ്ടക്കണക്ക് ശേഖരിച്ചു വരുന്നതേയുള്ളുവെന്ന് ഇജിഎ അറിയിച്ചു. ബഹ്റൈനിൽ ഇന്നലെ മുതൽ വൈകുന്നേരം 6 നും പുലർച്ചെ 4നും ഇടയിലെ കപ്പൽ – ബോട്ട് യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. കടൽ യാത്രികരുടെ സുരക്ഷയെ കരുതിയാണ് യാത്രാ നിരോധനമെന്ന് ബഹ്റൈൻ അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് നിരോധനം. യുഎഇക്കു നേരെ ഇന്നലെ 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും ആക്രമണം നടത്തി. പരുക്കേറ്റവരുടെ ആകെ എണ്ണം 178 ആയി. ബഹ്റൈനിൽ ഇന്നലെ 6 ഡ്രോണുകൾ ആക്രമണം നടത്തി
കുവൈത്ത് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് എബിലിറ്റീസ് ടെസ്റ്റുകൾ മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം സലാല തുറമുഖത്ത് നടന്ന വ്യോമാക്രമണത്തിനു പിന്നിൽ ആരെന്ന സംശയം ഉന്നയിച്ച് ഒമാൻ രംഗത്തു വന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ആക്രമികളെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഒമാൻ അറിയിച്ചു. ഇറാൻ വ്യോമാക്രമണമെന്ന ആദ്യ നിലപാട് ഒമാൻ തിരുത്തി. ആക്രമണത്തിൽ സലാല തുറമുഖത്തെ ക്രെയിൻ തകർന്നിരുന്നു. ഒരാൾക്ക് പരുക്കും ഏറ്റിരുന്നു. ദോഹ ആസ്ഥാനമായ അൽ അറബി ടിവിയുടെ ടെഹ്റാൻ ഓഫിസിനു നേരെ ഇസ്രായേൽ – യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ കടുത്ത പ്രതിഷേധം അറിയിച്ചു. വാണിജ്യ സമുച്ചയത്തിനു നേരെ നടന്ന ആക്രമണം മാധ്യമ പ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുമായിരുന്നു. ഇവിടെ 10 പേർക്കു പരുക്കേറ്റു.
വടക്കൻ ഇറാനിലെ കിയാഷർ മേഖലയിലെ ദസ്തക് ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഇറാൻ ആണവ ശാസ്ത്രജ്ഞനായ മുഹമ്മദ് റിസ കിയയും ഭാര്യയും ഏതാനും റെവല്യൂഷണറി ഗാർഡ് കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. ആണവ ഭൗതികശാസ്ത്രത്തിലും ആറ്റോമിക് എൻജിനീയറിംഗിലും വൈദഗ്ധ്യം നേടിയ ആണവ ശാസ്ത്രജ്ഞനായിരുന്നു മുഹമ്മദ് റിസ കിയ. ഏതാനും സർക്കാർ ഗവേഷണ സ്ഥാപനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇറാൻ ആണവ ഗവേഷണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും പങ്കാളിയായിരുന്നു. തെഹ്റാനിലെ റവല്യൂഷണറി ഗാർഡ് കമാൻഡറായ അബ്ബാസ് കറമിയും അഹ്‌വാസിലെ ബാസിജ് കമാൻഡറായ സഈദ് സൻഗനെയും കൊല്ലപ്പെട്ടതായും ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് നഗരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ റെവല്യൂഷണറി ഗാർഡ് നാവിക ഇന്റലിജൻസ് മേധാവി ബെഹ്‌നാം റിസായിയും റെവല്യൂഷണറി ഗാർഡ് നാവിക കമാൻഡർ അലി റിസ തങ്സീരിയും കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ആണവ ശാസ്ത്രജ്ഞനും റെവല്യൂഷണറി ഗാർഡ് കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്.
യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 ന് ഇസ്രായിൽ ഡസൻ കണക്കിന് പ്രമുഖ രാഷ്ട്രീയ, സൈനിക നേതാക്കളെ കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരി 28 ന് നടന്ന ഇസ്രായിലി-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ സുപ്രീം നേതാവ് അലി ഖാംനഇ, റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പക്പൂർ, സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി എന്നിവർ കൊല്ലപ്പെട്ടു.
ബാസിജ് കമാൻഡർ ഗുലാം റിസ സുലൈമാനി, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, അദ്ദേഹത്തിന്റെ പിൻഗാമി എന്നിവരെ കൂടാതെ ഡസൻ കണക്കിന് മറ്റ് സൈനിക കമാൻഡർമാരെയും ഓഫീസർമാരെയും ഇസ്രായിൽ വധിച്ചു. പുതിയ സുപ്രീം നേതാവ് മുജ്തബ ഖാംനഇ, ഇറാൻ പാർലമെന്റ് സ്പീക്കർ, സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അമീർ ഹാതമി, പക്പൂർ വധത്തിനുശേഷം നിയമിതനായ റെവല്യൂഷണറി ഗാർഡ് കമാൻഡർ മേജർ ജനറൽ അഹ്ദ് വഹീദി, ഖാതം അൽഅൻബിയ ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ലാഹി എന്നിവരെ വധിക്കുമെന്ന് ഇസ്രായിൽ ഭീഷണി മുഴക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























